നിഷയെ കൂട്ടിക്കൊണ്ടു പോയത് കൂട്ടുകാരികള്‍; മൃതദേഹം കടലില്‍; സുഹൃത്തുക്കളുടെ യാതോരു വിവരവുമില്ല

ചിപ്പി പീലിപ്പോസ്| Last Modified ശനി, 14 മാര്‍ച്ച് 2020 (13:28 IST)
വിഴിഞ്ഞത്ത് വെള്ളിയാഴ്ച ഉച്ചയോടെ കാണാതായ മൂന്ന് പെൺകുട്ടികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. കിടാരക്കുഴി ഇടിവിഴുന്നവിള ക്ഷേത്രത്തിനു സമീപം വട്ടവിള വീട്ടിൽ പരേതനായ സുരേന്ദ്രൻ-ഇന്ദു ദമ്പതിമാരുടെ മകൾ നിഷ(20)യുടെ മൃതദേഹമാണ് അടിമലത്തുറ ഭാഗത്തെ കടലിൽ നിന്നും കണ്ടെത്തിയത്.

ഇന്നലെ
വൈകിട്ട് മൂന്നുമണിയോടെ കൂട്ടുകാരികളായ ഷാരു ഷമ്മി (17), ശരണ്യ(20) എന്നിവർ നിഷയെ കൂട്ടിക്കൊണ്ട് പോവുകയായിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. എന്നാൽ, ഏറെ വൈകിയിട്ടും നിഷയെ കാണാതായതോടെയാണ് ബന്ധുക്കൾ പൊലീസിൽ പരാതി നൽകിയത്.

അടിമലത്തുറ ഭാഗത്തെ കടലിൽ പെൺകുട്ടിയുടേതെന്നു തോന്നുന്ന മൃതദേഹം ഒഴുകി നടക്കുന്നുവെന്ന് വിവരം ലഭിച്ചതിനെ തുടർന്ന് എത്തിയ പൊലീസാണ് നിഷയുടെ മൃതദേഹം കണ്ടെടുത്തത്. മൂവരും ഒന്നിച്ച് എത്തിയെന്നു കരുതുന്ന ഇരുചക്ര വാഹനം സംഭവ സ്ഥലത്തിനു സമീപത്തു നിന്നു പൊലീസ് കണ്ടെടുത്തു.

ഷാരു കോട്ടുകാൽ വിഎച്ച്എസ്എസിലെ പ്ലസ്ടു വിദ്യാർഥിനിയും മറ്റു രണ്ടു പേർ തമിഴ്നാട്ടിലെ മലങ്കര കത്തോലിക്ക കോളജിലെ ബിബിഎ വിദ്യാർഥിനികളുമാണ്. മൂവരുടെയും വീടുകൾ ഏകദേശം അടുത്ത് തന്നെയാണ്. അതേസമയം, മറ്റ് രണ്ട് പേരെ കാണാനില്ല. ഇവരും കടലിൽ ചാടിയിരിക്കുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഇവർക്കൊപ്പം കൂടുതൽ പേർ ഉണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിച്ചു വരികയാണ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :