ആ തെറ്റ് ഇനി സംഭവിക്കില്ല, ജയിച്ചേ തീരൂ... - കോഹ്ലിപ്പട രണ്ടും കൽപ്പിച്ച് ?

ധോണിയെ ക്രൂശിക്കാൻ വരട്ടെ, കളിയിൽ ഇനി ട്വിസ്റ്റ് !

Last Updated: ചൊവ്വ, 2 ജൂലൈ 2019 (13:49 IST)
ബർമിങ്ങാമില്‍ ഇംഗ്ലണ്ടിനോടേറ്റ തോൽ‌വിയുടെ അഘാതത്തിലാണ് ഇന്ത്യൻ ടീമും ആരാധകരും. തോൽ‌വിയെന്തെന്നറിയാത്ത പ്രയാണത്തിൽ പെട്ടെന്നേറ്റ അടിയായിരുന്നു ഇംഗ്ലണ്ടുമായുള്ള പരാജയം. പക്ഷേ, തോറ്റ് കഴിഞ്ഞപ്പോൾ കുറ്റക്കാരൻ ഒരാൾ മാത്രമായി - മഹേന്ദ്ര സിംഗ് ധോണി.

അടുത്തിടെയായി കണ്ടു വരുന്നൊരു പ്രവണതയാണത്. കളി തോറ്റ് കഴിഞ്ഞാൽ എല്ലാത്തിനും ഉത്തരവാദി ധോണിയാണെന്നും ജയിച്ച് കഴിഞ്ഞാൽ ടീമിന്റെ മികവാണെന്നുമുള്ള ഡയലോഗ്. ഇംഗ്ലണ്ടുമായുള്ള കളിയിൽ സ്‌ട്രൈക്ക് റേറ്റ് മുകളിലുള്ളത് പാണ്ഡ്യക്കും ധോണിക്കുമായിരുന്നു. രാഹുലിനെ പോലുള്ള യുവതാരങ്ങളുടെ സ്‌ട്രൈക്ക് റേറ്റ് വളരെ താഴെയായിരുന്നു.

കഴിഞ്ഞ കളിയിൽ മഹിയെ കുറിച്ചല്ല, യുവതാരങ്ങളെ കുറിച്ചാണ് മുൻതാരങ്ങൾ പരാതിപ്പെടേണ്ടെന്ന് മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറും പറയുകയുണ്ടായി‍. ധോണി ഇംഗ്ലണ്ടിനെതിരെ 31 പന്തില്‍ 42 റണ്‍സടിച്ചിരുന്നു. എന്നാൽ, അവസാന ഓവറുകളിൽ വലിയ ഷോട്ടുകൾക്ക് ധോണി ശ്രമിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യവും ഉയരുന്നുണ്ട്.

ധോണിയെ മാത്രം അതില്‍ കുറ്റം പറയാന്‍ സാധിക്കില്ല. മറ്റുള്ളവര്‍ക്കും അതില്‍ ബാധ്യതയുണ്ട്. അവര്‍ക്കും സ്‌ട്രൈക്ക് റേറ്റ് ഉയര്‍ത്താന്‍ സാധിച്ചില്ല. തോൽ‌വിക്ക് എല്ലാവരും ഉത്തരവാദികളാണ്. അവസാന ഓവറുകളിൽ വമ്പൻ അടിക്ക് ശ്രമിക്കാതിരുന്ന ധോണിയും ആദ്യ ഓവറുകളിൽ വളരെ പതുക്കെ തുടങ്ങിയ രോഹിതും കോഹ്ലിക്കും വരെ പങ്കുണ്ട് ഈ തോൽ‌വിയിൽ.

ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയതോടെ പോയിന്റ് പട്ടികയിലെ പോരാട്ടം ശക്തമായിരിക്കുകയാണ്. നിലവിൽ റൺ പട്ടികയിൽ ഒന്നാമതുള്ള ഓസ്ട്രേലിയയെ പിന്നിലാക്കുക എന്നതാണ് ഇന്ത്യയുടെ ശ്രമം. അതിനായി ഇനിയുള്ള രണ്ട് മത്സരങ്ങളിലും വമ്പൻ ജയം ആവശ്യമാണ്.

തോൽ‌വിയറിയാതെ ഗ്രൂപ്പ് ചാമ്പ്യന്മാർ ആകാമെന്ന ഇന്ത്യയുടെ മോഹത്തിനാണ് ഇംഗ്ലണ്ട് തടയിട്ടത്. ഇനി കളി എങ്ങോട്ട് വേണമെങ്കിലും മാറാം. ഓസ്ട്രേലിയയ്ക്ക് 8 കളിയിൽ നിന്ന് 14 പോയിന്റുണ്ട്. ഇനിയുള്ള കളി ജയിച്ചാൽ അവർ 16 ഉറപ്പിക്കും. ഇന്ത്യയ്ക്ക് പോലും പിന്നീട് തോൽപ്പിക്കാൻ പറ്റാത്ത പോയിന്റാണത്. കാരണം, ഇന്ത്യക്ക് ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ 15 പോയിന്റേ ലഭിക്കുകയുള്ളു. ന്യൂസിലന്റിന് 8 കളിയിൽ നിന്നായി 11 പോയിന്റുണ്ട്. അടുത്ത കളി ജയിച്ചാൽ 13 പോയിന്റേ ലഭിക്കൂ.

ഓസ്ട്രേലിയയുടെ ജയമാണ് പട്ടികയിൽ ആരാണ് ഒന്നാമതെത്തുക എന്ന് നിർണയിക്കുക. ഓസ്ട്രേലിയയ്ക്ക് ഇനി പോരാടാനുള്ളത് ദക്ഷിണാഫ്രിക്കയുമായിട്ടാണ്. ടൂർണമെന്റിൽ രണ്ട് ജയം മാത്രമാണ് ദക്ഷിണാഫ്രിക്കയ്ക്കുള്ളത്. അതിനാൽ, അവരെ തോൽപ്പിക്കാൻ കഴിയുമെന്നാണ് ഓസീസ് കരുതുന്നത്. അതേസമയം, ഓസീസ് ദക്ഷിണാഫ്രിക്കയുമായുള്ള കളിയിൽ തോൽക്കുകയും, ശ്രീലങ്കയോടും ബംഗ്ലാദേശിനോടും ഇന്ത്യ ജയിക്കുകയും ചെയ്താൽ ഇന്ത്യയ്ക്ക് ഗ്രൂപ്പ് ചാമ്പ്യൻ‌മാർ ആകാൻ സാധിക്കും. അവിടെയാണ് ട്വിസ്റ്റ്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :