ഒപ്പം ഒപ്പത്തിനൊപ്പം; ആദ്യ സെമി ആവേശത്തിലേക്ക്- ന്യൂസിലന്‍ഡ് 174/4

ദക്ഷിണാഫ്രിക്ക ന്യൂസിലൻഡ് ആദ്യ സെമിഫൈനല്‍ , ലോകകപ്പ് ക്രിക്കറ്റ്
ഓക്‌ലൻഡ്| jibin| Last Modified ചൊവ്വ, 24 മാര്‍ച്ച് 2015 (13:58 IST)
ദക്ഷിണാഫ്രിക്ക ന്യൂസിലൻഡ് ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ 298 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ ന്യൂസിലൻഡ് പതറുന്നു. അവസാനവിവരം ലഭിക്കുബോള്‍ 26 ഓവറില്‍ 4 വിക്കറ്റ് നഷ്‌ടത്തില്‍ 174 റണ്‍സെന്ന നിലയിലാണ് ന്യൂസിലന്‍ഡ്. ഗ്രാന്റ് എലിയട്ട് (20*) കോറി ആന്‍ഡേഴ്‌സണുമാണ് (18*) ക്രീസില്‍.

മഴ വില്ലനായ മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 5 വിക്കറ്റ് നഷ്‌ടത്തില്‍ 281 റണ്‍സ് നെടുകയായിരുന്നു. ഡക്ക്വര്‍ക്കത്ത് ലൂയിസ് നിയമപ്രകാരം കിവികള്‍ക്ക് ജയികാന്‍ 298 റണ്‍സ് വേണമായിരുന്നു. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ന്യൂസിലന്‍ഡിനായി മാര്‍ട്ടിന്‍ ഗുപ്‌റ്റിലും ബ്രണ്ടന്‍ മക്കല്ലവും മികച്ച തുടക്കമാണ് നല്‍കിയത്. ദക്ഷിണാഫ്രിക്കന്‍ ബോളര്‍മാരെ തരിപ്പണമാക്കുന്ന തരത്തിലായിരുന്നു മക്കല്ലം ബാറ്റ് വീശിയത്. ആദ്യ ഓവര്‍ മുതല്‍ പന്ത് ബൌണ്ടറികളില്‍ ഒഴുകിയെത്തുകയായിരുന്നു. സ്‌റ്റെയിനും മോര്‍ക്കലും ഫിലാന്‍ഡറും അടക്കമുള്ള ബോളര്‍മാരെ മക്കല്ലം തച്ചുടയ്‌ക്കുകയായിരുന്നു. എന്നാല്‍ ഏഴാം ഓവറില്‍ മോര്‍ക്കലിന്റെ പന്തില്‍ മക്കല്ലം (59) പുറത്താകുകയായിരുന്നു. 6.1 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 71 എന്ന ശക്തമായ നിലയിലായിരുന്നു കിവികള്‍.

മൂന്നാമനായി ക്രീസിലെത്തിയ കെയ്‌ന്‍ വില്ല്യംസണ്‍ (6) ഒമ്പതാമത് ഓവറില്‍ സ്‌പിന്നര്‍ ഇമ്രാന്‍ താഹിറിന് വിക്കറ്റ് സമ്മാനിച്ച് മടങ്ങുകയായിരുന്നു. നാലാമനായി ക്രീസിലെത്തിയ റോസ് ടെയ്‌ലര്‍ ഗുപ്‌റ്റിലുമായി ചേര്‍ന്ന് സ്കേര്‍ബോര്‍ഡ് ചലിപ്പിക്കുകയായിരുന്നു. ശ്രദ്ധയോടെ കളിച്ച ഇരുവരും 47 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തിയെങ്കിലും അനാവശ്യ റണ്ണിന് ശ്രമിച്ച ഗുപ്‌റ്റില്‍ (34) റണ്‍ ഔട്ടാകുകയായിരുന്നു. മൂന്ന് വിക്കറ്റുകള്‍ വീണതോടെ കളിയിലേക്ക് തിരിച്ചു വന്ന ദക്ഷിണാഫ്രിക്കയ്ക്ക് വീണ്ടും ഭാഗ്യം തുണയ്‌ക്കുകയായിരുന്നു. 25മത് ഓവറില്‍ വിശ്വസ്തനായ ടെയ്‌ലര്‍ (30) ഡുമിനിക്ക് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.

നേരത്തെ ഫൈനല്‍ പ്രതീക്ഷകളുമായി ടോസിനെത്തിയ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എബി ഡിവില്ലിയേഴ്‌സ് ടോസ് ലഭിച്ചയുടന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്റെ തീരുമാനം തെറ്റിക്കുന്ന രീതിയിലായിരുന്നു ഹാഷിം അംലയും ക്വിന്റണ്‍ ഡി കോക്കും തുടങ്ങിയത്. നാലാം ഓവറില്‍ തന്നെ വിശ്വസ്‌ത ബാറ്റ്‌സ്‌മാന്‍ അംല (10) കൂടാരം കയറുകയായിരുന്നു. ട്രെന്റ് ബോൾട്ടിനായിരുന്നു വിക്കറ്റ്. മൂന്നാമനായി ക്രീസിലെത്തിയ ഹാഫ് ഡു പ്ലെസി ഡി കോക്കിന് (14) പിന്തുണ നല്‍കാന്‍ ശ്രമിച്ചെങ്കിലും ബോള്‍ട്ട് വീണ്ടും ആഞ്ഞടിക്കുകയായിരുന്നു. ഇത്തവണ കൂടാരം കയറിയത് ഡി കോക്കായിരുന്നു.

തുടക്കത്തിലെ വിക്കറ്റ് വീണതിന്റെ ഞെട്ടലില്‍ നിന്ന് ദക്ഷിണാ‍ഫ്രിക്കയെ റിലി റൊസ്സോവും ഡു പ്ലെസിയും ചേര്‍ന്ന് രക്ഷിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 83 റണ്‍സിന്റെ കൂട്ടുക്കെട്ട് പടുത്തുയര്‍ത്തി. എന്നാല്‍ 27 ഓവറിലെ ആദ്യ പന്തില്‍ റൊസ്സോ (39) കൂടാരം കയറുകയായിരുന്നു. മൂന്നിന് 143 റണ്‍സെന്ന നിലയില്‍ പതറിയ ആഫ്രിക്കന്‍ ടീമിനെ ക്രീസിലെത്തിയ ഡിവില്ലിയേഴ്‌സ് കരകയറ്റുകയായിരുന്നു. പതിയെ തുടങ്ങിയ അദ്ദേഹം പവര്‍ പ്ലേ ഓവറുകളില്‍ കത്തിക്കയറുകയായിരുന്നു. തന്റെ പതിവ് രീതീയായ സിക്‍സറുകളും ഫോറുകളും അദ്ദേഹം തുടരെ കണ്ടെത്തിയതോടെ ദക്ഷിണാ‍ഫ്രിക്ക കളി പിടിച്ചെടുക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് 103 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ചേര്‍ത്തത്.

മഴ കളി മുടക്കിയതോടെ 43 ഓവറാക്കി മത്സരം ചുരുക്കിയതോടെ ആഞ്ഞടിക്കാന്‍ ശ്രമിച്ച ഡു പ്ലെസി (82) പുറത്താകുകയായിരുന്നു. പിന്നീടായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക് വമ്പന്‍ സ്‌കേര്‍ സമ്മാനിച്ച ഇന്നിംഗ്‌സ് പിറന്നത്. അവസാന ഓവറുകളില്‍ 18 പന്തുകളില്‍ നിന്നാണ് മില്ലര്‍ 49 റണ്‍സ് അടിച്ചു കൂട്ടിയത്. 43മത്തെ ഓവറിലായിരുന്നു മില്ലര്‍ പുറത്തായത്. തുടര്‍ന്ന് ക്രീസിലെത്തിയ ഡുമിനി 8 റണ്‍സ് നേടി. പുറത്താകാതെ നിന്ന എബി ഡിവില്ലിയേഴ്‌സ് 45പന്തുകളില്‍ 65 റണ്‍സ് നേടി.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :