ലോകകപ്പ് സെമിയിൽ എന്തുകൊണ്ട് ധോണി ഏഴാമനായി, കാരണം വ്യക്തമാക്കി രവി ശാസ്ത്രി

അഭിറാം മനോഹർ| Last Modified ശനി, 14 ഡിസം‌ബര്‍ 2019 (10:12 IST)
ലോകകപ്പ് സെമി ഫൈനലിൽ ന്യൂസിലൻഡിനോട് പരാജയമേറ്റുവാങ്ങിയ മത്സരത്തിൽ ഏറ്റവുമധികം വിമർശനങ്ങൾ ഉയർന്ന തീരുമാനമായിരുന്നു മത്സരത്തിൽ ധോണി
ഏഴാമനായി ഇറങ്ങിയത്. മത്സരത്തിൽ രവീന്ദ്ര ജഡേജ അവസാനം തകർത്തടിച്ച് ഇന്ത്യക്ക് ജയപ്രതീക്ഷ നൽകിയെങ്കിലും ധോണി കൂടി പുറത്തായതോടെ ഇന്ത്യ മത്സരം കൈവിട്ടിരുന്നു. എന്നാൽ ലോകകപ്പിൽ ധോണിയെ ഏഴാമനായി ഇറക്കിയ തീരുമാനം ശരിയായിരുന്നു എന്ന അഭിപ്രായമാണ് ഇന്ത്യൻ ടീമിന്റെ പരിശീലകനായ രവി ശാസ്ത്രിക്കുള്ളത്. അതിനുള്ള കാരണവും അദ്ദേഹം വ്യക്തമാക്കുന്നു.

തുടക്കത്തിൽ തന്നെ രോഹിത്തിനെയും കോലിയേയും നഷ്ടപ്പെട്ടപ്പോൾ പിടിച്ചുനിന്നു കളിക്കുന്ന ധോണിയെ ഇറക്കാതെ അദ്ദേഹത്തെ ഏഴാമനായി ഇറക്കിയതാണ് ഒരുപാട് വിമർശനങ്ങൾക്ക് ഇടയാക്കിയത്. എന്നാൽ ധോണിയെ നേരത്തെ ഇറക്കിയിരുന്നെങ്കിൽ മത്സരത്തിൻറ്റെ അവസ്ഥ എന്താകുമായിരുന്നു എന്ന ചോദ്യമാണ് ശാസ്ത്രിക്കുള്ളത്.

മത്സരത്തിൽ ധോണി നേരത്തെ പുറത്തായിരുന്നെങ്കിൽ കളി അവസാനിക്കുമായിരുന്നെന്ന് ശാസ്ത്രി പറയുന്നു. ധോണി ഏഴാമനായി ഇറങ്ങിയതുകൊണ്ടാണ് കളി 48മത് ഓവർ വരെ നീണ്ടതെന്നും ലോകത്തിലെ ഏറ്റവും മികച്ച ഫിനിഷറായ ധോണിയെ പിന്നെ ടോപ്പ് ഓഡറിലാണോ ഇറക്കേണ്ടതെന്നും ശാസ്ത്രി ചോദിച്ചു.

ജഡേജയുടെ മനോഹരമായ ഇന്നിങ്സായിരുന്നു മത്സരത്തിലേക്ക് ഇന്ത്യയെ തിരികേ എത്തിച്ചത്. മത്സരത്തിൽ ആകെ ആവശ്യമായിരുന്നത് ധോണിയുടെ ഫിനിഷിങ് മാത്രമായിരുന്നു. എന്നാൽ ധോണി അപ്രതീക്ഷിതമായി റണ്ണൗട്ടായതോടെ മത്സരം കൈവിട്ടെന്നും ശാസ്ത്രി പറയുന്നു. കേവലം 18 റൺസിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ധോണിക്ക് കളിക്കാൻ പത്ത് പന്തുകളോളം ബാക്കിയുണ്ടായിരുന്നു. കളി ജയിക്കാൻ എത്ര റൺസ് വേണം എത്ര ബൗളുണ്ട്,എത്ര സിക്സറുകൾ വേണം ഇതെല്ലാം ധോണിയോളം അറിയുന്ന ആരുമില്ല. ഈ പ്ലാനെല്ലം ക്രുത്യമായി നടപ്പിലാക്കുന്ന താരമാണ് അദ്ദേഹം എന്നാൽ മത്സരത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ
റണ്ണൗട്ടാണ് ഇന്ത്യ പരാജയപ്പെടാൻ കാരണമെന്നും ശാസ്ത്രി കൂട്ടിച്ചേർത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :