അഭിറാം മനോഹർ|
Last Modified ഞായര്‍, 30 നവംബര്‍ 2025 (09:42 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മുതിര്‍ന്ന താരങ്ങളായ വിരാട് കോലിയുടെയും രോഹിത് ശര്‍മയുടെയും ഭാവിയെ സംബന്ധിച്ച് നിര്‍ണായകയോഗം ചേരാനൊരുങ്ങി ബിസിസിഐ. സെലക്ടര്‍മാരെയും ടീം മാനേജ്‌മെന്റ് പ്രതിനിധികളെയും യോഗത്തില്‍ ഉള്‍പ്പെടുത്തി ഇത് സംബന്ധിച്ച് ചര്‍ച്ച ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. 2027ലെ ഏകദിന ലോകകപ്പില്‍ ഇരു താരങ്ങളും കളിക്കാനുള്ള സാധ്യതയെ പറ്റിയായിരിക്കും യോഗത്തിലെ പ്രധാന ചര്‍ച്ച.
രോഹിത്, കോലി തുടങ്ങിയ സീനിയര്‍ താരങ്ങളില്‍ നിന്ന് എന്താണ് പ്രതീക്ഷിക്കുന്നതെന്ന് ടീം മാനേജ്‌മെന്റ് വ്യക്തമാക്കേണ്ടതുണ്ട്. ടീമിലെ സീനിയര്‍ താരങ്ങളുടെ റോളിനെ പറ്റി അനിശ്ചിതത്വത്തില്‍ കളി തുടരാനാകില്ല. ഈ സാഹചര്യത്തിലാണ് നിര്‍ണായകയോഗമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം പുറത്തുള്ള അഭ്യൂഹങ്ങളില്‍ ശ്രദ്ധ നല്‍കേണ്ടെന്നും ഫിറ്റ്‌നസില്‍ ശ്രദ്ധിക്കണമെന്നും രോഹിത്തിനോട്
ബിസിസിഐ ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
കഴിഞ്ഞ മാസം ഓസീസിനെതിരായ ഏകദിന പരമ്പരയില്‍ തിരിച്ചെത്തിയ രോഹിത് ശര്‍മയും വിരാട് കോലിയും പരമ്പരയില്‍ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നു. പരമ്പരയിലെ ആദ്യ 2 മത്സരങ്ങളില്‍ കോലി നിരാശപ്പെടുത്തിയെങ്കിലും അവസാന മത്സരത്തില്‍ താരം അര്‍ധസെഞ്ചുറി നേടിയിരുന്നു. അതേസമയം മൂന്നാം ഏകദിനത്തില്‍ സെഞ്ചുറി നേടി ഏകദിന റാങ്കിങ്ങില്‍ ഒന്നാമതെത്താന്‍ രോഹിത്തിനായിരുന്നു. നിലവില്‍ ടി20, ടെസ്റ്റ് ഫോര്‍മാറ്റുകളില്‍ നിന്നും ഇരുതാരങ്ങളും വിരമിച്ചിട്ടുള്ളതിനാല്‍ ആഭ്യന്തര ക്രിക്കറ്റ് കളിക്കാന്‍ ഇരു താരങ്ങള്‍ക്കും ബിസിസിഐ നിര്‍ദേശം നല്‍കിയിരുന്നു.