ഇന്ത്യൻ ടെസ്റ്റ് ടീമിലെ ബെസ്റ്റ് പന്ത് തന്നെ, റാങ്കിങ്ങിൽ ഗില്ലിനെ പിന്തള്ളി, ജയ്സ്വാളിന് തിരിച്ചടി
6 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ റിഷഭ് പന്ത് ടെസ്റ്റ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ്.
ഐസിസി ടെസ്റ്റ് ബാറ്റര്‍മാരുടെ റാങ്കിങ്ങില്‍ ശുഭ്മാന്‍ ഗില്ലിനെ മറികടന്ന ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായ റിഷഭ് പന്ത്. ശ്രീലങ്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മികച്ച പ്രകടനമാണ് റിഷഭ് പന്ത് നടത്തുന്നത്. ഗാലയില്‍ ഇന്ത്യ 165 റണ്‍സിന് വിജയിച്ച മത്സരത്തില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 39 റണ്‍സും രണ്ടാം ഇന്നിങ്ങ്‌സില്‍ 66 റണ്‍സും പന്ത് നേടിയിരുന്നു. ഇതാണ് പന്തിന് തുണയായത്.
6 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ റിഷഭ് പന്ത് ടെസ്റ്റ് റാങ്കിങ്ങില്‍ ഏഴാം സ്ഥാനത്താണ്. ശുഭ്മാന്‍ ഗില്ലിനെയാണ് താരം പിന്നിലാക്കിയത്. 2026ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി 3 ടെസ്റ്റുകളില്‍ നിന്ന് 3 അര്‍ധസെഞ്ചുറികളോടെ 249 റണ്‍സാണ് പന്ത് നേടിയിട്ടുള്ളത്. ദേവ്ദത്ത് പടിക്കല്‍ മാത്രമാണ് ഈ വര്‍ഷം പന്തിനേക്കാള്‍ റണ്‍സ് നേടിയിട്ടുള്ള ഇന്ത്യന്‍ ബാറ്റര്‍. ശ്രീലങ്കക്കെതിരെ 3 ഇന്നിങ്ങ്‌സുകളില്‍ നിന്നായി 328 റണ്‍സാണ് പടിക്കല്‍ നേടിയത്. സായ് സുദര്‍ശന്റെ പരിക്കിനെ തുടര്‍ന്ന് ടീമിലെത്തിയ പടിക്കല്‍ ശ്രീലങ്കക്കെതിരെ 2 ടെസ്റ്റ് മത്സരങ്ങളിലും സെഞ്ചുറി നേടിയിരുന്നു.
അതേസമയം പരമ്പരയില്‍ നിറം മങ്ങിയ ഇന്ത്യന്‍ ഓപ്പണര്‍ യശ്വസി ജയ്‌സ്വാള്‍ ആദ്യ പത്തില്‍ നിന്നും പുറത്തായി. 2 സ്ഥാനങ്ങള്‍ താഴേക്കിറങ്ങിയ താരം നിലവില്‍ പതിനൊന്നാം സ്ഥാനത്താണ്. ഈ വര്‍ഷം ഇതുവരെയും ഒരു അര്‍ധസെഞ്ചുറി നേടാന്‍ താരത്തിനായിട്ടില്ല.ALSO READ: എനിക്ക് ടെസ്റ്റ് ഫോർമാറ്റ് ഇഷ്ടമാണ്, പക്ഷേ ആളുകൾക്ക് എന്നെ വിശ്വാസമില്ല : ഇഷാൻ കിഷൻ