കളിച്ചത് സെഞ്ചുറിയടിക്കാന്‍, ടീമിനെ ജയിപ്പിക്കണമെന്ന് മനസില്‍ തോന്നിയില്ല; ബാബര്‍ അസമിനെതിരെ ആരാധകര്‍

എങ്ങനെയെങ്കിലും സെഞ്ചുറിയടിക്കണം എന്ന ശരീരഭാഷയായിരുന്നു ബാബറിന്

രേണുക വേണു| Last Modified വ്യാഴം, 12 ജനുവരി 2023 (15:02 IST)

പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിനെതിരെ ആരാധകര്‍. ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തിലെ തോല്‍വിക്ക് പിന്നാലെയാണ് പാക്കിസ്ഥാന്‍ ആരാധകര്‍ തന്നെ ബാബറിനെതിരെ രംഗത്തെത്തിയത്. വ്യക്തിഗത സ്‌കോറില്‍ മാത്രം ലക്ഷ്യമിട്ടാണ് ബാബര്‍ കളിച്ചതെന്നും ടീമിനെ ജയിപ്പിക്കണമെന്ന ചിന്ത ഒരിക്കലും കണ്ടില്ലെന്നും ആരാധകര്‍ കുറ്റപ്പെടുത്തി.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഉയര്‍ത്തിയ 262 റണ്‍സ് വിജയലക്ഷ്യം പിന്തുടരുകയായിരുന്ന പാക്കിസ്ഥാന്റെ ഇന്നിങ്‌സ് 43 ഓവറില്‍ 182 ന് തീര്‍ന്നു. 79 റണ്‍സിന്റെ വിജയമാണ് ന്യൂസിലന്‍ഡ് സ്വന്തമാക്കിയത്. 114 ബോളില്‍ നിന്ന് 79 റണ്‍സ് നേടിയ ബാബര്‍ അസം ആണ് പാക്കിസ്ഥാന്റെ ടോപ് സ്‌കോറര്‍. എന്നാല്‍ ഈ ഇന്നിങ്‌സില്‍ ഒരിടത്ത് പോലും കളി ജയിക്കണമെന്ന വാശി ബാബറില്‍ കണ്ടില്ലെന്നാണ് ആരാധകരുടെ വിമര്‍ശനം.

എങ്ങനെയെങ്കിലും സെഞ്ചുറിയടിക്കണം എന്ന ശരീരഭാഷയായിരുന്നു ബാബറിന്. വ്യക്തിഗത സ്‌കോര്‍ ഉയരുന്നത് നോക്കി കളിച്ചപ്പോള്‍ ടീമിനെ ജയിപ്പിക്കാന്‍ മറന്നു. വ്യക്തിഗത നേട്ടം മാത്രമായിരുന്നു ബാബറിന്റെ ലക്ഷ്യമെന്നും ആരാധകര്‍ കുറ്റപ്പെടുത്തി. ഒരറ്റത്ത് വിക്കറ്റുകള്‍ വീഴുമ്പോള്‍ പോലും സിംഗിള്‍ എടുത്ത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള ആള്‍ക്ക് ബാറ്റിങ് കൊടുക്കുന്നതൊക്കെ എന്ത് തന്ത്രമായിരുന്നെന്നും ആരാധകര്‍ ചോദിക്കുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :