നായകനായുള്ള അരങ്ങേറ്റ പരമ്പരയിൽ തന്നെ സമ്പൂർണ പരാജയം: നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കി കെഎൽ രാഹുൽ

അഭിറാം മനോഹർ| Last Modified തിങ്കള്‍, 24 ജനുവരി 2022 (18:01 IST)
നായകനായുള്ള അരങ്ങേറ്റ പരമ്പരയിൽ സമ്പൂർണ പരാജയം ഏറ്റുവാങ്ങുന്ന ആദ്യ ഇന്ത്യൻ നായകനെന്ന നാണക്കേടിന്റെ റെക്കോർഡ് ഇനി കെഎൽ രാഹുലിന് സ്വ‌ന്തം. കഗിസോ റബാഡ,ആന്റിച്ച് നോർജെ എന്നീ പ്രമുഖ ബൗളർമാരില്ലാത്ത ദുർബലമായ സൗത്താഫ്രിക്കൻ ടീമിനോടാണ് രാഹുലിന്റെ ടീം ഇന്ത്യ തോൽവി ഏറ്റുവാങ്ങിയത്.

മൈതാനത്ത് തുടക്കം മുതൽ ഒടുക്കം വരെ മോശമായ തീരുമാനങ്ങളുമായി ക്യാപ്‌റ്റനെന്ന നിലയിൽ രാഹുൽ ബാധ്യതയാകുന്നതാണ് പരമ്പരയിൽ കാണാനായത്. മധ്യനിരയിൽ നിന്നും താരം ഓപ്പണിങ്ങിലേക്ക് നേരിട്ട് പ്രൊമോഷൻ എടുത്തത് ഇന്ത്യ ഇന്ത്യയുടെ മധ്യനിരയുടെ ദൗർബല്യം കാണിച്ചുതരുവാൻ മാത്രമെ ഉപകാരപ്പെട്ടുള്ളു.

ഓപ്പണിങ്ങിൽ പരാജയപ്പെട്ടു എന്നത് മാത്രമല്ല മധ്യനിരയിൽ രാഹുൽ നൽകുന്ന കെട്ടുറപ്പും ഇതോടെ നഷ്ടമായി. ഫോമിലല്ലാത്ത വിരാട് കോലി പരമ്പരയിൽ രണ്ട് അർധസെഞ്ചുറികൾ കണ്ടെത്തിയിട്ട് പോലും സൗത്താഫ്രിക്കൻ ബൗളിങ് നിരയ്ക്കെതിരെ ഇന്ത്യൻ മധ്യനിര തകർന്നടിഞ്ഞു. ഇന്ത്യൻ സ്പിന്നർമാർ കൂടെ നിറം മങ്ങിയപ്പോൾ ഇന്ത്യൻ സാധ്യതകൾ പാടെ അസ്‌തമിച്ചു.

അതേസമയം ടീമിന്റെ ആറാം ബൗളർ എന്ന രീതിയിൽ ടീമിലേക്ക് തിരെഞ്ഞെടുക്കപ്പെട്ട വെങ്കിടേഷ് അയ്യർക്ക് ആദ്യ രണ്ട് മത്സരങ്ങളിലും ബൗളിങ് അവസരം നൽകിയില്ലെന്നതും രാഹുലിനെതിരായ വിമർശനങ്ങൾ ശക്തമാക്കുന്നു.ട്വന്റി 20 ലോകകപ്പ് വര്‍ഷമായതിനാല്‍ ഏകദിനത്തിന് പ്രാധാന്യമില്ലെന്ന ന്യായം പറഞ്ഞ് രക്ഷപ്പെടാന്‍ രാഹുല്‍ ദ്രാവിഡിനും കഴിയാത്ത സ്ഥിതിയാണുള്ളത്.സമീപകാലത്തെ ഏറ്റവും മോശം പ്രകടനമായിരുന്നു ഇത്തവണ ഇന്ത്യൻ നിര കാഴ്‌ചവെച്ചത്. രോഹിത് നായകസ്ഥാനത്തേക്ക് മടങ്ങിയെത്തുന്നതോടെ ടീമിൽ മാറ്റങ്ങളുണ്ടാവുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :