അഭിറാം മനോഹർ|
Last Modified തിങ്കള്‍, 5 ജനുവരി 2026 (12:47 IST)
സിഡ്നി: ആഷസ് പരമ്പരയിലെ അഞ്ചാം ടെസ്റ്റ് മത്സരത്തില്‍ ഓസീസിനെതിരെ സെഞ്ചുറിയുമായി ചരിത്രനേട്ടം സ്വന്തമാക്കി ഇംഗ്ലണ്ട് താരം ജോ റൂട്ട്.മത്സരത്തില്‍ ഇംഗ്ലണ്ടിനായി 242 പന്തില്‍ 160 റണ്‍സ് നേടിയ റൂട്ട് തന്റെ ടെസ്റ്റ് കരിയറിലെ 41മത്തെ സെഞ്ചുറിനേട്ടമാണ് കുറിച്ചത്. ഇതോടെ ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവുമധികം സെഞ്ചുറി നേടിയ ബാറ്റര്‍മാരുടെ പട്ടികയില്‍ ഓസീസ് ഇതിഹാസം റിക്കി പോണ്ടിങ്ങിനൊപ്പമെത്താന്‍ റൂട്ടിന് സാധിച്ചു.
ക്ലാസിക്കല്‍ സ്ട്രോക്കുകളും കൃത്യമായ സ്ട്രൈക്ക് റോട്ടേഷനും കൊണ്ട് നിറഞ്ഞതായിരുന്നു റൂട്ടിന്റെ ഇന്നിങ്ങ്‌സ്. ഓസ്‌ട്രേലിയന്‍ മണ്ണില്‍ റൂട്ട് നേടുന്ന രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. റൂട്ടിന്റെ സെഞ്ചുറിയുടെ മികവില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ 384 റണ്‍സാണ് ഇംഗ്ലണ്ട് നേടിയത്. 84 റണ്‍സുമായി ഹാരി ബ്രൂക്കും 46 റണ്‍സുമായി ജാമി സ്മിത്തുമാണ് റൂട്ടിനെ കൂടാതെ ഇംഗ്ലണ്ട് നിരയില്‍ തിളങ്ങിയത്.
സെഞ്ചുറിയോടെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ പോണ്ടിംഗിനൊപ്പം മൂന്നാമതാണ് റൂട്ട്.സച്ചിന്‍ തെണ്ടുല്‍ക്കര്‍ (51),ജാക്ക് കാലിസ് (45) എന്നിവര്‍ മാത്രമാണ് ജോ റൂട്ടിന് മുന്നിലുള്ളത്. അതേസമയം ടെസ്റ്റ് ഫോര്‍മാറ്റില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന റെക്കോര്‍ഡ് സച്ചിനില്‍ നിന്നും സ്വന്തമാക്കാന്‍ 2000 റണ്‍സ് കൂടിയാണ് റൂട്ടിന് ആവശ്യമുള്ളത്.