ബംഗളുരുവിലേക്ക് പോകാനാകില്ല, ദേശീയ ക്രിക്കറ്റ് അക്കാദമിക്കെതിരെ നിലപാടെടുത്ത് ബുമ്രയും പാണ്ഡ്യയും

വെബ്‌ദുനിയ ലേഖകൻ| Last Modified ഞായര്‍, 15 ഡിസം‌ബര്‍ 2019 (16:52 IST)
ഡൽഹി: ബംഗളുരുവിലെ ദേശിയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകാൻ സാധിക്കില്ല എന്ന് നിലപാട് സ്വീകരിച്ച് ജസ്പ്രിത് ബുമ്രയും ഹാർദ്ദിക് പാണ്ഡ്യയും. പരുക്ക് മാറി ടീമിനോടൊപ്പം ചേരാൻ തയ്യാറെടുക്കുന്നതിനിടെയാണ് ദേശീയ ക്രിക്കറ്റ് അക്കാദമിയിലേക്ക് പോകാൻ ഇരു താരങ്ങളും വിസമ്മതിച്ചത്. പരുക്ക് മാറിയെത്തിയ പേസ് ബൗളർ ഭുവനേശ്വർ കുമാറിന് ദെശീയ ക്രിക്കറ്റ് അക്കാദമി ക്ലീൻ ചിറ്റ് നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെ താരം വീണ്ടും പരിക്കേറ്റ് ടീമിൽ നിന്നും പുറത്തായതോടെയാണ് ബുമ്രയും പാണ്ഡ്യയും നിലപാട് കടുപ്പിച്ചത്.

പരുക്കിന് ശേഷം തിരികെയെത്തിയാൽ ബിസിസിഐയുടെ കരാറിലുള്ള താരങ്ങൾ ബംഗളുരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെത്തണം എന്നാണ് ചട്ടം.ബംഗളുരുവിലേക്ക് വരാൻ സാധിക്കില്ല എന്ന് ഇരു താരങ്ങളും ടീം മാനേജ്‌മെന്റിനെ അറിയിച്ചതായി ഒരു ബിസിസിഐ ഉദ്യോഗസ്ഥൻ തന്നെയാണ് ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കിയത്.
കായിക താരങ്ങളെ സംബന്ധിച്ചിടത്തോളം പരിക്കുകൾ വളരെ പ്രധനപ്പെട്ട കാര്യമാണ് അതിനാൽ താരങ്ങളുടെ താൽപര്യത്തിനും പ്രാധാന്യം നൽകണം എന്നും ബിസിസിഐ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.


ഐപിഎൽ ഡെൽഹി ക്യാപിറ്റൽസ് പരിശീലകൻ രജനീകാന്ത് ശിവജ്ഞാനത്തിന്റെ കീഴിലാണ് ഇരു താരങ്ങളും ഇപ്പോൾ പരിശീലിക്കുന്നത്. ഏകദിന ലോകകപ്പിനിടയിൽ പരിക്കേറ്റ ഭുവനേശ്വർ കുമാർ പരിക്ക് മാറി തിരികെ എത്തിയപ്പോൾ നൂറുശതമാനം ഫിറ്റ്‌നസ് ഉണ്ടെന്നാണ് അക്കാദമി സാക്ഷ്യപ്പെടുത്തിയത്. എന്നാൽ വെസ്റ്റ് ഇൻഡീസിനെതിരെ രണ്ട് മത്സരങ്ങൾ കളിച്ചതോടെ ഭുവനേശ്വർ വീണ്ടും പരുക്കിന്റെ പിടിയിലാവുകയായിരുന്നു. ഭുവൻനേശ്വർ കുമാറിന്റെ പ്രശ്നങ്ങൾ പൂർണമായും കണ്ടെത്താൻ ദേശീയ ക്രിക്കറ്റ് അക്കാദമിക്ക് സാധിച്ചില്ല എന്ന് വലിയ വിമർശനവും ഉയർന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :