സച്ചിനെതിരെ എറിഞ്ഞ് തുടങ്ങി കോലിയെ വിറപ്പിച്ച താരം, ടെസ്റ്റ് ക്രിക്കറ്റിന്റെ ഗോട്ട് ജിമ്മിക്ക് ഇത് അവസാന ടെസ്റ്റ്

അഭിറാം മനോഹർ| Last Modified ബുധന്‍, 10 ജൂലൈ 2024 (12:46 IST)
ടെസ്റ്റ് ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച പേസറായ ജെയിംസ് ആന്‍ഡേഴ്‌സണ്‍ അവസാനമത്സരത്തിന് ഒരുങ്ങുന്നു. വെസ്റ്റിന്‍ഡീസിനെതിരെ നടക്കുന്ന ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റ് മത്സരം ടെസ്റ്റ് കരിയറിലെ തന്റെ അവസാന മത്സരമാകുമെന്ന് ജെയിംസ് ആന്‍ഡേഴ്‌സണ്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. യുവതാരങ്ങള്‍ക്കായി വഴിമാറാനായാണ് 22 വര്‍ഷം നീണ്ടുനിന്ന തന്റെ കരിയര്‍ ആന്‍ഡേഴ്‌സണ്‍ അവസാനിപ്പിക്കുന്നത്.

ഇംഗ്ലണ്ടിനായി 187 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 700 വിക്കറ്റുകള്‍ വീഴ്ത്തിയിട്ടുള്ള ആന്‍ഡേഴ്‌സണ്‍ ടെസ്റ്റില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ വീഴ്ത്തിയ ബൗളറാണ്. കരിയറിന്റെ തുടക്കത്തില്‍ സച്ചിന്‍, ദ്രാവിഡ്,ഗില്‍ക്രിസ്റ്റ് തുടങ്ങിയ ലോകോത്തര താരങ്ങള്‍ക്കെതിരെ പന്തെറിഞ്ഞു തുടങ്ങിയ ആന്‍ഡേഴ്‌സണ്‍ ഒരു കാലത്ത് കോലിയെ ഏറെ പേടിപ്പിച്ച ബൗളറാണ്. ഇന്ത്യക്കെതിരെ 39 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും 149 വിക്കറ്റുകളാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

പേസ് ബൗളര്‍മാര്‍ സജീവക്രിക്കറ്റില്‍ നിന്നും വിടപറയാറുള്ള 34-35 വയസ് കാലത്തിന് ശേഷവും കളിക്കളം ഭരിച്ച ജിമ്മി 35 പിന്നിട്ടശേഷം 62 ടെസ്റ്റ് മത്സരങ്ങളില്‍ നിന്നും നേടിയെടുത്തത് 220 വിക്കറ്റുകളാണ്. നാല്പതാം വയസില്‍ ടെസ്റ്റ് ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാമതെത്താന്‍ പോലും ആന്‍ഡെഴ്‌സണ് സാധിച്ചിരുന്നു. നിലവില്‍ ടെസ്റ്റ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ 800 വിക്കറ്റുകള്‍ നേടിയിട്ടുള്ള ശ്രീലങ്കയുടെ ഇതിഹാസ സ്പിന്നര്‍ മുത്തയ്യ മുരളീധരനും 708 വിക്കറ്റുകള്‍ നേടിയിട്ടുള്ള ഓസീസ് ഇതിഹാസം ഷെയ്ന്‍ വോണിനും പിന്നില്‍ മൂന്നാം സ്ഥാനത്താണ് ജെയിംസ് ആന്‍ഡേഴ്‌സണ്‍. വിന്‍ഡീസിനെതിരെ 9 വിക്കറ്റുകള്‍ സ്വന്തമാക്കാന്‍ സാധിക്കുകയാണെങ്കില്‍ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ ഷെയ്ന്‍ വോണിനെ മറികടക്കാന്‍ ആന്‍ഡെഴ്‌സണ് സാധിക്കും.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :