ധോണിയെ ടീമിലെടുത്തതിന് പിന്നിൽ ഒരു കഥയുണ്ട്, വെളിപ്പെടുത്തി മുൻ ചീഫ് സെലക്ടർ

വെബ്ദുനിയ ലേഖകൻ| Last Modified ചൊവ്വ, 9 ജൂണ്‍ 2020 (14:17 IST)
ധോണി ഇന്ത്യയ്ക്കായി കളിച്ചിട്ട് മാസങ്ങളായി, ഇനി നീലക്കുപ്പായത്തിൽ ധോണി കളിയ്ക്കില്ല എന്ന് ഏറെക്കുറെ ഉറപ്പാണ്. ധോണിയുടെ വിരമിയ്ക്കലാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ സജീവ ചർച്ചാ വിഷയം. എന്നാൽ ധോണി ഇന്ത്യൻ ടീമിൽ എത്തിയതിന് പിന്നിലെ സംഭവം വെളിപ്പെടുത്തി രംഗത്തെത്തിയിരിയ്ക്കുകയാണ് ഇന്ത്യയുടെ മുൻ ചീഫ് സെലക്ടർ സയിദ് കിർമാനി. ധോണിയെ ഈസ്റ്റ് സോണിലേക്ക് തെരെഞ്ഞെടുത്തത് താനാണെന്ന് സയ്ദ് കിർമാനി വെളിപ്പെടുത്തി.

ഇതിന് മുന്‍പ് ഇക്കാര്യം താന്‍ പുറത്തു പറഞ്ഞിട്ടില്ല എന്നും കിര്‍മാനി പറയുന്നു. '2004ലെ ദേവ്ധര്‍ ട്രോഫിയില്‍ കൂറ്റന്‍ സിക്‌സ് പായിച്ചാണ് ധോണി തന്റെ പേര് ഇന്ത്യൻ ക്രിക്കറ്റിന്റെ ശ്രദ്ധയിലേക്ക് എത്തിച്ചത്. ആ മത്സരത്തിലേക്ക് ധോണിയെ തെരഞ്ഞെടുത്തത് ഞാനാണ്. ഇതിന് മുന്‍പ് ഇക്കാര്യം ഞാന്‍ പുറത്തു പറഞ്ഞിട്ടില്ല. ഞാനും ഈസ്റ്റ് സോണിലെ എന്റെ കോ സെലക്ടര്‍ പ്രണബ് റോയും രഞ്ജി ട്രോഫി മത്സരം കാണുമ്പോഴായിരുന്നു സംഭവം. ഏത് രഞ്ജി ട്രോഫി മത്സരമാണ് അതെന്ന് ഇപ്പോൾ ഓര്‍ക്കുന്നില്ല.

ജാര്‍ഖണ്ഡില്‍ നിന്ന് ഒരു വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനുണ്ടെന്നും സെലക്ഷന്‍ അര്‍ഹിക്കുന്ന ക്രിക്കറ്ററാണെന്നും പ്രണബ് റോയ് എന്നോട് പറഞ്ഞു. അവനാണോ വിക്കറ്റിന് പിന്നില്‍ എന്ന് ഞാന്‍ ചോദിച്ചു. ധോനിയല്ല കീപ്പര്‍, പക്ഷേ അവന്‍ ഫൈന്‍ ലെഗിലുണ്ട് എന്ന് പ്രണബ് പറഞ്ഞു. അവിടെ വെച്ച്‌ ഞാന്‍ ധോനിയുടെ കണക്കുകള്‍ ചോദിച്ചു. ധോനിയുടെ സ്ഥിരത എന്നെ ആകര്‍ഷിച്ചു. അന്ന് ധോനി വിക്കറ്റ് കീപ്പ് ചെയ്യുന്നത് കാണാതെ തന്നെ ഈസ്റ്റ് സോണിലേക്ക് ധോനിയെ സെലക്‌ട് ചെയ്യാന്‍ ഞാന്‍ പറഞ്ഞു, പിന്നീട് നടന്നതെല്ലാം ചരിത്രമായി, കിര്‍മാനി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :