‘രോഹിത് വന്നതോടെ ഞാൻ ഔട്ട്, ഇപ്പോൾ ഒന്നുമല്ലാതായി‘ - തുറന്നടിച്ച് രഹാനെ

നീലിമ ലക്ഷ്മി മോഹൻ| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2019 (09:30 IST)
ഇന്ത്യൻ ഏകദിന ടീമിൽ താൻ അനുഭവിക്കുന്ന വിഷമതകളും അവഗണനകളും തുറന്ന് പറഞ്ഞ് ടെസ്റ്റ് വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാന. എത്രയൊക്കെ മികച്ചതായി പെർഫോം ചെയ്താലും ടീം ഇന്ത്യ എന്നും തന്നെ പഠിക്ക് പുറത്ത് നിർത്തുകയാണ് ചെയ്തതെന്ന് രഹാന പറയുന്നു.

കഴിവിന്റെ പരമാവധി താന്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടുണ്ടെങ്കിലും ടീം ഇന്ത്യ തന്നെ പരിഗണിയ്ക്കുന്നില്ലെന്ന് രഹാന തുറന്നു പറയുന്നു. ലോകകപ്പ് ടീമില്‍ നിന്ന് തന്നെ പുറത്താക്കിയപ്പോള്‍ തകര്‍ന്ന് പോയതായും രഹാന പറയുന്നു.

‘ഏകദിനത്തിൽ എന്റെ സ്ഥാനം എപ്പോഴും മാറിക്കൊണ്ടിരിക്കും. ചിലപ്പോള്‍ ഞാന്‍ ഓപ്പണ്‍ ചെയ്യേണ്ടി വരും മറ്റ് ചിലപ്പോള്‍ നാലാമനായി ഇറങ്ങേണ്ടിയും വരും. അതൊന്നും എന്നെ ബാധിക്കാറില്ല. എവിടെ വേണമെങ്കിലും കളിക്കാൻ ഞാൻ തയ്യാറാണ്.‘

‘കഴിഞ്ഞ രണ്ട് വര്‍ഷമായി ഏകദിനത്തില്‍ ഞാന്‍ മികച്ച പ്രകടനമാണ് കാഴ്ച്ചവെക്കുന്നത്. 2017ല്‍ വെസ്ന്‍ഡീസില്‍ രോഹിത്ത് ഇല്ലായിരുന്നു. പകരം, ഞാൻ ഓപ്പണറായി ഇറങ്ങി. നിങ്ങൾക്കെല്ലാം അറിയാവുന്നതാണ്, ആ പരമ്പരയിലെ താരം ഞാനായിരുന്നു. എന്നാല്‍ പിന്നീട് രോഹിത്ത് തിരിച്ചെത്തിയതോടെ എനിയ്ക്ക് ടീമില്‍ സ്ഥാനമില്ലാതെയായി’.

‘2017ല്‍ ധവാന് വിശ്രമം അനുവദിച്ചപ്പോള്‍ ഓസ്‌ട്രേലിയക്കെതിരെ ഞാന്‍ ടീമില്‍ തിരിച്ചെത്തി. തുടര്‍ച്ചയായി നാല് അര്‍ധ സെഞ്ച്വറിയും അപ്പോള്‍ ഞാന്‍ നേടി. നാലാം സ്ഥാനത്ത് അവസരം ലഭിച്ചപ്പോഴും മികച്ച പ്രകടനം ഞാന്‍ നടത്തിയിട്ടുണ്ട്. എന്നാലും എന്നെ എപ്പോഴും ഒഴുവാക്കുകയാണ്. എന്നെ ഇങ്ങനെ അവഗണിക്കുന്നത് എന്തുകൊണ്ടാണെന്ന് എനിക്ക് മനസിലാകുന്നില്ല’.

‘ലോകകപ്പ് ടീമില്‍ നിന്നും പുറത്തായത് എന്നെ നിരാശനാക്കി. എന്തുകൊണ്ടാണ് ലോകകപ്പ് ടീമില്‍ നിന്നും എന്നെ പുറത്താക്കിയതെന്ന് എനിയ്ക്ക് മനസ്സിലാകുന്നില്ല. ചിലപ്പോള്‍ മാനേജുമെന്റിന് തോന്നിക്കാണും വേറെ കോംപിനേഷനാണ് നല്ലതെന്ന്. ആ തീരുമാനത്തെ ഞാന്‍ ബഹുമാനിയ്ക്കുന്നു’ രഹാന കൂട്ടിചേര്‍ത്തു.

2018ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് രഹാന അവസാനമായി ഏകദിനം കളിച്ചത്. നിലവില്‍ ടെസ്റ്റ് ടീമില്‍ മാത്രമാണ് രഹാനയുളളത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :