ലക്ഷ്‌മണ്‍ ഇന്ത്യന്‍ ടീമിനോട് വിടപറയും ?

ഹൈദരാബാദ്‌| WEBDUNIA|
ഇന്ത്യയുടെ ടെസ്റ്റ് ക്രിക്കറ്റിലെ മികച്ച മധ്യനിര ബാറ്റ്‌സ്മാന്‍മാരില്‍ ഒരാളായ വി വി എസ്‌ ലക്ഷ്‌മണ്‍ ക്രിക്കറ്റില്‍നിന്നു വിരമിക്കാന്‍ ആലോചിക്കുന്നതായി സൂചന. ന്യൂസീലന്‍ഡിനെതിരെ നടക്കുന്ന രണ്ട് ടെസ്റ്റുകളുടെ പരമ്പരയ്ക്കുശേഷം അദ്ദേഹം വിരമിക്കല്‍ പ്രഖ്യാപിക്കുമെന്നാണ് സൂചന. പക്ഷേ തന്റെ വിരമിക്കല്‍ ഇതു വരെ ലക്ഷ്മണ്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.

ടെസ്‌റ്റില്‍ തുടരുന്നത് യുവ തലമുറയുടെ വഴിയടയ്‌ക്കുകയാണെന്ന നിരന്തര വിമര്‍ശനത്തെത്തുടര്‍ന്നാണു 37 വയസുകാരനായ ലക്ഷ്‌മണ്‍ വിരമിക്കാനൊരുങ്ങുന്നതെന്നു പറയപ്പെടുന്നു‌. ശനിയാഴ്ചയൊ ഞായറാഴ്ചയൊ ഔദ്യോഗിക പ്രഖ്യാപനമുണ്ടാകുമെന്നാണു ലക്ഷ്മണിനോടടുത്ത വൃത്തങ്ങള്‍ പറയുന്നത്‌. 16 വര്‍ഷം നീണ്ട ‘സ്പെഷ്യല്‍‘ കരിയറിനാണ്‌ ഇതോടെ തിരശീല വീഴുന്നത്‌. ലക്ഷ്‌മണിന്റെ വിരമിക്കല്‍ സംബന്ധിച്ച്‌ ബിസിസിഐയോ ഹൈദരാബാദ്‌ ക്രിക്കറ്റ്‌ അസോസിയേഷനോ ഔദ്യോഗിക സ്‌ഥിരീകരണം നല്‍കിയിട്ടില്ല.

കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിലും ഇംഗ്ലണ്ട്‌ പര്യടനത്തിലും മോശം പ്രകടനത്തിനു പിന്നാലെ ലക്ഷ്‌മണ്‍ വിരമിക്കുമെന്നാണു കരുതിയിരുന്നത്‌. എട്ട്‌ ഇന്നിംഗ്‌സുകളില്‍നിന്ന്‌ 154 റണ്‍സ്‌ മാത്രമായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. ഫോമില്ലായ്‌മയെ തുടര്‍ന്നു വിമര്‍ശനങ്ങള്‍ ഏറെ കേട്ടെങ്കിലും ലക്ഷ്‌മണിനെ ടീമില്‍ നിലനിര്‍ത്താന്‍ സെലക്ഷന്‍ കമ്മിറ്റി തീരുമാനിക്കുകയായിരുന്നു.

ലക്ഷ്‌മണിനെ ഒഴിവാക്കി പുതുമുഖത്തിന്‌ അവസരം നല്‍കണമെന്ന് സെലക്ഷന്‍ കമ്മിറ്റിയില്‍ തന്നെ അഭിപ്രായം ഉയര്‍ന്നിരുന്നു. സ്വന്തം ഗ്രൗണ്ടില്‍ കളിക്കാനുള്ള അവസാന അവസരമെന്ന നിലയില്‍ ഒരവസരം നല്‍കണമെന്ന സെലക്ഷന്‍ കമ്മിറ്റിയിലെ ഒരു വിഭാഗത്തിന്റെ ആവശ്യം പരിഗണിക്കുകയായിരുന്നു.

1996 ല്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയാണു ലക്ഷ്‌മണ്‍ ടെസ്‌റ്റില്‍ അരങ്ങേറിയത്‌. 134 ടെസ്റ്റുകലില്‍ 17 സെഞ്ച്വറികളും 56 അര്‍ധസെഞ്ച്വറികളുമടക്കം 8781 റണ്‍സ് നേടിയിട്ടുണ്ട്. 281 റണ്‍സാണ്‌ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 86 ഏകദിനങ്ങള്‍ കളിച്ച ലക്ഷ്മണിന്റെ പേരില്‍ ആറ് സെഞ്ച്വറികളും 2338 റണ്‍സുമുണ്ട്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ സെഞ്ചൂറിയനിലായിരുന്നു അവസാന ഏകദിനം. ഏകദിന ടീമില്‍ സ്‌ഥിരക്കാരനല്ലായിരുന്നതിനാല്‍ ലക്ഷ്‌മണിനു ലോകകപ്പില്‍ അവസരം ലഭിച്ചില്ല. നാലു ലോകകപ്പുകളിലാണു ലക്ഷ്‌മണ്‍ കാഴ്‌ചക്കാരനായത്‌. സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ് എന്നിവര്‍ക്ക് പിന്നാലെ, ഇന്ത്യന്‍ ടീമിനോട് വിടപറയുന്ന മറ്റൊരു സൂപ്പര്‍താരമാണ് ലക്ഷ്മണ്‍.

2001 ല്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേ നടന്ന ഹോം സീരിസാണു ലക്ഷ്‌മണിനെ ഹീറോയാക്കിയത്. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ ലക്ഷ്‌മണ്‍ പൊരുതി നേടിയ 281 റണ്‍സ്‌ നൂറ്റാണ്ടിലെ മികച്ച ഇന്നിംഗ്‌സായി നിരീക്ഷകര്‍ വിലയിരുത്തുന്നു. സ്‌റ്റീവ്‌ വോയുടെ കംഗാരുപ്പട ലക്ഷ്‌മണിനു മുന്നില്‍ പരാജയപ്പെട്ടു. തുടര്‍ച്ചയായി 16 ടെസ്‌റ്റുകള്‍ ജയിച്ചാണു സ്‌റ്റീവ്‌ വോയുടെ ഓസീസ്‌ ടീം ഇന്ത്യയിലെത്തിയത്‌. 2003-04 സീസണില്‍ ഓസ്‌ട്രേലിയയില്‍ ഇന്ത്യന്‍ ടീം ചരിത്രജയം നേടിയത്‌ ലക്ഷ്‌മണിന്റെ ബാറ്റിംഗിലായിരുന്നു. ഓസീസ്‌ ടീം ലക്ഷ്‌മണിനു മുന്നില്‍ പത്തി താഴ്ത്തി.

ന്യൂസിലന്‍ഡിനെതിരായ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ പങ്കെടുക്കേണ്ടെന്ന നിലപാടിലായിരുന്നു ലക്ഷ്മണ്‍. എന്നാല്‍, ന്യൂസിലന്‍ഡിനെതിരായ ഒന്നാം ടെസ്‌റ്റ് ലക്ഷ്‌മണിന്റെ ജന്മനാടായ ഹൈദരാബാദില്‍ 23 മുതലാണ്‌. രണ്ട്‌ ടെസ്‌റ്റുകളുടെ പരമ്പരയിലെ അവസാന ടെസ്‌റ്റ് 31 മുതല്‍ ബംഗളുരുവിലും നടക്കും. ആഗസ്ത് 23-ന് ഹൈദരാബാദില്‍ ആരംഭിക്കുന്ന ആദ്യ ടെസ്റ്റിലും പിന്നീട് ബാംഗളൂരില്‍ നടക്കുന്ന രണ്ടാം ടെസ്റ്റിലും പങ്കെടുത്തശേഷം വിരമിച്ചാല്‍ മതിയെന്ന നിര്‍ദേശം ലക്ഷ്മണ്‍ അംഗീകരിക്കുകയായിരുന്നുവെന്ന് ചില ദിനപത്രങ്ങള്‍ പറയുന്നു. ഹൈദരാബാദില്‍, സ്വന്തം കാണികള്‍ക്കുമുന്നില്‍ കളിച്ചുകൊണ്ട് കരിയറിനോട് വിടപറയാനുള്ള അവസരമാണ് ലക്ഷ്മണിനെ കാത്തിരിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :