‘പന്ത് കീ ജയ് ‘- മുറവിളി കൂട്ടി ധോണി ഫാൻസ് !

ഗോൾഡ ഡിസൂസ| Last Modified തിങ്കള്‍, 16 ഡിസം‌ബര്‍ 2019 (13:09 IST)
ഇന്ത്യാ-വിൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ വെസ്റ്റിൻഡീസിന് എട്ട് വിക്കറ്റിന്റെ വമ്പൻ വിജയം. പരാജയപ്പെട്ടെങ്കിലും ആശ്വാസമാകുന്നത് റിഷഭ് പന്തിനാണ്. എം എസ് ധോണിയുടെ രണ്ടാം വീടാണ് ചെന്നൈ എന്നാണ് ആരാധകർ പറയുന്നു. ഐ പി എല്ലിൽ ചെന്നൈ സൂപ്പർകിങ്സിന്റെ നായകനായതോടെയാണ് ധോണിയെ ചെന്നൈ സ്വന്തമാക്കിയത്. ചെപ്പോക്ക് സ്റ്റേഡിയത്തിൽ ‘ധോണി’യെന്ന പേരായിരുന്നു ഏറ്റവും അധികം അലയടിച്ചിരുന്നത്.

എന്നാൽ, ഇക്കഴിഞ്ഞ മത്സരത്തിൽ അതിനൊരു മാറ്റമുണ്ടായി. അതും അപ്രതീക്ഷിതമായ മാറ്റം. വി മിസ് യു ധോണിയെന്ന ബാനറുമായി എത്തിയ തമിഴ്മക്കളുടെ ഹൃദയം കവർന്നത് റിഷഭ് പന്താണ്. ധോണിയുടെ പിൻ‌ഗാമിയെന്ന് പറയപ്പെടുന്ന, കഴിഞ്ഞ കളികളിലെല്ലാം നിരവധി വിമർശനങ്ങൾക്ക് ഇരയായ പന്ത് തന്നെ.

ഒന്നാം ഏകദിനത്തിനായി ചെപ്പോക്ക് സ്റ്റേഡിയത്തിലെത്തിയ പന്തിനെ കാത്തിരുന്നത് ‘ധോണി കാഹളമായിരുന്നു’. വിമാനത്താവളം മുതൽ സ്റ്റേഡിയം വരെ. ഏത് കളിയിലും ധോണിയെന്ന ഹർഷാരവത്തിനു നടുവിൽ അന്ധാളിച്ച് നിൽക്കുന്ന പന്തിനെ നിരവധി തവണ നാം കണ്ടതുമാണ്. സമാനമായ സാഹചര്യമായിരുന്നു ചെപ്പോക്കിലും. എന്നാൽ, സമ്മർദ്ദങ്ങൾക്ക് നടുവിലും പതറാതെ ആഞ്ഞടിച്ച പന്തിനെയാണ് ധോണി ആരാധകരും കാണികളും കണ്ടത്.

വെസ്റ്റിൻഡീസിനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യ 18.1 ഓവറിൽ മൂന്നിന് 80 റണ്‍സെന്ന നിലയിൽ ഇന്ത്യ കൂപ്പ് കുത്തുമ്പോഴാണ് വിരാട് കോഹ്ലി പന്തിനെ പറഞ്ഞു വിട്ടത്. കഴിഞ്ഞ കളികളിലെ ബാറ്റിങ് നിലവാരം വെച്ച് കാണികൾ പന്തിന് നേരെ കൂകിവിളികൾ ഉയർത്തി. അപ്പോഴും, പന്ത് തളർന്നില്ല.

ഇത്തരം സമ്മർദ്ദമായ ഘട്ടങ്ങളിൽ പലപ്പോഴും ധോണിയെന്ന അതികായൻ ഇന്ത്യയെ രക്ഷപെടുത്തിയിട്ടുണ്ട്. അദ്ദേഹത്തിന്റെ രക്ഷാപ്രവർത്തനം പല തവണ ടീം ഇന്ത്യയെ വിജയത്തേരിൽ എത്തിച്ചിട്ടുണ്ട്. സമാനമായ പ്രകടനമാണ് കഴിഞ്ഞ ദിവസം പന്തും പുറത്തെടുത്തത്. ശ്രേയസ് അയ്യർക്കൊപ്പം സെഞ്ച്വറി കൂട്ടുകെട്ട് തീർത്ത പന്തിനെ ഹർഷാരവത്തോടെയാണ് ചെപ്പോക്ക് സ്റ്റേഡിയം സ്വീകരിച്ചത്.

ഏകദിനത്തിലെ ആദ്യ അർധസെഞ്ചുറിയും കുറിച്ചശേഷമാണ് പന്ത് പുറത്തായത്. വെല്ലുവിളികൾക്കിടെ ക്രീസിലെത്തി 69 പന്തിൽ ഏഴു ഫോറും ഒരു സിക്സും സഹിതം 71 റൺസെടുത്ത് വിമർശകരെ നോക്കി ഒരു പുഞ്ചിരിയും സമ്മാനിച്ചാണ് പന്ത് കളം വിട്ടത്.
മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഉയർത്തിയ 289 റൺസിന്റെ വിജയലക്ഷ്യം ഹെറ്റ്മെയറിന്റെയും ഷായ് ഹോപ്പിന്റെയും സെഞ്ച്വറികളുടെ ബലത്തിൽ 47.5 ഓവറിലാണ് വിൻഡീസ് മറികടന്നത്.

നാലാം വിക്കറ്റിൽ അയ്യർക്കൊപ്പം കൂട്ടിച്ചേർത്തത് 114 റൺസാണ്. ധോണിയുടെ മഞ്ഞപ്പടയുടെ മണ്ണിൽ പന്തിനെ വേണ്ടി കൈയ്യടികളുയർന്നു. ഇതുവരെ കളിച്ച കളികളിൽ പന്തിനായി കരഘോഷം ഉയർന്നത് ചുരുക്കം ചില സ്റ്റേഡിയങ്ങളിലാണ്. ധോണി വിളികൾക്കിടയിൽ അത് മുങ്ങി പോവുകയും ചെയ്തു. പന്തിനെ പിന്തുണച്ച വിരാട് കോഹ്ലിക്കും ആശ്വസിക്കാം ഈ പ്രകടനത്തിൽ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :