'നാഥനായി മാറിയ മമ്മൂട്ടി, അവിശ്വസനീയമായിരുന്നു ആ മാറ്റം’ - ശ്യാമപ്രസാദ് പറയുന്നു

നീലിമ ലക്ഷ്മി മോഹൻ| Last Modified വെള്ളി, 27 ഡിസം‌ബര്‍ 2019 (12:59 IST)
മലയാളത്തിലെ വിഖ്യാത സംവിധായകനാണ് ശ്യാമ പ്രസാദ്. വിരലിലെണ്ണാവുന്ന സിനിമകളാണ് അദ്ദേഹം സംവിധാനം ചെയ്തിട്ടുള്ളത്. 14 ആമത്തെ സിനിമയായ ഒരു ഞായറാഴ്ചയാണ് അദ്ദേഹം അടുത്തിടെ ചെയ്ത ചിത്രം. സിനിമയോടും കഥാപാത്രങ്ങളോടും യാതോരുവിധ വിട്ടു വീഴ്ചയ്ക്കും തയ്യാറാകാത്ത സംവിധായകനാണ് ശ്യാമപ്രസാദ്.

അഭിനേതാക്കളെ അവരുടെ അതുവരെയുള്ള പ്രകടനങ്ങളെയെല്ലാം മാറ്റി നിർത്തി വ്യത്യസ്തവും മികച്ചതുമായ രീതിയിൽ അവരെ ഉപയോഗിക്കുന്ന മികച്ച സംവിധായകരിൽ ഒരാളാണ് ശ്യാമപ്രസാദ്. ഒരേ കടലിലെ മമ്മൂട്ടിയെയും, അരികെയിലെ ദിലീപിനേയും, ആര്‍ട്ടിസ്റ്റില്‍ ആന്‍ അഗസ്റ്റിനെയും ഹേയ് ജൂഡില്‍ നിവിന്‍ പോളിയെയും അല്ലാതെ മറ്റൊരാളെ സങ്കൽപ്പിക്കാൻ പ്രേക്ഷകർക്ക് സാധിക്കാൻ കഴിയാത്ത രീതിയിൽ അവരെ കൊണ്ട് തന്നെ ആ കഥാപാത്രങ്ങളെ മനോഹരമായി ചിത്രീകരിക്കുന്നതിൽ വിജയിയാണ് അദ്ദേഹം.

ഒരു നടനെ തന്റെ കഥാപാത്രത്തെ ഉൾക്കൊണ്ട് അയാളായി മാറാൻ പ്രേരിപ്പിക്കുന്ന സംവിധായകനല്ല അദ്ദേഹം. മറിച്ച് നടനിൽ ഒളിഞ്ഞിരിക്കുന്ന തന്റെ കഥാപാത്രത്തെ പുറത്തുകൊണ്ടുവരിക എന്ന ലക്ഷ്യമാണ് ആദ്യാവസാനം അദ്ദേഹത്തിനുള്ളത്. സിനിമ അവസാനിക്കുമ്പോൾ അക്കാര്യത്തിൽ ശ്യാമപ്രസാദ് വിജയിക്കുകയും ചെയ്യാറുണ്ട്. ഒരേകടൽ എന്ന ചിത്രം തന്നെ ഇതിനു ഉദാഹരണമാണെന്ന് സംവിധായകൻ ദ ക്യൂവിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

മമ്മൂട്ടിയില്‍ നാഥന്‍ ഉണ്ട്. അത് എവിടെയോ ഉറങ്ങിക്കിടക്കുകയാണ്. ഉപബോധത്തിന്റെ ഏതോ തലത്തില്‍. ഒരേ കടലില്‍ ക്ലൈമാക്‌സിലെത്തുമ്പോള്‍ പൂര്‍ണമായും ആ കഥാപാത്രത്തിലേക്ക് എത്തുകയാണ്. കഥാപാത്രത്തിന്റെ കോംപ്ലക്‌സിറ്റി അവരെ കൂടുതല്‍ ഓപ്പണ്‍ അപ്പ് ചെയ്യിക്കുന്നുണ്ട്. കഥാവസാനം മമ്മൂട്ടി പൂർണമായും നാഥനായി മാറിയിരിക്കുകയാണ്. അവിശ്വസനീയമായാണ് താനടക്കമുള്ളവർ അത് തിരിച്ചറിഞ്ഞതെന്ന് ശ്യാമപ്രസാദ് പറയുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :