ഒരു വർഷം, 7 സിനിമ, 8 വ്യത്യസ്ത കഥാപാത്രങ്ങൾ; മമ്മൂട്ടിയെന്ന നടന വിസ്മയം പകർന്നാടിയ 2019 !

ചിപ്പി പീലിപ്പോസ്| Last Modified ചൊവ്വ, 24 ഡിസം‌ബര്‍ 2019 (14:52 IST)
മമ്മൂട്ടി ഒറ്റയാനാണ്. വിജയത്തിന്‍റെ പടവുകള്‍ ആരുടെയും സഹായമില്ലാതെ ചവിട്ടിക്കയറിയ ഒറ്റയാന്‍. പ്രതിസന്ധികളേയും എതിർപ്പുകളേയും ഒറ്റയ്ക്ക് പൊരുതി തോൽപ്പിച്ചവൻ. കഥാപാത്രത്തോടുള്ള അടങ്ങാത്ത ആസക്തിയാണ് മമ്മൂട്ടിക്കെന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. പുതിയ പുതിയ സംവിധായകരെ തേടിയുള്ള യാത്രയിൽ അദ്ദേഹം ചിലപ്പോഴൊക്കെ കിതച്ചു, മറ്റ് ചിലപ്പോൾ കുതിച്ചു പാഞ്ഞു, ഒരു കരിമ്പുലിയെ പോലെ.

2019 മമ്മൂട്ടിയെന്ന നടന്റെ അപൂർവ്വ വർഷമാണ്. റാം സംവിധാനം ചെയ്ത പേരൻപ് എന്ന തമിഴ് ചിത്രമാണ് ആദ്യമിറങ്ങിയത്. മലയാളികൾ കാണാൻ കൊതിച്ച മമ്മൂട്ടിയെയായിരുന്നു റാം നമുക്കായി ഒരുക്കിവെച്ചത്. പത്തേമാരിയും വർഷവും മുന്നറിയിപ്പും മാറ്റി നിർത്തിയാൽ മമ്മൂട്ടിയെന്ന വിസ്മയത്തെ നാം ഉൾക്കൊണ്ട സിനിമകൾ അടുത്തിടെയൊന്നും ഉണ്ടായിട്ടില്ലെന്ന് വേണം കരുതാൻ. അത്രമേൽ ഹൃദയം കവരുന്ന അമുദവനെ മലയാളികൾ നിറകണ്ണുകളോടെയാണ് കണ്ടത്.

ഒരു സങ്കടക്കടല്‍ തന്നെ ഉള്ളിലൊതുക്കി ജീവിക്കുന്ന കഥാപാത്രമായിരുന്നു അമുദവനെങ്കിൽ അതിൽ നിന്നും തീർത്തും വിപരീതമായിരുന്നു അദ്ദേഹം ആന്ധ്രയുടെ വൈ എസ് ആർ ആയപ്പോൾ കാഴ്ച വെച്ച പ്രകടനം. മമ്മൂട്ടി ആന്ധ്രാ മുഖ്യമന്ത്രിയായപ്പോൾ അവർ സ്ക്രീനിൽ കണ്ടത് തങ്ങളുടെ രാജണ്ണയെ ആയിരുന്നു. ആന്ധ്ര ഹൃദയത്തിലേക്ക് മമ്മൂട്ടിയുടെ യാത്ര എളുപ്പമായിരുന്നു. അഭിനയജീവിതത്തിന്റെ മറ്റാര്‍ക്കും അവകാശപ്പെടാനാകാത്ത തലങ്ങൾ തൊട്ടിരിക്കുകയാണ് യാത്രയിലൂടെ മമ്മൂട്ടി. മാഹി വി രാഘവ് മമ്മൂട്ടിയെ കണ്ടാണ് ഈ തുടങ്ങിയതും. പേരൻപിന്റെ സംവിധായകൻ റാമും പറഞ്ഞത് ഇതുതന്നെ. മമ്മൂട്ടിയില്ലെങ്കിൽ ഈ സിനിമ സംഭവിക്കില്ലായിരുന്നു എന്ന്.

തമിഴും തെലുങ്കും കടന്നാണ് ഈ വർഷം മമ്മൂട്ടി മലയാളത്തിലേക്കെത്തിയത്. അതും മധുരരാജയെന്ന മാസ് മസാല മൂവിയുമായി. അമുദവന്റെയോ വൈ എസ് ആറിന്റെയോ ഒരു അംശം പോലുമില്ലാതെ രാജയെന്ന പോക്കിരി തിയേറ്റർ ഭരിച്ച വർഷം കൂടിയാണിത്. ബോക്സോഫീസിനെ വിറപ്പിച്ച മധുരരാജ മമ്മൂട്ടിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രവുമായി. വൈശാഖ് ആയിരുന്നു സംവിധാനം.

സ്വാഭാവിക നർമ രംഗങ്ങൾ കൊണ്ട് നിറഞ്ഞ, ഉദ്യോഗം നിറച്ച ഉണ്ടയും ഈ വർഷം മമ്മൂട്ടിയെന്ന നടനെ സംതൃപ്തപ്പെടുത്തുന്ന പടം തന്നെയാണ്. ചമയങ്ങളില്ലാത്ത, താരപ്പകിട്ടുകളില്ലാത്ത, മാസ് ഡയലോഗുകളില്ലാത്ത, ഒരു പൊലീസ് ഓഫീസറായി മമ്മൂട്ടിയെ കാണാൻ കഴിയുമെന്ന് ആരും കരുതിയതല്ല. പക്ഷേ, ഇങ്ങനെയൊക്കെയായിരുന്നു മമ്മൂട്ടിയുടെ എസ് ഐ മണി. എസ് ഐയുടെ ധർമ്മസങ്കടവും ആത്മരോഷവും നിസ്സഹായതയും ഭയവും അതിന്റെ പിന്നാലെ ചെയ്യുന്ന
അബദ്ധങ്ങളുമൊക്കെ വളരെ അനായാസേനയാണ് മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്നത്.

ഇതിനു പിന്നാലെ വന്ന പതിനെട്ടാം പടി ആയാലും ഗാനഗന്ധർവ്വൻ ആയാലും മമ്മൂട്ടിയെന്ന നടന്റെ ഹിറ്റ് ചിത്രങ്ങളിൽ തന്നെ ഇടം പിടിച്ചവയാണ്. കുടുംബ പ്രേക്ഷകരെ മാത്രം ലക്ഷ്യം വെച്ചിറങ്ങിയ ഗാനഗന്ധർവ്വൻ ഏറെ പ്രശംസയും പിടിച്ച് പറ്റിയിരുന്നു. കോമൺ ആയ ഒരു വിഷയത്തെ വളരെ വ്യത്യസ്തമായ രീതിയിലാണ് രമേഷ് പിഷാരടി അവതരിപ്പിച്ചത്.

പിന്നാലെ റിലീസ് ആയത് മാമാങ്കമെന്ന ചരിത്ര സിനിമ. ചാവേറുകളുടെ ചോര വീണു ചുവന്ന മാമാങ്കഭൂമിയിലെ ചരിത്ര കഥയാണ് എം പത്മകുമാർ പറഞ്ഞത്. ചന്ദ്രോത്ത് വലിയ പണിക്കരായി മമ്മൂട്ടി മറ്റൊരു ഇതിഹാസ കഥാപാത്രത്തെക്കൂടി സൃഷ്ടിച്ചു. അതിലുപരി കുറുപ്പ് എന്ന സ്ത്രൈണകഥാപാത്രമായും പകരംവയ്ക്കാനാകാത്ത അഭിനയം. മമ്മൂട്ടിയെന്ന മഹാനടൻ 8 വ്യത്യസ്തമായ കഥാപാത്രങ്ങളെയാണ് ഈ ഒരു വർഷം കൊണ്ട് തിരശീലയ്ക്ക് മുന്നിൽ പകർന്നാടിയിരിക്കുന്നത്. ഒരു മഹാനടനെ കൊണ്ട് മാത്രം സാധിക്കുന്നത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :