Pratap Pothen death: വീട്ടുജോലിക്കാരന്‍ വന്നു നോക്കിയപ്പോള്‍ കിടപ്പുമുറിയില്‍ ബോധരഹിതനായി കിടക്കുന്നു, ഹൃദയാഘാതമെന്ന് സൂചന; വിടവാങ്ങിയത് സൗമ്യനായ നടന്‍

രേണുക വേണു| Last Modified വെള്ളി, 15 ജൂലൈ 2022 (10:10 IST)

Pratap Pothen Passes Away: പ്രശസ്ത നടനും സംവിധായകനുമായ പ്രതാപ് പോത്തന്‍ അന്തരിച്ചു. 69 വയസ്സ്. ചെന്നൈയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്.

രാവിലെ വീട്ടുജോലിക്കാരന്‍ എത്തിയപ്പോഴാണ് കിടപ്പുമുറിയില്‍ മരിച്ച നിലയില്‍ പ്രതാപ് പോത്തനെ കണ്ടത്. ഉറക്കത്തില്‍ ഹൃദയാഘാതമുണ്ടായതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഫ്‌ളാറ്റില്‍ ഈ സമയത്ത് പ്രതാപ് പോത്തന്റെ മകളും ഉണ്ടായിരുന്നു. എന്നാല്‍ വീട്ടുജോലിക്കാരന്‍ വന്ന ശേഷമാണ് മരണം സംഭവിച്ച വിവരം മകളും അറിഞ്ഞത്.

1952 ഓഗസ്റ്റ് 13 ന് തിരുവനന്തപുരത്താണ് പ്രതാപ് പോത്തന്‍ ജനിച്ചത്. 1978 ല്‍ ഭരതന്‍ സംവിധാനം ചെയ്ത ആരവത്തിലൂടെയാണ് പ്രതാപ് പോത്തന്‍ സിനിമയിലേക്ക് എത്തിയത്. തകര, ചാമരം, ലോറി എന്നീ ചിത്രങ്ങളിലൂടെ മലയാള സിനിമയിലെ ശ്രദ്ധേയനായ അഭിനേതാവായി മാറി. നെഞ്ചെത്തെ കിള്ളാതെ, വരുമയിന്‍ നിറം ശിവപ്പു, പന്നീര്‍ പുഷ്പങ്ങള്‍ എന്നീ സിനിമകളിലൂടെ തമിഴിലും പ്രശസ്തനായി. തമിഴിലും മലയാളത്തിലുമായി 12 ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

മോഹന്‍ലാല്‍ ചിത്രം ബറോസില്‍ ആണ് അവസാനം അഭിനയിച്ചത്. കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്, മികച്ച നടനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്, ഒരു നവാഗത സംവിധായകന്റെ മികച്ച ആദ്യ ചിത്രത്തിനുള്ള ഇന്ദിരാഗാന്ധി അവാര്‍ഡ്, മികച്ച സംവിധായകനുള്ള ഫിലിംഫെയര്‍ അവാര്‍ഡ്, ഒരു നെഗറ്റീവ് റോളിലെ മികച്ച നടനുള്ള SIIMA അവാര്‍ഡ് തുടങ്ങിയ പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :