ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന്റെ കഴുത്തില്‍ പൊള്ളി; വകവയ്ക്കാതെ അഭിനയം തുടര്‍ന്ന് സൂപ്പര്‍സ്റ്റാര്‍

രേണുക വേണു| Last Modified ശനി, 17 ജൂലൈ 2021 (11:26 IST)

മോഹന്‍ലാല്‍ സൂപ്പര്‍സ്റ്റാര്‍ ആയിട്ട് ഇന്നേക്ക് 35 വര്‍ഷം. 1986 ജൂലൈ 17 ന് റിലീസ് ചെയ്ത രാജാവിന്റെ മകനാണ് മോഹന്‍ലാലിന് സൂപ്പര്‍സ്റ്റാര്‍ പദവി നല്‍കിയത്. ഡെന്നീസ് ജോസഫിന്റെ തിരക്കഥയില്‍ തമ്പി കണ്ണന്താനമാണ് സിനിമ സംവിധാനം ചെയ്തത്. രാജാവിന്റെ മകന്‍ ഷൂട്ടിങ്ങിനിടെ മോഹന്‍ലാലിന് പരുക്ക് പറ്റിയ സംഭവത്തെ കുറിച്ച് സംവിധായകന്‍ തമ്പി കണ്ണന്താനം നേരത്തെ വെളിപ്പെടുത്തിയിരുന്നു.

സിനിമയുടെ ക്ലൈമാക്‌സ് രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ ആണ് മോഹന്‍ലാലിന് പരുക്ക് പറ്റിയത്. അമ്പലമുകള്‍ ഗസ്റ്റ് ഹൗസിലായിരുന്നു ക്ലൈമാക്സ് സീന്‍ ചിത്രീകരണം. മോഹന്‍ലാലിനെ ചിത്രത്തിലെ പൊലീസുകാര്‍ വെടിവയ്ക്കുന്ന സീനുണ്ട്. യഥാര്‍ഥ വെടിയുണ്ട അല്ലാതിരുന്നിട്ടും വെടികൊണ്ട് മോഹന്‍ലാലിന്റെ കഴുത്തിന്റെ ഭാഗത്ത് പൊള്ളലേറ്റു. പൊള്ളല്‍ വകവയ്ക്കാതെ മോഹന്‍ലാല്‍ അഭിനയം തുടരുകയായിരുന്നു. അത്രത്തോളം അര്‍പ്പണ മനോഭാവമുള്ള നടനാണ് മോഹന്‍ലാല്‍ എന്ന് തമ്പി പറഞ്ഞു. 32 ദിവസം കൊണ്ട് ഷൂട്ട് ചെയ്ത സിനിമയാണ് രാജാവിന്റെ മകന്‍.


അംബികയായിരുന്നു രാജാവിന്റെ മകനില്‍ മോഹന്‍ലാലിന്റെ നായിക. അന്ന് അംബികയ്ക്ക് മോഹന്‍ലാലിനേക്കാള്‍ താരമൂല്യം ഉണ്ടായിരുന്നു. കമല്‍ഹാസനൊപ്പം നായികയായി അഭിനയിച്ചതിനാലാണ് അംബികയുടെ താരമൂല്യം ഉയര്‍ന്നത്. എന്നാല്‍, രാജാവിന്റെ മകന് ശേഷം മോഹന്‍ലാലിന്റെ താരമൂല്യം അതിവേഗം ഉയര്‍ന്നു. അംബികയ്ക്ക് ഒന്നേകാല്‍ ലക്ഷം രൂപ പ്രതിഫലം നല്‍കണമെന്ന് അംബികയുടെ അമ്മ കല്ലറ സരസമ്മ സംവിധായകന്‍ തമ്പിയോട് പറഞ്ഞു. അഭിനയം തുടങ്ങി കുറച്ചു ദിവസം കഴിഞ്ഞ് അംബിക പറഞ്ഞു 'എനിക്ക് ഒരു ലക്ഷം തന്നാല്‍ മതി' എന്ന്. അംബികയ്ക്ക് അന്ന് ഒരു ലക്ഷം രൂപയാണ് പ്രതിഫലം നല്‍കിയത്.

മോഹന്‍ലാലിനോട് എന്തു പ്രതിഫലം വേണമെന്ന് തമ്പി ചോദിച്ചു. ''അണ്ണാ അണ്ണന്റെ സിനിമ. അണ്ണന്‍ തീരുമാനിക്ക്'' എന്നാണ് മോഹന്‍ലാല്‍ മറുപടി പറഞ്ഞത്. അംബികയ്ക്ക് നല്‍കിയ ഒരു ലക്ഷം രൂപ തന്നെ മോഹന്‍ലാലിനും പ്രതിഫലമായി നല്‍കി. എന്നാല്‍, രാജാവിന്റെ മകന്‍ സൂപ്പര്‍ഹിറ്റ് ആയതോടെ മോഹന്‍ലാലിന്റെ താരമൂല്യം കുത്തനെ കൂടി. പിന്നീട് മോഹന്‍ലാലിന്റെ പ്രതിഫലം വര്‍ധിച്ചു.




അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :