സിബിഐ 5 നെ മോശം ആക്കാന്‍ ചിലര്‍ ശ്രമിച്ചെന്ന് സംവിധായകന്‍ കെ.മധു

രേണുക വേണു| Last Modified ചൊവ്വ, 10 മെയ് 2022 (14:35 IST)

സിബിഐ അഞ്ചാം ഭാഗമായ ദ ബ്രെയ്‌നിനെതിരെ ഡീഗ്രേഡിങ് ഉണ്ടായിട്ടുണ്ടെന്ന് സംവിധായകന്‍ കെ.മധു. ചിത്രത്തിന് നെഗറ്റീവ് അഭിപ്രായം ഉണ്ടാക്കിയെടുക്കാന്‍ ചിലര്‍ മനപ്പൂര്‍വ്വം ശ്രമിച്ചെന്ന് മധു പറഞ്ഞു. എന്നാല്‍ ഇതിനെയെല്ലാം അതിജീവിച്ച് സേതുരാമയ്യരെ ലോകമെമ്പാടുമുള്ള ആളുകള്‍ സ്വീകരിച്ചെന്നും കെ.മധു പറഞ്ഞു. സിബിഐ അഞ്ചാം ഭാഗത്തിലെ അഭിനേതാക്കള്‍ക്കും അണിയറ പ്രവര്‍ത്തകര്‍ക്കുമായി തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ച് നടന്ന സ്വീകരണത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇത്രയും നല്ല ഒരു പടത്തിന് ആദ്യത്തെ ഒന്നു രണ്ട് ദിവസങ്ങളില്‍ ഒരു നെഗറ്റീവ് ഒപ്പീനിയന്‍ ഉണ്ടാക്കിയെടുക്കാന്‍ ചില ആളുകള്‍ ശ്രമിച്ചു. അത് ഒരു പരിധി വരെ നടന്നു. അതിനെയെല്ലാം അതിജീവിച്ചുകൊണ്ട് ലോകമെമ്പാടും ഇന്ന് സ്ത്രീഹൃദയങ്ങളില്‍ പതിഞ്ഞ്, കുടുംബ സദസുകളില്‍ നിറഞ്ഞ് ഈ ചിത്രം ഓടുന്നതില്‍ എനിക്ക് മറ്റാരോടും നന്ദി പറയാനില്ല. ജഗദീശ്വരന്‍, എന്റെ മാതാപിതാക്കള്‍, ഗുരുനാഥന്‍, അവരുടെ അനുഗ്രഹം കാരണമാണ് ഈ മാറ്റങ്ങള്‍ ഉണ്ടായതെന്ന് മധു പറഞ്ഞു.

'സേതുരാമയ്യര്‍ എന്ന് പറഞ്ഞാല്‍ അത് മമ്മൂട്ടിയാണ്. മമ്മൂട്ടി എന്ന് പറഞ്ഞാല്‍ അത് സേതുരാമയ്യരാണ്. ലോകമെമ്പാടും ഇന്ന് ഈ സിനിമയ്ക്ക് വേണ്ടി കയ്യടിക്കുന്ന ജനങ്ങള്‍ സേതുരാമയ്യര്‍ക്ക് വേണ്ടി കയ്യടിക്കുകയാണ്, മമ്മൂട്ടിക്ക് വേണ്ടി കയ്യടിക്കുകയാണ്. ഒപ്പം എന്നെയും എസ്.എന്‍. സ്വാമിയെയും സ്നേഹിക്കുന്ന ഞങ്ങളുടെ സൃഷ്ടിയില്‍ ഞങ്ങളോടൊപ്പം നില്‍ക്കുന്ന ഒരുകൂട്ടം പ്രേക്ഷകരും കൂടെയാണ് കയ്യടിക്കുന്നത്,' കെ.മധു പറഞ്ഞു.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :