കൂനന്‍ കുരിശുസത്യത്തിന്‍റെ ചരിത്രം

ബെന്നി

WEBDUNIA|
മലബാറിലേക്കുള്ള കാല്‍നടയാത്രക്കിടയില്‍ ഒരു സന്ന്യാസി സൂററ്റില്‍ റോമന്‍ കത്തോലിക്കാസഭയുടെ അധീനതയിലുള്ള ഒരു കപ്പൂച്ചിന്‍ ആശ്രമത്തിലെത്തി. ആശ്രമത്തിലെത്തി ഭിക്ഷ ചോദിച്ച സന്ന്യാസി സ്വയം പരിചയപ്പെടുത്തിയത് മലബാറിലെ മാര്‍ത്തോമാ ക്രിസ്ത്യാനികളുടെ അടുത്തേക്കു പോകുന്ന പൗരസ്ത്യ മെത്രാനെന്നാണ്. പൗരസ്ത്യ മെത്രാന്‍െറ വരവ് പാശ്ഛാത്യ രീതിയിലുള്ള റോമന്‍ മതപ്രചാരണത്തിന് തടസമാകുമെന്നു കണ്ട പോര്‍ച്ചുഗീസുകാര്‍ ഇദ്ദേഹത്തെ തടവിലാക്കി.

വൈദികവിസ്താരത്തിനായി പോര്‍ച്ചുഗീസുകാര്‍ പിന്നീട് ഈ സന്ന്യാസിയെ കൊച്ചിയില്‍ കൊണ്ടുവരികയും വിസ്താരത്തിനുശേഷം കടലില്‍ കെട്ടിത്താഴ്ത്തുകയും ചെയ്തു. സന്ന്യാസിയെ രക്ഷപ്പെടുത്തുവാന്‍ അയ്യായിരത്തോളം വരുന്ന മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ കൊച്ചിയിലെത്തിയെങ്കിലും മെത്രാനെ കടലില്‍ താഴ്ത്തിയെന്ന വാര്‍ത്തയാണവര്‍ക്ക് അറിയാന്‍ കഴിഞ്ഞത്.

കോപവും താപവും സഹിക്കവയ്യാതെ റോമയിലെ മതനേതൃത്വത്തിനും പോര്‍ച്ചുഗീസുകാര്‍ക്കും എതിരായി ഈ മാര്‍ത്തോമാ ക്രിസ്ത്യാനികള്‍ എടുത്ത പ്രതിജ്ഞയാണ് പില്‍ക്കാലത്ത് കൂനന്‍ കുരിശു സത്യമായി അറിയപ്പെട്ടത്. മെത്രാനെ വധിച്ച റോമാ സഭയെ ഇനിയൊരിക്കലും സ്വീകരിക്കുകയില്ലെന്ന് ക്രിസ്ത്യാനികള്‍ മട്ടാഞ്ചേരി കമ്പോളത്തിലുണ്ടായിരുന്ന വലിയ കല്‍ക്കുരിശില്‍ കയറുകെട്ടി അതിന്മേല്‍ പിടിച്ച് സത്യം ചെയ്യുകയായിരുന്നു.

കയര്‍ കെട്ടിവലിച്ചതിന്‍െറ ആഘാതത്തില്‍ കുരിശ് ഒരുവശത്തേക്ക് ചരിഞ്ഞപ്പോഴത് കൂനന്‍ കുരിശായി; പ്രതിജ്ഞ കൂനന്‍കുരിശ് സത്യമെന്നും അറിയപ്പെട്ടു. ഈ സമയത്തു തന്നെ അക്കാലത്തെ കൊച്ചി രാജാവ് തീപ്പെട്ടുവെന്നും അങ്ങനെ കായലിന്‍െറ ഇരുകരകളിലും വിലാപങ്ങള്‍ പ്രതിധ്വനിച്ചുവെന്നും പഴമകളുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :