മറഞ്ഞത് മലയാള സിനിമയുടെ തറവാട്ടമ്മ

WEBDUNIA|
PRO
മലയാള സിനിമയുടെ തറവാട്ടമ്മ ആറന്‍‌മുള പൊന്നമ്മ ഓര്‍മ്മയായി. അരനൂറ്റാണ്ടുകാലത്തോളം മലയാള നാടക സിനിമാ രംഗത്ത് നായികയായും അമ്മയായും ചേട്ടത്തിയായും വേഷമിട്ട് തിളങ്ങിയ ആറന്‍മുള പൊന്നമ്മയെന്ന കലാകാരിയുടെ ഒരു നാടകമോ ചിത്രമോ കാണാത്ത പ്രേക്ഷകര്‍ കേരളത്തിലുണ്ടാകുമെന്നു തോന്നുന്നില്ല.

1914 ഏപ്രില്‍ 23ന് ആറന്മുളയില്‍ മാലേത്തു വീട്ടില്‍ കേശവപിള്ളയുടെയും പാറുക്കുട്ടി അമ്മയുടെയും മകളായി പൊന്നമ്മ ജനിച്ചു. മീനത്തിലെ ഭരണിയാണ് നക്ഷത്രം. പതിനഞ്ചാമത്തെ വയസില്‍ കലാസ്നേഹിയും കലാകാരനുമായ കൊച്ചുപിള്ളയെ വിവാഹം കഴിച്ചു. കലയോട് അതിയായ അഭിനിവേശമുണ്ടായിരുന്ന പൊന്നമ്മ, സ്നേഹസമ്പന്നനും ആദര്‍ശവാദിയുമായ ഭര്‍ത്താവിന്‍റെ സഹായസഹകരണത്തോടെ അഭിനയരംഗത്തേക്ക് കടന്നുവന്നു.

നടനും സാഹിത്യകാരനുമായ മുതുകുളം രാഘവന്‍പിള്ള രചിച്ച ഭാഗ്യലക്ഷ്മി എന്ന നാടകത്തിലായിരുന്നു പൊന്നമ്മ അഭിനയത്തിന്‍റെ ഹരിശ്രീ കുറിച്ചത്. ഗാനഗന്ധര്‍വനായ യേശുദാസിന്‍റെ പിതാവായ അഗസ്റ്റിന്‍ ജോസഫായിരുന്നു ആ നാടകത്തില്‍ പൊന്നമ്മയുടെ നായകന്‍.

കൊട്ടാരക്കര ശ്രീധരന്‍നായരും ആ നാടകത്തില്‍ അഭിനയിച്ചിരുന്നു. അന്നത്തെ പ്രശസ്ത നാടക സമിതിയായിരുന്ന പൊട്ടക്കയത്ത് വേലുപ്പിള്ളയുടെ ഓച്ചിറ പരബ്രഹ്മോദയ സംഗീത നടന സഭയാണ് ഭാഗ്യലക്ഷ്മി അവതരിപ്പിച്ചത്. തുടര്‍ന്ന് അവരുടെതന്നെ പ്രസന്ന, ഭാവന തുടങ്ങിയ നാടകങ്ങളിലായി പത്തു വര്‍ഷത്തോളം അഭിനയിച്ചു.

ശശിധരന്‍ എന്ന ചിത്രത്തില്‍ മിസ് കുമാരിയുടെ അമ്മയായിട്ടാണ് പൊന്നമ്മ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. ആ ചിത്രത്തിലെ അഭിനയം പൊന്നമ്മയുടെ കലാജീവിതത്തിന്‍റെ ഒരു വഴിത്തിരിവായിരുന്നു. ശശിധരന്‍ എന്ന ചിത്രം കണ്ടിട്ടുള്ളവരൊന്നും പൊന്നമ്മ അവതരിപ്പിച്ച ആ മാതൃകാ മാതാവിനെ ഒരിക്കലും മറക്കുകയില്ല.

അന്നു മുതലിങ്ങോട്ട് എത്രയോ പ്രാവശ്യം പൊന്നമ്മ വെള്ളിത്തിരയിലെ അമ്മയായി. എത്രയോ പേരുടെ അമ്മയായി! അന്നൊക്കെ വര്‍ഷത്തില്‍ മൂന്നോ നാലോ ചിത്രങ്ങള്‍ മാത്രമാണ് ഇറങ്ങിയിരുന്നതെങ്കിലും അതിലൊക്കെ ആറന്‍‌മുള പൊന്നമ്മയുടെ സാന്നിധ്യവുമുണ്ടായിരുന്നു.

അമ്മ, സ്കൂള്‍ മാസ്റ്റര്‍, കളക്ടര്‍ മാലതി, വേലുത്തമ്പിദളവ, ഉമ്മിണിത്തങ്ക, ലോകനീതി, യുദ്ധകാണ്ഡം, അച്ചുവേട്ടന്‍റെ വീട് തുടങ്ങിയ ചിത്രങ്ങളില്‍ പൊന്നമ്മ ഒരിക്കലും മറക്കാനാവാത്ത വേഷങ്ങള്‍ സമ്മാനിച്ചു.

സ്കൂള്‍ മാസ്റ്ററില്‍ വാര്‍ദ്ധക്യകാലത്ത് മകളുടെ ഹിതത്തിനു വഴങ്ങി ഭര്‍ത്താവായ തിക്കുറിശിയോട് വിടപറഞ്ഞിറങ്ങുന്ന പൊന്നമ്മ ആരുടെയും കരളലിയിക്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പല ചിത്രങ്ങളിലും പൊന്നമ്മയുടെ അമ്മവേഷം കണ്ടിട്ടുള്ളവര്‍ക്ക് സ്വന്തം അമ്മയുടെ പ്രതീതി അനുഭവപ്പെട്ടിരുന്നു.

സിനിമാരംഗത്തു വന്ന അന്നുമുതല്‍ ഒരുമിച്ചു സഹകരിച്ച ഏവരുടെയും പരിചയപ്പെട്ട എല്ലാവരുടെയും സ്നേഹബഹുമാനാദരവുകള്‍ ഇത്രയും നേടാന്‍ കഴിഞ്ഞ ഒരു കലാകാരി ആറന്മുള പൊന്നമ്മയെപ്പോലെ മറ്റാരുമുണ്ടെന്നു തോന്നുന്നില്ല. ആറന്‍‌മുള പൊന്നമ്മ അവരുടെ അകൃത്രിമവും അയത്ന ലളിതവുമായ സംഭാഷണശൈലിയാല്‍ ഏവരുടെയും പൊന്നു ചേച്ചിയായി മാറി.

ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പടെ അനേകം പാരിതോഷികങ്ങളും പൊന്നമ്മയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്നാല്‍, പ്രേക്ഷകലക്ഷങ്ങളുടെ ഒരിക്കലും നിറം മങ്ങാത്ത സ്നേഹാദരവുകള്‍ എന്ന അവാര്‍ഡിനെ ഏറ്റവും മഹത്തായി പൊന്നമ്മ വിലമതിച്ചിരുന്നു.

മക്കള്‍: രാജമ്മ, പരേതനായ ഡോ. രാജശേഖരന്‍. രാജശേഖരന്‍റെ മകളും ഗായികയുമായ നടന്‍ സുരേഷ് ഗോപിയുടെ ഭാര്യയാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :