അടുത്തെത്തുമ്പോള്‍ മമ്മൂട്ടി എന്ന തങ്കപ്പെട്ട മനുഷ്യനോട് ആരാധന തോന്നും!

Last Modified വെള്ളി, 26 ജൂലൈ 2019 (18:24 IST)
മമ്മൂട്ടിയെക്കുറിച്ചായിരിക്കും ഒരുപക്ഷേ ഏറ്റവും കൂടുതല്‍ തെറ്റിദ്ധാരണകള്‍ പരന്നിട്ടുണ്ടാവുക. ആളൊരു ചൂടനാണ്, അഭിനയിക്കുന്ന സിനിമയുടെ സംവിധായകര്‍ക്ക് സ്വൈര്യം കൊടുക്കില്ല, കഥയില്‍ കയറി ഇടപെടും, മറ്റ് താരങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടാകില്ല ഇങ്ങനെ പല കഥകള്‍ അദ്ദേഹത്തെ പറ്റി കേള്‍ക്കാറുണ്ട്. അവയിലൊന്നും ഒരു കാര്യവുമില്ലെന്ന് അടുത്തറിഞ്ഞിട്ടുള്ളവര്‍ക്ക് അറിയുകയും ചെയ്യാം.

സംവിധായകന്‍ രഞ്ജിത് ശങ്കര്‍ ‘വെള്ളിനക്ഷത്ര’ത്തിന് അനുവദിച്ച അഭിമുഖത്തില്‍ തന്‍റെ മമ്മൂട്ടിയനുഭവങ്ങള്‍ പങ്കുവയ്ക്കുന്നുണ്ട്. “കുറച്ചുനാള്‍ മുമ്പ് എനിക്ക് മമ്മുക്കയുടെ ഒരു മെസേജ് വന്നു. അത് മറ്റാരോ മമ്മുക്കയ്ക്ക് അയച്ചതാണ്. അതെനിക്ക് ഫോര്‍വേഡ് ചെയ്തു എന്നേയുള്ളൂ. അതില്‍ പറഞ്ഞിരിക്കുന്നത് ഇതാണ് - ‘നിങ്ങളുടെ കൂടെ ചെലവഴിച്ച സമയം ഞാനിപ്പോഴും ഓര്‍ക്കുന്നു’. എനിക്കത് കണ്ടപ്പോള്‍ വലിയ സന്തോഷം തോന്നി. അദ്ദേഹത്തിന് അങ്ങനെ ഒരു മെസേജ് കിട്ടിയപ്പോള്‍ അത് എനിക്ക് അയക്കാന്‍ തോന്നിയല്ലോ. അത് എല്ലാവര്‍ക്കും അയക്കണമെന്നില്ലല്ലോ” - രഞ്ജിത് ശങ്കര്‍ പറയുന്നു.

“മമ്മുക്കയുടെ കൂടെ ‘വര്‍ഷം’ ചെയ്യുമ്പോള്‍ ഞാന്‍ ആഗ്രഹിച്ചത് ഇതൊരു നല്ല സിനിമ ആകണമെന്നല്ല. ഈ മഹാനടന്‍റെ കൂടെ ചെലവഴിക്കുന്ന നിമിഷങ്ങള്‍ ജീവിതത്തില്‍ എന്നും ഓര്‍മ്മിക്കാന്‍ തക്കതാകണം എന്നായിരുന്നു. അതുപോലെതന്നെ സംഭവിച്ചു. ഇത്രയും എന്‍‌ജോയ് ചെയ്ത ഒരു ഷൂട്ടിംഗ് ഉണ്ടായിട്ടില്ല. ഷൂട്ടിംഗ് സെറ്റില്‍ ഞാന്‍ മമ്മുക്കയുമായി സംസാരിച്ചത് സിനിമയെക്കുറിച്ചല്ല. നാടകം, ജീവിതം, പാട്ട്, പഴയ കാര്യങ്ങള്‍ ഒക്കെയാണ്” - രഞ്ജിത് ശങ്കര്‍ പറയുന്നു.

“പല വിഗ്രഹങ്ങളും നമ്മള്‍ ദൂരെ നിന്നുകാണുമ്പോള്‍ ഭംഗി തോന്നും. അടുത്തെത്തുമ്പോള്‍ അത് ചിലപ്പോള്‍ അത്ര നന്നാവില്ല. മമ്മുക്ക അങ്ങനെയല്ല. അടുത്തെത്തുമ്പോഴാണ് ആ തങ്കപ്പെട്ട മനുഷ്യനോട് ആരാധന തോന്നുക” - രഞ്ജിത് ശങ്കര്‍ വ്യക്തമാക്കുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :