ജികെ എന്ന ഒറ്റയാൻ, മലയാള സിനിമയുടെ ഉയർത്തെഴുന്നേൽപ്പിന് 32 വയസ് !

Last Updated: ബുധന്‍, 24 ജൂലൈ 2019 (13:48 IST)
വിമര്‍ശനങ്ങള്‍ ഒരുപാടുണ്ടായിട്ടുണ്ട് മമ്മൂട്ടിയുടെ അഭിനയ ജീവിതത്തില്‍. മമ്മൂട്ടിയുടെ അഭിനയ ജീവിതത്തിലെ ഏറ്റവും വലിയ പ്രതിസന്ധി ഉണ്ടായ വർഷമായിരുന്നു 1985,86. ‘ഈ മനുഷ്യന്‍ മലയാള സിനിമയ്ക്ക് ദോഷം ചെയ്യു’മെന്ന രീതിയിലുള്ള ആക്ഷേപങ്ങള്‍ കേള്‍ക്കേണ്ടി വന്ന കാലം. എന്നാൽ ഒരൊറ്റ കഥാപാത്രത്തിലൂടെ വിമര്‍ശകരുടെ നാവടച്ചു മമ്മൂട്ടി.

ആ കഥാപാത്രത്തിന്‍റെ പേര് ജി കെ എന്നാണ്. ജി കൃഷ്ണമൂര്‍ത്തി. ജോഷി-മമ്മൂട്ടി ടീം ഒരുമിക്കുന്നു എന്നതിൽ കവിഞ്ഞ് മറ്റൊരു പ്രത്യേകതകളും ഇല്ലാതെ 1987ൽ റിലീസ് ആയ ചിത്രമാണ് ന്യൂഡൽഹി. പാട്ടോ ഡാൻസോ ഇല്ലാത്ത ഒരു പടം. ഇതും പൊട്ടുമെന്ന് പലരും പറഞ്ഞു. എന്നാൽ, പിന്നീട് നടന്നത് ചരിത്രം. മലയാള സിനിമയ്ക്ക് കേരളത്തിനു പുറത്ത് തലയുയർത്തി പിടിക്കാൻ സാധിച്ചത് ഈ മമ്മൂട്ടി ചിത്രത്തിലൂടെയാണ്.

21 ദിവസം കൊണ്ടാണ് ഷൂട്ടിംഗ് അവസാനിച്ചത്‌. 50 വയസുള്ള വികലാംഗനായ ജി കെ ആണത്തത്തിന്റെ പ്രതീകമാണ്. മമ്മൂട്ടിയുടെ ഏറ്റവും പവർഫുള്ളായ അവതാരമായിരുന്നു ജികെ. ഇര്‍വിങ് വാലസിന്‍റെ ‘ഓള്‍മൈറ്റി’ എന്ന നോവലിനെ ആധാരമാക്കി ഡെന്നിസ് ജോസഫ് ഒരു തിരക്കഥയെഴുതിയ ചിത്രം തമിഴ്‌നാട്ടിൽ 100 ദിവസത്തിലധികം ഓടി.

29 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്‍റെ മൊത്തം നിര്‍മ്മാണച്ചെലവ്. ന്യൂ ഡെല്‍ഹിയുടെ റിലീസിനെ സംബന്ധിച്ചും തര്‍ക്കങ്ങളുണ്ടായി. സെന്സരിംഗ് വിവാദങ്ങളില്‍ പെട്ട് ചിത്രം പെട്ടിയില്‍ ഇരുന്നത് 5 മാസകാലമായിരിന്നു. പിന്നീടുണ്ടായത് ചരിത്രം. റീമേക്ക് അവകാശം വിറ്റതുവഴി മാത്രം 42 ലക്ഷം രൂപയാണ് അന്ന് ലഭിച്ചത്.

അത്തവണത്തെ ദേശീയ അവാര്‍ഡിന് അവസാന റൌണ്ടില്‍ കമലഹാസന്‍ ‘നായകന്‍’ എന്ന ചിത്രവുമായി മുന്നേറിയപ്പോള്‍ എതിര്‍ക്കാനുണ്ടായിരുന്നത് മമ്മൂട്ടിയുടെ ന്യൂ ഡെല്‍‌ഹിയായിരുന്നു.
നായകന്‍ ഇല്ലായിരുന്നേല്‍ ചരിത്രം വേറെ ആയേനെ.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :