ഒളിമ്പിക്സ്: സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

WEBDUNIA|
PRO
PRO
കായികക്കുതിപ്പിന്റെ ആവേശപ്പോരാട്ടങ്ങള്‍ക്ക് ഇനി നാല്‍പ്പത്തിയെട്ട് നാളുകള്‍ മാത്രം. ഓരോ അണുവിലും വാശിയും ആവേശവും നിറച്ച് പ്രതിഭയുടെ മിന്നല്‍‌പ്പിണരാകാന്‍ താരങ്ങള്‍ ഒരുങ്ങിക്കഴിഞ്ഞു. നേട്ടങ്ങളുടെ കൊടുമുടിയിലേക്ക് ഓടിയും ചാടിയും വിസ്മയങ്ങള്‍ തീര്‍ക്കാന്‍ താരങ്ങള്‍ക്ക് വേണ്ട എല്ലാ സൌകര്യങ്ങളുമായി ലണ്ടനിലെ മത്സര മൈതാനങ്ങളും ഒരുങ്ങിക്കഴിഞ്ഞു. ഒളിമ്പികിസിലെ സുവര്‍ണനേട്ടങ്ങളുടെയും നിമിഷങ്ങളുടെ മാത്രം പിഴവിലെ നഷ്ടങ്ങളുടെയും ചരിത്ര കൌതുകങ്ങളുടെയും വിവരണങ്ങളും വാര്‍ത്തകളുമായി വെബ്ദുനിയയും ഈ ആവേശത്തില്‍ പങ്കുചേരുന്നു. പ്രത്യേക ഒളിമ്പിക്സ് വാര്‍ത്തകള്‍ ദിവസവും വെബ്ദുനിയയില്‍ വായിക്കാം.

സമ്മാനം ഒലിവ് മരത്തിന്‍റെ ചില്ല; വിവാഹിതകള്‍ക്ക് പ്രവേശനമില്ല!

സുവര്‍ണ നേട്ടങ്ങളുടേയും റെക്കോര്‍ഡുകളുടേയും മാത്രം ചരിത്രമല്ല ഒളിമ്പിക്സിനുള്ളത്. വിശ്വാസങ്ങളും ആരാധനയും വായ്മൊഴികളുമെല്ലാം പകരുന്ന ചാരുതയും ഒളിമ്പിക്സിന് അവകാശപ്പെടാം.

പുരാതനവും പ്രമുഖവുമായ സീയൂസ്, ഹേര ദേവന്മാരുടെ ആരാധനാലയത്തിനടുത്താണ് ആദ്യ ഒളിമ്പിക്സ് നടന്നതെന്നാണ് കരുതുന്നത്. മതപരമായ സ്വഭാവം പുലര്‍ത്തിയ കായികമേളയില്‍ ഉള്‍ക്കൊള്ളിച്ചിരുന്ന ഇനങ്ങളേറെയും ഗ്രീക്കിലെ പുരാതന ഐതിഹ്യങ്ങളുമായി ബന്ധമുള്ളതായിരുന്നു. ആദ്യ ഒളിമ്പിക്സ് നടന്നത് ഗ്രീക്കിലെ ഒളിമ്പിയയെന്ന പ്രദേശത്താണെന്നാണ് വിശ്വാസം. ചരിത്രരേഖകള്‍ സൂചിപ്പിക്കുന്നത് 776 ബി സിയിലാണിതെന്നാണ്.

ഗ്രീക്കിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ഭാഗ്യപരീക്ഷണത്തിനായി കായിക താരങ്ങളെത്തിയിരുന്നു. ജേതാക്കളായി നാട്ടില്‍ തിരിച്ചെത്തുന്നവര്‍ക്ക് വന്‍ സ്വീകരണമാണ് തദ്ദേശവാസികള്‍ നല്‍കിയിരുന്നത്. ഒളിമ്പിക്സില്‍ വിജയികളാകുന്നവര്‍ക്ക് "ഒലിവ് മരത്തിന്‍റെ' ചില്ലയായിരുന്നു സമ്മാനം നല്‍കിയതത്രേ.

ഗ്രീക്ക് ആചാരങ്ങളുടെ ഭാഗമായി നടന്ന പുരാതന ഒളിമ്പിക്സില്‍ വിവാഹിതരായ സ്ത്രീകളെ പങ്കെടുപ്പിച്ചിരുന്നില്ല. എന്നാല്‍ സിയൂസ് ദേവന്‍റെ ഭാര്യ ഹേരയുടെ സ്മരണാര്‍ത്ഥം നടത്തപ്പെട്ട "ഹേരാ ഗെയിംസില്‍' സ്ത്രീകള്‍ക്ക് പങ്കെടുക്കാമായിരുന്നു. സിയൂസ് - ഹേരാ ദമ്പതിമാരുടെ പുത്രനായ ഹേരാക്കിള്‍സാണ് ഒളിമ്പിക്സ് മത്സരങ്ങള്‍ തുടങ്ങിയതെന്നും വിശ്വാസമുണ്ട്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :