കിടയറ്റ പാസ്‍...റിബറി ശല്യമാകും

PROPRO
ഹോളിവുഡ് സിനിമകളിലെ വില്ലന്‍റെ ഭാവമാണ് ഫ്രഞ്ച് ഫുട്ബോള്‍ താരം ഫ്രാങ്ക് റിബറിക്ക്. കളത്തില്‍ എതിര്‍ ടീമിന് തികച്ചും വില്ലന്‍ തന്നെയാണ് ഫ്രഞ്ച് ദേശീയ ടീം അംഗം. ജര്‍മ്മന്‍ ബുണ്ടാസ് ലീഗില്‍ ബയേണ്‍ മ്യൂണിക്കിന്‍റെ അറ്റാക്കിംഗ് മിഡ്‌ഫീല്‍ഡര്‍ സിഡാന് പകരക്കാരനായിട്ടാണ് ഇപ്പോള്‍ ദേശീയ ടീമില്‍ നിറയുന്നത്. എതിരാളികള്‍ക്ക് തിരിച്ചറിയാന്‍ കഴിയാത്ത കിടയറ്റ പാസ്സുകളും മദ്ധ്യനിരയിലെ അത്യദ്ധ്വാനവുമാണ് റിബറിയെ വ്യത്യസ്തനാക്കുന്നത്.

ജര്‍മ്മനിയില്‍ നടന്ന ലോകകപ്പില്‍ റിബറി എതിരാളികള്‍ക്ക് ശല്യമുണ്ടാക്കുന്നത് ആരാധകര്‍ കണ്ടതാണ്. സിഡാനെ പോലെ തന്നെ ഗോളടിക്കുന്നതിനേക്കാള്‍ ഗോള്‍ അവസരം ഒരുക്കുന്നതിലാണ് റിബറിയുടെ മിടുക്ക്. ജര്‍മ്മന്‍ ഫുട്ബോള്‍ ലീഗായ ബുണ്ടാസ് ലീഗിലെ ഏറ്റവും മിടുക്കുള്ള പെനാല്‍റ്റി വിദഗ്ദനായ റിബറിക്ക് ഇടം കാലും വലംകാലും ഒരു പോലെ ഉപയോഗിക്കാനാകുന്നു. ഏത് വിംഗിലും കളിപ്പിക്കാനാകും എന്നത് മറ്റൊരു വ്യത്യസ്തത.

മുന്നേറ്റ നിരയില്‍ ഫ്രഞ്ച് ടീമിലെ ഏറ്റവും പ്രതിഭാധനന്‍ ബാഴ്‌സിലോണയുടെ ഗോളടി വീരനായ തിയറി ഹെന്‍‌റിയും ചെല്‍‌സിയുടെ ലോണ്‍ താരം നിക്കോളാസ് അനേല്‍ക്കയും ഗോളടിയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാല്‍ മദ്ധ്യനിരയുടേയും പിന്‍നിരയുടെയും പാലമായി വര്‍ത്തിക്കുക റിബറിയാകും. കിടയറ്റ പാസും ഡ്രിം‌ബ്ലിംഗും കൈമുതലുള്ള ഫ്രഞ്ച് താരത്തിന്‍റെ മദ്ധ്യനിര മികവില്‍ ബുണ്ടാസ് ലീഗും ജര്‍മ്മന്‍കപ്പുമാണ് ബയേണിന്‍റെ അലമാരയില്‍ എത്തിയത്.

ഫ്രഞ്ച് ഇതിഹാസ താരം ഴാങ് പിയറി പാപ്പിന്‍റെ നാടായ ബളോഞ്ഞെ സുര്‍ മെറില്‍ 1983 എപ്രില്‍ 3 നായിരുന്നു റിബറിയുടെ ജനനം. രണ്ട് വയസ്സുള്ളപ്പോള്‍ കൊച്ച് റിബറിയും മാതാ പിതാക്കളും വലിയ ഒരു കാര്‍ അപകടത്തില്‍ പെട്ടു. അങ്ങനെയാണ് റിബറിയുടെ മുഖത്ത് വലിയ വടു ഉണ്ടായത്. ശരിക്കും റിബറി ഒരു വില്ലനൊന്നുമല്ല.

2006 മെയ് 27 ന്ഡേവിഡ് ട്രസഗേയ്‌ക്ക് പകരക്കാരനായിട്ട് മെക്‍സിക്കോയ്‌ക്കെതിരെ സ്റ്റെദ് ദേ ഫ്രാന്‍ക്സ് സ്റ്റേഡിയത്തില്‍ ആദ്യമായി കളിക്കാനിറങ്ങിയ റിബറി അതിനു ശേഷം ഫ്രഞ്ച് ടീമില്‍ സ്ഥാനം നിലനിര്‍ത്തി. യൂറോ 2008 നുള്ള പ്രാഥമിക ടീമില്‍ ഉള്‍പ്പെട്ടിരിക്കുന്ന റിബറി പരിശീലകന്‍ റെയ്‌മണ്ട് ഡൊമിനിക്കിന്‍റെ വജ്രായുധങ്ങളില്‍ ഒന്നാണ്.

WEBDUNIA|
സ്വന്തം പട്ടണത്തിലെ യു എസ് ബൊളോഞ്ഞെയ്‌ക്ക് കളി തുടങ്ങിയ താരം ഒളിമ്പിക് അലേസ്, സ്റ്റെദ് ദേ ബ്രെസ്റ്റോയിസ്, എഫ് സി മെറ്റ്‌സ്, ഗലത്ത സറേ, മാഴ്‌സെല്ലി തുടങ്ങിയ വിവിധ ക്ലബ്ബുകളില്‍ വിവിധ ലീഗുകളില്‍ പരിചയിച്ച ശേഷമാണ് ബയേണില്‍ എത്തുന്നത്. 28 മത്സരങ്ങളില്‍ 11 ഗോളുകള്‍ ബയേണിനായി അടിച്ച താരം 25 മത്സരങ്ങളില്‍ ഫ്രാന്‍സിനായി ഇറങ്ങി മൂന്ന് ഗോള്‍ സമ്പാദിച്ചു. ഓസ്ട്രിയ-സ്വിറ്റ്‌സര്‍ലന്‍ഡില്‍ കളിച്ചാല്‍ റിബറിയുടെ കരുത്ത് തിരിച്ചറിയാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :