കിടക്ക പങ്കിടുന്ന സാങ്കേതികത

WEBDUNIA|
നിങ്ങളുടെ കിടക്കയില്‍ ഒപ്പമുള്ളത് ആരാണ്? ലാപ്ടോപ് അതോ സ്മാര്‍ട്ട് ഫോണ്‍? അതെ, ആധുനിക ജീവിതത്തില്‍ കൂടുതല്‍ പേരുടെയും ബെഡില്‍ ഇത് രണ്ടിലേതെങ്കിലും ഒന്ന് ഉണ്ടായിരിക്കുമെന്നാണ് പഠനങ്ങള്‍ തെളിയിക്കുന്നത്. ഗൂഗിളിന്‍റെ സി ഇ ഒ എറിക് ഷ്മിഡ്ത് ഇത് സംബന്ധിച്ച് പ്രസ്താവന കൂടി നടത്തിയിരിക്കുന്നു.

പെന്‍‌സില്‍‌വാനിയ സര്‍വകലാശാലയിലെ ബിരുദധാരികളെ അഭിസംബോധന ചെയ്ത് അദ്ദേഹം പറഞ്ഞ വാക്കുകള്‍ ഏറെ ശ്രദ്ധേയവും ചിന്തനീയവുമാണ്. നിങ്ങളുടെ ഭാവി ജീവിതത്തില്‍ കമ്പ്യൂട്ടറുകള്‍ക്കും ഫോണുകള്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കരുതെന്നും അത് നിങ്ങളുടെ ജീവന്‍ തന്നെ കവര്‍ന്നെടുക്കുമെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ലോകത്ത് മറ്റു ജീവികളെക്കാളും ഏറെ പ്രധാനപ്പെട്ടത് മനുഷ്യ ജീവനാണെന്നും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.

ഇത് വളരെ ശരിയാണെന്നാണ് വിവിധ പഠനങ്ങള്‍ തെളിയിച്ചു കൊണ്ടിരിക്കുകയാണ്. സാങ്കേതികതയുടെ ഈ ലോകത്ത് മനുഷ്യന്‍ നിര്‍ജ്ജീവമായിരിക്കുന്നു. എല്ലാവരുടെ ബെഡില്‍ ലാപും സ്മാര്‍ട്ട് ഫോണും ലഭ്യമായപ്പോള്‍ പുറം‌ലോകത്തെ കുറിച്ച് ചിന്തിക്കാതെ ജോലിയും താമസയിടവും മാത്രമായി ചുരുങ്ങി.

ബ്രിട്ടണിലെ തൊഴിലാളികള്‍ക്കിടയില്‍ ക്രെഡന്‍റ് ടെക്നോളജീസ് നടത്തിയ സര്‍വേയില്‍, മിക്കവരും ഉറങ്ങാന്‍ പോകുന്നതിന് മുമ്പ് ലാപ്ടോപോ സ്മാര്‍ട്ട് ഫോണുകളോ ഉപയോഗിക്കുന്നവരാണെന്ന് കണ്ടെത്തി. ഇവരില്‍ ചിലര്‍ നേരം വെളുക്കുവോളം പങ്കാളിയുമായി അല്ലെങ്കില്‍ മറ്റുള്ളവരുമായോ ചാറ്റ് ചെയ്തും കോള്‍ ചെയ്തും സമയം കൊല്ലുന്നവരുമാണെന്ന് കണ്ടെത്തി.

സര്‍വേയില്‍ പങ്കെടുത്ത 57 ശതമാനം പേരും ആഴ്ചയില്‍ രണ്ടോ മൂന്നോ മണിക്കൂര്‍ ബെഡില്‍ കിടന്ന് ജോലി ചെയ്യുന്നവരാണ്. സര്‍വേയില്‍ പങ്കെടുത്ത എട്ട് ശതമാനം പേരും കൂടുതല്‍ സമയവും ചെലവഴിക്കുന്നത് മൊബൈല്‍ ഫോണ്‍ സംസാരത്തിനാണ്. ഇവരില്‍ ചിലര്‍ക്ക് അവരുടെ പങ്കാളിയേക്കാളും ഇഷ്ടം ലാപ്, സ്മാര്‍ട്ട് ഫോണ്‍ തുടങ്ങിയവയോടാണെന്ന രസകരമായ വസ്തുതയും കണ്ടെത്തി. പങ്കാളി ഇല്ലെങ്കിലും ലാപും നെറ്റും മൊബൈലും ഉണ്ടെങ്കില്‍ അവരുടെ എല്ലാ ആഗ്രഹങ്ങളും ബെഡില്‍ കിടന്ന് തന്നെ നിര്‍വേറ്റാനാകുമത്രെ.

സര്‍വേയില്‍ പങ്കെടുത്ത 44 ശതമനം പേരും മൊബൈലുകളില്‍ ജോലി സംബന്ധമായ രേഖകള്‍ കൊണ്ടു നടക്കുന്നവരാണ്. സാങ്കേതിക ലോകത്ത് വളര്‍ന്നു വരുന്ന സമൂഹത്തിന് ജോലി സമയം എന്നൊരു നിബന്ധനയില്ലെന്നാണ് സര്‍വേ വ്യക്തമാക്കുന്നതെന്ന് ക്രെഡന്‍റ് ടെക്നോളജീസ് മേധാവി മൈക്കല്‍ കല്ലഹാന്‍ പറഞ്ഞു. ഓഫീസ് ജോലി സമയത്ത് ബെഡില്‍ കിടന്ന് ജോലിചെയ്യാനും ആധുനിക തലമുറ തയ്യാറാണെന്നാണ് ഇത് വ്യക്തമാക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :