സത്യം: സെബി സുപ്രീംകോടതിയെ സമീപിച്ചു

ഹൈദരാബാദ്| WEBDUNIA|
സത്യം മുന്‍ ചെയര്‍മാന്‍ ബി രാമലിംഗ രാജുവിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സെക്യൂരിറ്റി ആന്‍ഡ് എക്സ്ചേഞ്ച് ബോഡ് ഓഫ് ഇന്ത്യ സുപ്രീകോടതിയെ സമീപിച്ചു. സെബിക്ക് വേണ്ടി സോളിസിറ്റര്‍ ജനറല്‍ ജി‌ഇ വഹന്‍‌വതി ചീഫ് ജസ്റ്റിസ് കെ‌ജി ബാലകൃഷ്ണന്‍റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെ ഹര്‍ജി സമര്‍പ്പിച്ചതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു. ഇത് സംബന്ധിച്ച് കോടതി ചൊവ്വാഴ്ച വാദം കേള്‍ക്കും.

നേരത്തെ സെബിയുടെ ആവശ്യം ആന്ധ്രാപ്രദേശ് ഹൈക്കോടതി നിരാകരിച്ചിരുന്നു. എങ്കിലും ഹൈക്കോടതി ഈ വിഷയത്തിന്‍‌മേല്‍ ഫെബ്രുവരി ഒമ്പതിന് വാദം കേള്‍ക്കാനിരിക്കുകയാണ്. രാജുവിനെ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഹൈദരാബാദിലെ ആറാം നമ്പര്‍ മെട്രോപൊളിറ്റന്‍ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് സെബി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്.

7800 കോടി രൂപയുടെ തിരിമറി നടത്തിയെന്ന വെളിപ്പെടുത്തലിനെത്തുടര്‍ന്നാണ് ജനുവരി ഒമ്പതിന് രാമലിംഗ രാജുവിനേയും സഹോദരന്‍ രാമരാജുവിനേയും ആന്ധ്രാ പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുവരും ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.

ഐ‌പി‌സി 120 ബി (ഗൂഢാലോചന), 420 (വഞ്ചന)‌, 409 (വിശ്വാസ വഞ്ചന), 468 (കള്ളപ്രമാണമുണ്ടാക്കല്‍), 471 (വ്യാജ രേഖ ചമയ്ക്കല്‍) എന്നീ വകുപ്പുകളാണ് ഇരുവക്കും‌മേല്‍ ചുമത്തിയിട്ടുള്ളത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :