ബാഴ്സലോണയുടെ അശ്വമേധത്തിന് താത്കാലിക വിരാമം

മാഡ്രിഡ്| WEBDUNIA| Last Modified തിങ്കള്‍, 21 ജനുവരി 2013 (17:11 IST)
PRO
PRO
ബാഴ്സലോണയുടെ അശ്വമേധത്തിന് താത്കാലിക വിരാമം. സ്പാനിഷ് ലീഗില്‍ 19 കളികളില്‍ 18 വിജയവും ഒരു സമനിലയുമായി ജൈത്രയാത്ര നടത്തിയിരുന്ന ബാഴ്‌സലോണയ്ക്ക് സീസണിലെ ആദ്യതോല്‍വി. റയല്‍ സോസിഡാഡിനോട് എവേ മത്സരത്തിലാണ് സ്പാനിഷ് വമ്പന്മാര്‍ 3-2ന് പരാജയം സമ്മതിച്ചത്. രണ്ടുഗോളിന്മുന്നിട്ടുനിന്നശേഷം മൂന്നുഗോളുകള്‍ സ്വന്തം വലയില്‍ എത്തിയപ്പോള്‍ ബാഴ്‌സയ്ക്ക് രണ്ടാംപകുതിയില്‍ 10 പേരുമായി കളിക്കേണ്ടിവന്നതാണ് തിരിച്ചടിയായത്. 56-ാം മിനിറ്റില്‍ ജെറാര്‍ഡ് പീക്വെ ചുവപ്പുകാര്‍ഡ് കണ്ടതോടെയാണ് ബാഴ്‌സയുടെ ബലം പത്തുപേരിലേക്ക് ചുരുങ്ങിയത്.

സ്പാനിഷ്‌ലീഗിലെ തോല്‍വി ബാഴ്‌സയ്ക്ക് കാര്യമായ വെല്ലുവിളി സൃഷ്ടിക്കില്ല. 20 മത്സരങ്ങളില്‍ 55 പോയന്‍റുമായി അവര്‍ ബഹുദൂരം മുന്നിലാണ്. രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡ് 20-ാം റൗണ്ടില്‍ വിജയിച്ചാലും എട്ടുപോയന്‍റിന്റെ ലീഡ് ബാഴ്‌സയ്ക്കുണ്ടാവും. ചിരവൈരികളായ റയല്‍ മാഡ്രിഡ് വിജയിച്ചാലും അവരുമായുള്ള അകലം 15 പോയിന്‍റായി തുടരുകയും ചെയ്യും.

തുടരെ പത്താംമത്സരത്തിലും ഗോള്‍നേടിയ ലയണല്‍ മെസ്സിയുടെ കരുത്തില്‍ ബാഴ്‌സയാണ് സ്‌കോറിംഗിന് തുടക്കമിട്ടത്. ആറാം മിനിറ്റിലായിരുന്നു മെസ്സിയുടെ ഗോള്‍ നേട്ടം. 25-ാം മിനിറ്റില്‍ പെഡ്രോ റോഡ്രിഗ്‌സ് രണ്ടാംഗോള്‍ നേടിയതോടെ ബാഴ്‌സലോണ മറ്റൊരു വിജയം സ്വപ്നംകാണാന്‍ തുടങ്ങി. എന്നാല്‍, സോസിഡാഡ് ഒന്നാംപകുതി പിരിയുംമുമ്പേ 41-ാം മിനിറ്റില്‍ ഒരുഗോള്‍ മടക്കി. ഉറുഗ്വായ് താരം ചോറി കാസ്‌ട്രോയായിരുന്നു സ്‌കോറര്‍.

മത്സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡിന് പീക്വെ 56-ാം മിനിറ്റില്‍ പുറത്തായതോടെ ബാഴ്‌സയുടെ പ്രതിരോധത്തിലെ വിള്ളല്‍ കടുത്തതായി. 63-ാം മിനിറ്റില്‍ കാസ്‌ട്രോ തൊടുത്ത ഷോട്ട് മഷെറാനോയുടെ ദേഹത്തുതട്ടി ഗതിമാറി വലയില്‍ കയറിയതോടെ സ്‌കോര്‍നില 2-2 ആയി. ഇന്‍ജുറി ടൈമില്‍ കാര്‍ലോസ് മാര്‍ട്ടിനസ് നല്‍കിയ ക്രോസില്‍നിന്ന് ഇമനോള്‍ അഗിറെറ്റ്‌സെ നേടിയ ഗോള്‍ സോസിഡാഡിന് വമ്പന്‍മാര്‍ക്കെതിരായ അവിസ്മരണീയ ജയം സമ്മാനിച്ചു. തൊട്ടടുത്ത മിനിറ്റില്‍ സോസിഡാഡ് ഒരുതവണകൂടി ഗോളിനടുത്തെത്തിയെങ്കിലും വാല്‍ഡെസ് ബാഴ്‌സയുടെ രക്ഷകനായി.

ഗോള്‍നേട്ടത്തില്‍ എതിരാളികളില്ലാതെ കുതിക്കുന്ന മെസ്സിക്ക് ഈ മത്സരത്തിലൂടെ റെക്കോഡിനൊപ്പമെത്താനായെങ്കിലും ടീമിന്റെ തോല്‍വി പകിട്ടെല്ലാം നഷ്ടപ്പെടുത്തി. കഴിഞ്ഞ സീസണില്‍ തുടരെ 10 കളികളില്‍ 18 ഗോള്‍ നേടിയ മെസ്സി തന്റെതന്നെ റെക്കോഡിനൊപ്പമാണ് എത്തിയത്. ഇക്കുറി 10 കളികളില്‍ 15 ഗോളാണ് അര്‍ജന്‍റീനാതാരം നേടിയത്. 1996-97 സീസണില്‍ റൊണാള്‍ഡോയും (10 കളികളില്‍ 12 ഗോള്‍) 1942-43 സീസണില്‍ മരിയാനോ മാര്‍ട്ടിനും (10 കളികളില്‍ 18) തുടരെ സ്‌കോറിംഗില്‍ ഇതേനേട്ടം കൈവരിച്ചിട്ടുണ്ട്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :