ശ്രീ ശ്രീ രവിശങ്കര്‍ ലോകാരാധ്യനായ സദ്ഗുരു

WEBDUNIA|
തമിഴ്നാട്ടില്‍ കുംഭകോണത്തിനടുത്തുള്ള പാപനാശം എന്ന ഗ്രാമത്തില്‍ പ്രശസ്ത വേദപണ്ഡിതനും മെഡിക്കല്‍ അസ്ട്രോളജറുമായ കെ.എസ്. വെങ്കിടരത്നത്തിന്‍റെയും ഉത്തമഭക്തയും വീണ വിദുഷിയുമായിരുന്ന വിശാലാക്ഷി വെങ്കിടരത്നത്തിന്‍റെയും മകനായി 1956 മെയ് 13-ാം തീയതി ശ്രീശ്രീ രവിശങ്കര്‍ ജനിച്ചു.

ലോകത്തിന്‍റെ പാപങ്ങളെ നിര്‍മ്മാര്‍ജ്ജനം ചെയ്യാനായി ജന്മമെടുത്ത അദ്ദേഹം പാപനാശം എന്ന പേര് അന്വര്‍ത്ഥമാക്കുകതന്നെ ചെയ്തു.

ബാല്യത്തിന്‍റെ നല്ലൊരുഭാഗം ബാംഗ്ളൂരില്‍ ചെലവഴിച്ച അദ്ദേഹം നാലു വയസ്സായിരിക്കുമ്പോള്‍ തന്നെ അനായസമായി ഭഗവത്ഗീതയും മന്ത്രങ്ങളും ചൊല്ലുന്നത് വീട്ടുകാരെയും ബന്ധുക്കളെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. വേദപാഠങ്ങളൊക്കെ ഹൃദിസ്ഥമാക്കിയ ഈ കൊച്ചുകുട്ടിയെ മറ്റുള്ളവര്‍ തിരിച്ചറിയുകയും അദ്ദേഹം എല്ലാവരുടെയും ആദരവിന് പാത്രമാവുകയും ചെയ്തു.

"ലോകം മുഴുവന്‍ എന്നെ കാത്തിരിക്കുകയാണ്. ഞാന്‍ അവരെയൊക്കെ സന്ദര്‍ശിക്കാന്‍ പോകും' എന്ന് അദ്ദേഹം സഹപാഠികളോട് പറയുമായിരുന്നു.

ചെറുപ്രായത്തില്‍ തന്നെ അസാമാന്യമായ അന്വേഷണബോധവും അനുകമ്പയും പ്രകടമാക്കിയിരുന്നു. ഇടയ്ക്കിടെ സ്പോര്‍ട്സ് ക്ളാസില്‍ കയറാതെ അദ്ദേഹം വീട്ടില്‍ തിരിച്ചെത്തുമായിരുന്നു. അമ്മ അദ്ദേഹത്തോട് പോയി കളിക്കാന്‍ പറയുമ്പോള്‍ "ഈ പാദങ്ങള്‍ക്ക് ആരെയും ചവിട്ടാന്‍ കഴിയുകയില്ല. ഒരു പന്തിനെപ്പോലും' എന്നദ്ദേഹം മറുപടി പറയുമായിരുന്നു.

സഹോദരന്മാര്‍ ചുരുങ്ങിയ സമയംകൊണ്ട് ധ്യാനവും സന്ധ്യാവന്ദനവും പൂര്‍ത്തിയാക്കുമ്പോള്‍ അദ്ദേഹം ഒന്നര മണിക്കൂര്‍ എടുത്താണ് കര്‍മ്മങ്ങള്‍ ചെയ്ത് തീര്‍ത്തിരുന്നത്. ഓരോ മന്ത്രജപത്തിന് ശേഷവും അദ്ദേഹം ആകാശത്തേക്കു നോക്കി ഉത്തരത്തിന് വേണ്ടി കാത്തിരിക്കാറുണ്ടായിരുന്നു. ഓരോ തവണയും അദ്ദേഹത്തിന് അത് ലഭിക്കുകയും ചെയ്തിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :