സമുദായ സ്പർദ്ദയ്ക്ക് ശ്രമിച്ചെന്ന് പരാതി; രാഹുൽ ഗാന്ധിക്കെതിരെ കേസ്
ഭാരതീയ ന്യായ സംഹിതയിലെ രണ്ട് വകുപ്പുകൾ പ്രകാരവും, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരവുമാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്
ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തു. മതപരമായ ഒരു ചടങ്ങിനെ ജാതീയമായി ചിത്രീകരിച്ച് സംസാരിച്ചെന്ന് ആരോപണത്തിലാണ് കേസ്.
ഹൽദ്വാനിയിലെ വാൽമീകി സമുദായ അംഗവും ശുദ്ധീകരണ പ്രക്രിയയിൽ പങ്കാളിയുമായിരുന്ന അമിത് കുമാർ ആണ് രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത്.
ഭാരതീയ ന്യായ സംഹിതയിലെ രണ്ട് വകുപ്പുകൾ പ്രകാരവും, പട്ടികജാതി-പട്ടികവർഗ്ഗ അതിക്രമങ്ങൾ തടയുന്നതിനുള്ള നിയമപ്രകാരവുമാണ് രാഹുൽ ഗാന്ധിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ട് സമുദായങ്ങൾ തമ്മിൽ സ്പർദ്ധ വളർത്താൻ ശ്രമിച്ചതടക്കമുള്ള ഗുരുതരമായ വകുപ്പുകൾ ഇതിൽ ഉൾപ്പെടുന്നുവെന്ന് ഹൽദ്വാനി എസ്.പി ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുണ്ട്.
എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പങ്കെടുത്ത വേദിയിൽ പിന്നീട് ശുദ്ധീകരണം നടത്തിയെന്ന വിഷയം കോൺഗ്രസ് ദേശീയതലത്തിൽ വലിയ രീതിയിൽ പ്രചരിപ്പിച്ചിരുന്നു. ഈ ശുദ്ധീകരണ പ്രക്രിയയ്ക്ക് പിന്നിൽ പ്രവർത്തിച്ചവർക്കെതിരെ കേസെടുക്കാൻ നിർദ്ദേശിക്കണമെന്ന് പ്രധാനമന്ത്രിയോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് ഈ പരാതി ഉയർന്നത്.