കനത്തചൂടില്‍ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും തളരുന്നു

WEBDUNIA|
PRO
അന്തരീക്ഷത്തിലെ കനത്ത ചൂടില്‍ തെരഞ്ഞെടുപ്പ്‌ ചൂടിന്‌ രണ്ടാംസ്ഥാനം. തെരഞ്ഞെടുപ്പിന്‌ ദിവസങ്ങള്‍മാത്രം അവശേഷിക്കെ പ്രചാരണരംഗത്തിറങ്ങിയ സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും കനത്ത ചൂടിയില്‍ വിഷമിക്കുകയാണ്‌.

ശീതികരിച്ച കാറിലും മുറികളിലും കഴിഞ്ഞിരുന്ന നേതാക്കള്‍ പലരും ചൂട്‌ സഹിക്കാനാകുന്നില്ലെന്ന്‌ പറഞ്ഞ്‌ പ്രവര്‍ത്തനം രാവിലെയും വൈകുന്നേരത്തെയും സമയത്തേക്ക്‌ മാറ്റി.

വരും ദിവസങ്ങളില്‍ ചൂട്‌ വര്‍ധിക്കുമെന്നത്‌ സ്ഥാനാര്‍ത്ഥികളെ ആശങ്കയിലാക്കുന്നു. ഇതോടൊപ്പം പല സ്ഥലങ്ങളിലും അനുഭവപ്പെടുന്ന രൂക്ഷമായ കുടിവെള്ള ക്ഷാമവുമായി ബന്ധപ്പെട്ട ചോദ്യ ശരങ്ങള്‍ക്ക്‌ ഉത്തരമില്ലാതെ ഇവര്‍ വിയര്‍ക്കുന്നു.

കനത്ത ചൂട്‌ കണക്കിലെടുത്ത്‌ സ്ഥാനാര്‍ത്ഥികള്‍ പലരും മേല്‍മൂടിയുള്ള വാഹനത്തില്‍ പര്യടനം നടത്താനാണ്‌ തീരുമാനിച്ചിരിക്കുന്നത്‌. ഇതോടൊപ്പം ഉച്ചസമയത്തെ സ്വീകരണ പരിപാടികള്‍ കുറയ്ക്കാനും പദ്ധതി ഇടുന്നു. ഇതിനനുസരിച്ച്‌ പര്യടന ദിവസത്തിന്റെ എണ്ണം വര്‍ധിപ്പിക്കാനാണ്‌ തീരുമാനം.

അസഹ്യമായ ചൂടാണ്‌ ഇപ്പോള്‍ കേരളത്തില്‍ അനുഭവപ്പെടുന്നത്‌. ഉച്ചസമയത്ത്‌ സൂര്യഘാതം ഏല്‍ക്കാനുള്ള സാധ്യതയുണ്ടെന്നുള്ള അറിയിപ്പുകളും പ്രവര്‍ത്തകരെ ആശങ്കയിലാക്കുന്നു. വരും ദിവസങ്ങളില്‍ ചൂടിന്‌ ശമനം വന്നില്ലെങ്കില്‍ തെരഞ്ഞെടുപ്പ്‌ പ്രവര്‍ത്തനം വരണ്ടുപോകുമെന്നും നേതാക്കള്‍ പറയുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :