ലങ്കന്‍ അഭയാര്‍ത്ഥികളുടെ കഥയുമായി സന്തോഷ് ശിവന്‍

WEBDUNIA|
IFM
തൊട്ടാല്‍ പൊള്ളുന്ന ഒരു വിഷയവുമായി വീണ്ടും സന്തോഷ് ശിവന്‍ എത്തുന്നു. ശ്രീലങ്കന്‍ അഭയാര്‍ത്ഥികളുടെ പ്രശ്നങ്ങളാണ് ‘സിലോണ്‍’ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ പ്രമേയം. എന്നാല്‍ എല്‍ ടി ടി ഇ തലവന്‍ വേലുപ്പിള്ള പ്രഭാകരന്‍റെ ജീവിതകഥയോ ലങ്കയിലെ തമിഴ് പുലി പോരാട്ടമോ അല്ല തന്‍റെ സിനിമയെന്ന് സന്തോഷ് ശിവന്‍ വ്യക്തമാക്കുന്നു.

“ഇത് എന്‍റെ സ്വപ്ന സിനിമയാണ്. തമിഴ് പുലികളുടെ കഥയോ പ്രഭാകരന്‍റെ കഥയോ അല്ല ഇത്. മൂന്ന് കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ വികസിക്കുന്നത്. സിലോണ്‍ എന്ന പ്രൊജക്ടിന്‍റെ പ്രവര്‍ത്തനങ്ങള്‍ വളരെ മുമ്പേ ഞാന്‍ ആരംഭിച്ചതാണ്. എന്നാല്‍ ഇപ്പോഴാണ് അത് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയുന്നത്” - സന്തോഷ് ശിവന്‍ പറഞ്ഞു.

തമിഴ്, ഇംഗ്ലീഷ് ഭാഷകളിലായിരിക്കും ‘സിലോണ്‍’ പ്രദര്‍ശനത്തിനെത്തുക. താരങ്ങളെയും സാങ്കേതിക വിദഗ്ധരെയും നിര്‍ണയിച്ചുവരികയാണ്. ശ്രീലങ്കയും തമിഴ്നാടിന്‍റെ വിവിധ പ്രദേശങ്ങളുമായിരിക്കും ലൊക്കേഷനുകള്‍.

തമിഴ് അഭയാര്‍ത്ഥികളുടെ ജീവിതദുരിതങ്ങളായിരിക്കും ‘സിലോണ്‍’ പ്രധാനമായും ചര്‍ച്ച ചെയ്യുക എന്നറിയുന്നു. വളരെ ഇമോഷണല്‍ ഡെപ്ത് ഉള്ള തിരക്കഥയാണ് ചിത്രത്തിനായി സന്തോഷ് ശിവന്‍ തയ്യാറാക്കിയിരിക്കുന്നത്.

സ്റ്റോറി ഓഫ് തിബ്ലു, ഹലോ, മല്ലി, ദി ടെററിസ്റ്റ്, അശോക, നവരസ, അനന്തഭദ്രം, പ്രാരംഭ, ബിഫോര്‍ ദി റെയ്ന്‍‌സ്, തഹാന്‍, ഉറുമി എന്നിവയാണ് സന്തോഷ് ശിവന്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :