രാജസ്ഥാനിലെ തനിയേ ഓടുന്ന ബുള്ളറ്റും, ഓം ബന്ന ക്ഷേത്രവും

vishnu| Last Modified തിങ്കള്‍, 2 മാര്‍ച്ച് 2015 (19:30 IST)
നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ദുരൂഹമായി ചുരുളഴിയാത്ത രഹസ്യമായി ലോകത്ത് പലതും നടക്കുന്നുണ്ട്. നമ്മുടെ രാജ്യത്തും നിരവധി അവിശ്വസനീയവും എന്നാല്‍ നിരീശ്വരവാദികളുടെ പോലും വായടപ്പിച്ചു കളയുന്ന ചില കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇന്നും ആര്‍ക്കും വിശദീകരിക്കാനാകാത്ത രീതിയില്‍. അതിലൊന്നാണ് രാജസ്ഥാനിലെ ഓം ബന്നയുടെ ബുള്ളറ്റ്. രാജസ്ഥാനിലെ പാലി സിറ്റിയില്‍ ഈ ബൈക്കിന് ഒരമ്പലം പണിതിരിക്കുകയാണ് നാട്ടൂകാര്‍. ഇവിടെ പൂജകള്‍ നടത്തിയാല്‍ വാഹനാപകടം ഉണ്ടാകില്ലന്നണത്രെ നാട്ടുകാര്‍ പറയുന്നത്.

ബൈക്ക് യാത്ര വളരെയധികം ഇഷ്ടപ്പെട്ടിരുന്ന ഓം ബന്നയുടേതാണീ ബൈക്ക്. എന്നാല്‍ ഓം ഇന്ന് ജീവിച്ചിരിപ്പില്ല. ഒരു ഇലക്ഷന്‍ കാലത്ത് ചില സുഹൃത്തുക്കളെ കാണാന്‍ ഈ ബൈക്കില്‍ കയറി യാത്ര ചെയ്ത അദ്ദേഹം ഒരു വാഹനാപകടത്തില്‍ കൊല്ലപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ ബൈക്ക് കസ്റ്റഡിയിലെടുത്ത പൊലീസ് ഈ ബൈക്ക് സ്റ്റേഷനിലേക്ക് മാറ്റിയിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം പ്രദേശവാസികള്‍ക്ക് ഒരു ഓര്‍മ്മചിത്രമായി മാറി.

എന്നാല്‍ പൊലീസുകാരേ ഞെട്ടിച്ചുകൊണ്ട് ഓമിന്റെ ബുള്ളറ്റ് ഒരുദിവസം പൊലീസ് സ്റ്റേഷനില്‍ നിന്ന് കാണാതായി. തൊണ്ടി മുതല്‍ അന്വേഷിച്ച് നടന്ന പൊലീസിനെ അമ്പരപ്പിച്ചുകൊണ്ട് ആ ബുള്ളറ്റ് ഓം അപകടത്തില്‍ മരിച്ച അതേ സ്ഥലത്ത് നിന്ന് കണ്ടുകിട്ടി. എന്നാല്‍ ഇതൊരു മോഷണ ശ്രമമായി പൊലീസ് എഴുതിതള്ളി. കാവല്‍ ഡ്യൂട്ടിക്ക് നിന്ന പൊലീസുകരന് വയറു നിറച്ച് മേലധികരിയുടെ ചീത്തവിളിയും കേള്‍ക്കേണ്ടിവന്നു.

തിരികെ സ്‌റ്റേഷനിലെത്തിച്ച വാഹനത്തില്‍ നിന്നും ഇന്ധനം ഒഴുക്കിക്കളയുകയും ചങ്ങല കൊണ്ട് ബന്ധിക്കുകയും ചെയ്ത് ആരും കൊണ്ടുപോകാനിടയിലെന്ന് ഉറപ്പ് വരുത്തി. അടുത്ത ദിവസം രാവിലെ നോക്കുമ്പോള്‍ ബൈക്ക് വീണ്ടും കാണാതായി. പരിഭ്രാന്തിയിലായ പൊലീസ് ഉദ്യോഗസ്ഥര്‍ ബുള്ളറ്റ് അന്വേഷിച്ച് പഴയ അപകടം നടന്ന സ്ഥലത്തെത്തിയപ്പോള്‍ ദാ കിടക്കുന്നു ഓം ബന്നയുടെ ബൈക്ക് അപകടം നടന്ന അതേ സ്ഥലത്ത്! ഇതോടെ പൊലീസുകാരും നാട്ടുകാരും ബുള്ളറ്റ് അവിടെയെത്തുന്നതിനു പിന്നില്‍ ഓം ബന്നയുടെ അത്മാവാണെന്ന് ഉറപ്പിച്ചു.

വിചിത്രമെന്ന് പറയട്ടെ. അപകടം നടന്ന സ്ഥലത്ത് അമ്പലം പണിത് ബുള്ളറ്റും ഓം ബന്നയുടെ ഫോട്ടോയും പ്രതിഷ്ഠിച്ചിരിക്കുകയാണിപ്പോള്‍. അപകടങ്ങളില്‍ നിന്ന് രക്ഷപെടാന്‍ ഈ അമ്പലത്തില്‍ ദിവസവും പൂജയും പ്രാര്‍ത്ഥനയും നടക്കുന്നുണ്ട്. സംഭവത്തിന് ഇന്നും ആര്‍ക്കും ഒരു വിശദീകരണവും നല്‍കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും പ്രാര്‍ഥനയും പൂജയും മുറയ്ക്ക് നടക്കുന്നുണ്ടെന്ന് മാത്രം!



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :