അഭിറാം മനോഹർ|
Last Modified വ്യാഴം, 11 സെപ്‌റ്റംബര്‍ 2025 (09:07 IST)
ഖത്തറില്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ യെമനിലും ആക്രമണം നടത്തി ഇസ്രായേല്‍. യെമന്‍ തലസ്ഥാനമായ സനായിലും അല്‍ ജൗഫ് ഗവര്‍ണറേറ്റിലും ഇസ്രായേല്‍ നടത്തിയ വ്യോമാക്രമണങ്ങളില്‍ 35 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്കുണ്ട്. അതേസമയം ഇത് പ്രാഥമിക കണക്ക് മാത്രമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കും.
സനായിലെ അല്‍- തഹ്രിര്‍ പരിസരത്തെ വീടുകള്‍, നഗരത്തിന്റെ തെക്ക് പടിഞ്ഞാറുള്ള 60 സ്ട്രീറ്റിലെ മെഡിക്കല്‍ സ്ഥാപനം. അല്‍ ജൗഫിന്റെ തലസ്ഥാനമായ അല്‍- ഹസ്മിലെ സര്‍ക്കാര്‍ കോമ്പൗണ്ട് എന്നിങ്ങനെ ജനവാസകേന്ദ്രങ്ങളിലാണ് ആക്രമണമുണ്ടായത്.അതേസമയം ഇസ്രായേല്‍ ജെറ്റുകള്‍ക്ക് നേരെ തങ്ങള്‍ ഭൂതല- വ്യോമ മിസൈലുകള്‍ ഉപയോഗിച്ചെന്നും ഇതോടെ ഇസ്രായേലി ജെറ്റുകള്‍ തിരിച്ചുപോയെന്നും ഹൂതി സൈനികവക്താവ് യഹ്യ സരീ പറഞ്ഞു. അതേസമയം ബോംബാക്രമണം നടത്തിയത് യെമന്‍ പ്രസിഡന്റിന്റെ കൊട്ടാര സമുച്ചയത്തിലെ സൈനിക കേന്ദ്രങ്ങളിലൊന്നിലാണെന്നാണ് ഇസ്രായേല്‍ പറയുന്നത്.