ശബരിമല മണ്ഡലം മകരവിളക്ക് മഹോത്സവം: ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന ഭക്തജനങ്ങള്‍ ചൂഷണത്തിന് വിധേയരാകുന്നില്ലെന്ന് ഉറപ്പുവരുത്തുമെന്ന് ദേവസ്വം മന്ത്രി

സിആര്‍ രവിചന്ദ്രന്‍| Last Modified വ്യാഴം, 19 ഒക്‌ടോബര്‍ 2023 (11:09 IST)
ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ ചൂഷണത്തിന് വിധേയരാകുന്നില്ല എന്ന് കേരളം തെളിയിക്കണമെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണന്‍. മണ്ഡലം മകരവിളക്ക് മഹോത്സവത്തിന്റെ മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിനായി ചെങ്ങന്നൂര്‍ നഗരസഭ ഹാളില്‍ ചേര്‍ന്ന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ശബരിമല എല്ലാ ജാതി-മതസ്ഥരുടെയും കേന്ദ്രമാണ്. കഴിഞ്ഞവര്‍ഷം ഇതരസംസ്ഥാനങ്ങളില്‍ നിന്നും കേരളത്തില്‍ വന്നവര്‍ക്കെല്ലാം ദേവസ്വം ബോര്‍ഡിന്റെയോ ക്ഷേത്രങ്ങളുടെയോ സഹായം മാത്രമല്ല ലഭിച്ചത്. മറിച്ച് വക്കഫ് ബോര്‍ഡും ഭക്തര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ചെയ്തു കൊടുത്തു. 55 ലക്ഷം തീര്‍ത്ഥാടകരാണ് കഴിഞ്ഞ മണ്ഡല മകരവിളക്ക് കാലത്ത് എത്തിയത്. ഇത്തവണ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇതിലും വര്‍ധനവുണ്ടാവും. എല്ലാ വകുപ്പുകളും തങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കണമെന്നും മന്ത്രി പറഞ്ഞു.

ട്രെയിന്‍ മാര്‍ഗമാണ് കൂടുതല്‍ പേര്‍ എത്തുന്നത്. അവര്‍ക്കാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കണമെന്ന് റെയില്‍വേ മന്ത്രാലയവുമായി സംസ്ഥാന സര്‍ക്കാര്‍ സംസാരിച്ചിട്ടുണ്ട്. ചെങ്ങന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഉറപ്പാക്കാനായി കേന്ദ്രമന്ത്രാലയത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. വന്ദേ ഭാരതടക്കം കൂടുതല്‍ ട്രെയിനുകള്‍ക്ക് ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിക്കാനായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും കെ. എസ്. ആര്‍. ടി. സി ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിന് ആവശ്യമായ സൗകര്യങ്ങള്‍ നഗരസഭ ഒരുക്കി കൊടുക്കണമെന്നും മന്ത്രി പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :