ആറാം തമ്പുരാനായി മിശിഹയുടെ ഉയിർത്തെഴുന്നേൽപ്പ്, ഫിഫയുടെ ലോക ഫുട്ബോളർ ലയണൽ മെസി

എസ് ഹർഷ| Last Modified ചൊവ്വ, 24 സെപ്‌റ്റംബര്‍ 2019 (08:34 IST)
ഫിഫയുടെ മികച്ച ഫുട്ബോളാറായി ലയണൽ മെസി. ലിവർപൂളിന്റെ വിർജിൽ വാൻഡിക്കിനെയും യുവന്റസ്‌ താരം ക്രിസ്‌റ്റ്യാനോ റൊണാൾഡോയെയും മറികടന്നാണ്‌ മെസിയുടെ നേട്ടം. ആറാം തവണയാണ്‌ മെസി പുരസ്‌കാരം സ്വന്തമാക്കുന്നത്‌. 2015ലായിരുന്നു അവസാന നേട്ടം.

കഴിഞ്ഞ റയല്‍ മാഡ്രിഡിന്റെ ക്രൊയേഷ്യന്‍ താരം ലൂക്ക മോഡ്രിച്ചിനായിരുന്നു പുരസ്‌കാരം. മികച്ച വനിതാ താരം, മികച്ച പുരുഷ വനിത പരിശീലകര്‍, മികച്ച പുരുഷ- വനിത ഗോള്‍കീപ്പര്‍, മികച്ച ഗോളിനുള്ള പുസ്‌കാസ് പുരസ്‌കാരം, ഫാന്‍ പുരസ്‌കാരം എന്നിവയും ഇന്നു തന്നെ പ്രഖ്യാപിക്കും.

കഴിഞ്ഞ സീസണിൽ ബാഴ്‌സലോണയ്‌ക്കുവേണ്ടി 51 ഗോളുകളാണ്‌ ഈ മുപ്പത്തിരണ്ടുകാരൻ തൊടുത്തത്‌. യൂറോപ്യൻ ലീഗുകളിലെ ടോപ്‌ സ്‌കോററുമായി. ബാഴ്‌സയെ സ്‌പാനിഷ്‌ ലീഗ്‌ ചാമ്പ്യൻമാരാക്കി. ചാമ്പ്യൻസ്‌ ലീഗിൽ സെമിയിൽ ലിവർപൂളിനോട്‌ ബാഴ്‌സ തോറ്റെങ്കിലും ആദ്യപാദത്തിൽ മെസി മിന്നുന്ന പ്രകടനം പുറത്തെടുത്തിരുന്നു. സ്‌പാനിഷ്‌ കിങ്‌സ്‌ കപ്പ്‌ ഫൈനലിലേക്കും ബാഴ്‌സയെ നയിച്ചു.

യൂറോപ്യൻ ലീഗുകളിലെ ഏറ്റവും മികച്ച ഗോളടിക്കാരനുള്ള സുവർണപാദുകം മെസിക്കായിരുന്നു.2009, 2010, 2011, 2012, 2015 വർഷങ്ങളിലാണ്‌ ഇതിന്‌ മുമ്പ്‌ മെസി ഫിഫ ലോകതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയത്‌. മിലാനിൽ നടന്ന ചടങ്ങിൽ ക്രിസ്‌റ്റ്യാനോ റൊണാൾഡോ പങ്കെടുത്തില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :