കോടികളുടെ അഴിമതി; ബ്ലാറ്റര്‍ക്കും പ്ലാറ്റിനിയ്‌ക്കും എട്ടു വര്‍ഷം വിലക്ക്

ഫിഫ അഴിമതി , സെപ് ബ്ലാറ്റര്‍ , യുവേഫ , മിഷേല്‍ പ്ലാറ്റിനി
സൂറിച്ച്| jibin| Last Updated: തിങ്കള്‍, 21 ഡിസം‌ബര്‍ 2015 (15:59 IST)
ഫിഫ അഴിമതി കേസില്‍ സസ്‌പെന്‍ഷനിലുള്ള പ്രസിഡന്റ് സെപ് ബ്ലാറ്റര്‍ക്കും പ്രസിഡന്റ് മിഷേല്‍ പ്ലാറ്റിനിയ്ക്കുമെതിരെ കടുത്ത നടപടി. അഴിമതിയില്‍ അന്വേഷണം നടത്തിയ ഫിഫ എത്തിക്‌സ് കമ്മിറ്റി ഇരുവര്‍ക്കും എട്ടു വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി. ഈ കാലയളവില്‍ ഇവര്‍ക്ക് ഫുട്‌ബോളുമായി ബന്ധപ്പെട്ട ഒരു പ്രവര്‍ത്തനത്തിലും ഏര്‍പ്പെടാനാകില്ല. ഇരുവരും പിഴയും അടക്കേണ്ടതുണ്ട്. ബ്ലാറ്റര്‍ 33,700 യൂറോയും പ്ലാറ്റീനി 54,000 യൂറോയുമാണ് അടക്കേണ്ടത്.

1.3 മില്യണ്‍ യൂറോയുടെ അഴിമതി നടത്തിയതിനാണ് ഇരുവര്‍ക്കും വിലക്ക് വരുന്നത്. അഴിമതി നടത്തിയത് സമ്മതിക്കാന്‍ ഇരുവരും തയ്യാറായിരുന്നില്ല. 79 കാരനായ ബ്ളാറ്റര്‍ 1998 മുതല്‍ ഫിഫ തലവനാണ്. വിവാദത്തെ തുടര്‍ന്ന് അദ്ദേഹം രാജിവെക്കുകയും തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ബ്ലാറ്റർക്കു പിൻഗാമിയായി ഫിഫയില്‍ അധികാരം പിടിക്കനെത്തിയ 60കാരനായ പ്ളാറ്റീനിക്ക് വന്‍ തിരിച്ചടിയാണ് ഈ വിധി.

ലക്ഷക്കണക്കിന് ഡോളറിന്റെ അഴിമതിയാരോപണമാണ് ബ്ലാറ്റര്‍ക്കും പ്ലാറ്റിനിയ്ക്കും മേലുണ്ടായിരുന്നത്. 2011-ല്‍ പ്ലാറ്റിനിയുടെ അക്കൗണ്ടിലേക്ക് രണ്ട് മില്ല്യണ്‍ ഡോളര്‍ അനധികൃതമായി മാറ്റിയ കുറ്റത്തിനാണ് എത്തിക്‌സ് കമ്മിറ്റിയുടെ ഇപ്പോഴത്തെ നടപടി. എത്തിക്‌സ് കമ്മിറ്റിക്ക് മുന്നില്‍ ഇരുവരും കുറ്റം നിഷേധിച്ചിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :