സുരേഷ്ഗോപിയെ രക്ഷിക്കാന്‍ ലാലിനാകുമോ?

WEBDUNIA|
PRO
ഒരു കൊലക്കേസില്‍ പെട്ട മോഹന്‍ലാലിനെ അടുത്തിടെ മമ്മൂട്ടി രക്ഷപെടുത്തിയത് പ്രേക്ഷകര്‍ കണ്ടതാണ്. ട്വന്‍റി20 എന്ന മെഗാഹിറ്റ് സിനിമയില്‍. ഇനി രക്ഷപെടുത്താനുള്ള ഊഴം മോഹന്‍ലാലിന്‍റേതാ‍ണ്. അതെ, സുരേഷ്ഗോപിയെ ഒരു കൊലക്കേസില്‍ നിന്ന് രക്ഷപെടുത്താന്‍ മോഹന്‍ലാല്‍ ഒരുങ്ങുകയാണ്. നവാഗതനായ എന്‍ ആര്‍ സഞ്ജീവ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് സുരേഷ്ഗോപിയുടെ രക്ഷകനായി മോഹന്‍ലാല്‍ അവതരിക്കുന്നത്.

കൊലക്കുറ്റം ആരോപിക്കപ്പെട്ട വിശ്വനാഥന്‍ എന്ന കഥാപാത്രമായാണ് ഈ ചിത്രത്തില്‍ സുരേഷ്ഗോപി അഭിനയിക്കുന്നത്. മോഹന്‍ലാല്‍ അഡ്വക്കേറ്റ് സൂര്യനാരായണനായി വരുന്നു. വിശ്വനാഥനെ രക്ഷിക്കാന്‍ സൂര്യനാരായണന് കഴിയുമോ എന്നതാണ് ഈ സിനിമയുടെ പ്രമേയം. എസ് എന്‍ സ്വാമിയാണ് ചിത്രത്തിന് തിരക്കഥ രചിച്ചിരിക്കുന്നത്.

തികച്ചും ഒരു ഗ്രാമീണനാണ് സുരേഷ്ഗോപി അവതരിപ്പിക്കുന്ന വിശ്വനാഥന്‍. അദ്ദേഹത്തിന്‍റെ ഭാര്യ നിര്‍മ്മലയായി കാവേരി അഭിനയിക്കുന്നു. പുതുമുഖം പ്രിയയാണ് സുരേഷ്ഗോപിയുടെയും കാവേരിയുടെയും മകളായ കോളജു കുമാരിയായി വരുന്നത്. ഈ പെണ്‍കുട്ടി കൊല്ലപ്പെടുകയാണ്. സ്വന്തം മകളുടെ കൊലപാതകക്കുറ്റം തന്നെയാണ് വിശ്വനാഥനു മേല്‍ ആരോപിക്കപ്പെടുന്നത്.

വിശ്വനാഥന്‍ നിരപരാധിയാണെന്നു മനസിലാക്കുന്ന അഡ്വക്കേറ്റ് സൂര്യ നാരായണന്‍ ഈ കേസ് ഏറ്റെടുക്കുകയാണ്. സുരേഷ്ഗോപിയും മോഹന്‍ലാലും തകര്‍ത്തഭിനയിക്കുന്ന ഈ ചിത്രത്തില്‍ ബിജു മേനോന്‍, ഹരിശ്രീ അശോകന്‍, ഗണേഷ്കുമാര്‍, വിജയകുമാര്‍, വിജയരാഘവന്‍, ജ്യോതിര്‍മയി, രഞ്ജിത മേനോന്‍ തുടങ്ങിയവര്‍ അഭിനയിക്കുന്നു. തമിഴ് താരം സമ്പത്താണ് ഈ ചിത്രത്തിലെ വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഗിരീഷ് പുത്തഞ്ചേരി രചിച്ച ഗാനങ്ങള്‍ക്ക് എം ജയചന്ദ്രന്‍ ഈണം പകരുന്നു. സഞ്ജീവ് ശങ്കറാണ് ഛായാഗ്രഹണം. ലൈന്‍ ഓഫ് കളേഴ്സാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇരുപതാം നൂറ്റാണ്ട്, വഴിയോരക്കാഴ്ചകള്‍, രാജാവിന്‍റെ മകന്‍, ഗുരു, മണിച്ചിത്രത്താഴ്, ട്വന്‍റി 20, സമ്മര്‍ ഇന്‍ ബേത്‌ലഹേം, പകല്‍ നക്ഷത്രങ്ങള്‍ തുടങ്ങിയവയാണ് മോഹന്‍ലാലും സുരേഷ്ഗോപിയും ഒന്നിച്ച പ്രധാന സിനിമകള്‍. ഇരുപതാം നൂറ്റാണ്ട് എഴുതിയ എസ് എന്‍ സ്വാമി തന്നെയാണ് പുതിയ സിനിമയിലും ലാലിനെയും സുരേഷ്ഗോപിയെയും ഒന്നിപ്പിക്കുന്നത് എന്നത് പ്രതീക്ഷ വര്‍ദ്ധിപ്പിക്കുന്നു.

മഴ, മകന്‍റെ അച്ഛന്‍, സേതുരാമയ്യര്‍ സി ബി ഐ, കഥ പറയുമ്പോള്‍, മഹാസമുദ്രം, യസ് യുവര്‍ ഓണര്‍, നേരറിയാന്‍ സി ബി ഐ തുടങ്ങിയ സിനിമകളുടെ ചീഫ് അസോസിയേറ്റ് ഡയറക്ടറായിരുന്നു എന്‍ ആര്‍ സഞ്ജീവ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :