അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും കാശില്ല; കടം ചോദിച്ചപ്പോള്‍ ഒരു പ്രമുഖ നടന്‍ പണം തന്നില്ലെന്നും കുഞ്ചാക്കോ ബോബന്‍

രേണുക വേണു| Last Modified വ്യാഴം, 24 മാര്‍ച്ച് 2022 (10:51 IST)

സിനിമയില്‍ സജീവമല്ലാത്ത കാലത്ത് സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിട്ടുണ്ടെന്ന് കുഞ്ചാക്കോ ബോബന്‍. പഴയൊരു അഭിമുഖത്തിലാണ് കഴിഞ്ഞ കാലത്തെ കുറിച്ച് ചാക്കോച്ചന്‍ ഓര്‍ത്തെടുത്തത്.

സൗഹൃദത്തിനു വലിയ വില കൊടുക്കുന്ന വ്യക്തിയായിരുന്നു പിതാവ് ബോബന്‍ കുഞ്ചാക്കോ. സിനിമ നിര്‍മാതാവായ അദ്ദേഹം സിനിമയൊന്നും ഇല്ലാതിരുന്ന സമയത്ത് ചില ബിസിനസ് പരിപാടികള്‍ നടത്തിയിരുന്നു. സുഹൃത്തിന് പണം കടം കൊടുക്കാന്‍ വേണ്ടി അമ്മയുടെ സ്വര്‍ണം പണയം വെച്ചിട്ടുണ്ട്. അന്ന് സ്വര്‍ണമൊക്കെ നഷ്ടമായി. അപ്പോഴും അപ്പന്‍ സുഹൃത്തിനെ ബുദ്ധിമുട്ടിച്ചില്ല. മാനുഷികമായി അതൊരു പ്ലസ് പോയിന്റാണ്. അപ്പനില്‍ നിന്ന് അങ്ങനെയൊരു സ്വഭാവം തനിക്കും കിട്ടിയിട്ടുണ്ടെന്നും ചാക്കോച്ചന്‍ പറയുന്നു.

അപ്പന്‍ മരിച്ച സമയത്ത് താന്‍ സിനിമയില്‍ സജീവമായിരുന്നില്ല. സാമ്പത്തികമായി ഏറെ ബുദ്ധിമുട്ടിയിരുന്നു. അപ്പന്റെ മരണവാര്‍ത്ത പത്രത്തില്‍ കൊടുക്കാന്‍ പോലും പണമില്ല. മലയാളത്തിലെ ഒരു പ്രമുഖ നടനോട് അന്ന് പണം കടം ചോദിച്ചു. പുള്ളി തന്നില്ല. ചെറിയൊരു തുകയായിരുന്നു അത്. അദ്ദേഹം തന്നില്ല. പിന്നീട് വര്‍ഷങ്ങള്‍ കഴിഞ്ഞു. ഞാന്‍ റിയല്‍ എസ്റ്റേറ്റില്‍ സജീവമായ കാലമായിരുന്നു. അതേ നടന്‍ തന്നെ പിന്നീട് എന്റെ അടുത്തുവന്ന് പണം കടം ചോദിച്ചു. വലിയ തുകയായിരുന്നു. ഞാന്‍ അത് കൊടുത്തു. അങ്ങനെയാണ് പലരോടും താന്‍ റിവഞ്ച് ചെയ്തിരുന്നതെന്നും ചാക്കോച്ചന്‍ പറയുന്നു.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :