‘മൂന്ന് ദിവസം ചെരുപ്പുകുത്തിക്കൊപ്പമായിരുന്നു‘- മറക്കാനാകാത്ത ആ ദിവസത്തെ കുറിച്ച് ദുൽഖർ സൽമാൻ

ആക്ടിംഗിന്റെ ഭാഗമായി മുംബൈ തെരുവുകളില്‍ നാടകം കളിച്ചിട്ടുണ്ടെന്നും അഭിനയം പഠിക്കാനായി തെരുവില്‍ ചെലവഴിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍.

Last Modified ചൊവ്വ, 14 മെയ് 2019 (13:19 IST)
ഇന്ത്യയിലെ പ്രശസ്തമായ ബാരി ജോണ്‍സ് ആക്ടിംഗ് സ്റ്റുഡിയോയില്‍ ഹ്രസ്വകാല കോഴ്‌സ് പൂര്‍ത്തിയാക്കിയാണ് ദുല്‍ഖര്‍ സല്‍മാന്‍ അഭിനയരംഗത്തെത്തിയത്. ഈ കാലയളവില്‍ ആക്ടിംഗിന്റെ ഭാഗമായി മുംബൈ തെരുവുകളില്‍ നാടകം കളിച്ചിട്ടുണ്ടെന്നും അഭിനയം പഠിക്കാനായി തെരുവില്‍ ചെലവഴിച്ചിട്ടുണ്ടെന്നും ദുല്‍ഖര്‍ സല്‍മാന്‍.

ചെരുപ്പുക്കുത്തിയുടെ മാനറിസങ്ങള്‍ മനസിലാക്കാന്‍ മൂന്നുനാള്‍ ആയാള്‍ക്കൊപ്പം ചിലവിട്ടു. സംശയത്തോടെയാണ് അയാള്‍ ആദ്യമെന്നെ വീക്ഷിച്ചത്. എന്തിനാണ് വന്നതെന്നും കാര്യങ്ങള്‍ തിരക്കുന്നതെന്തിനാണെന്നും ചോദിച്ചുകൊണ്ടിരുന്നു. ചോദ്യങ്ങള്‍ക്ക് കൃത്യമായി ഉത്തരം നല്‍കിയതോടെ സംശയം അകന്നു,
ഞങ്ങള്‍ ചങ്ങാത്തത്തിലായി. എനിക്കയാള്‍ ജോലിയുടെ രീതികള്‍ പഠിപ്പിച്ചുതന്നു, അയാളുടെ പെരുമാറ്റത്തിലെ കയറ്റിറക്കങ്ങള്‍ ഞാന്‍ പകര്‍ത്തിയെടുത്തു. യാത്രപറഞ്ഞ് മടങ്ങുമ്പോള്‍ ഉപയോഗിച്ചുകൊണ്ടിരുന്ന ജോലി കിറ്റ് ആ മനുഷ്യന്‍ എനിക്ക് തന്നു. ഞാന്‍ തെല്ല് മടിച്ചപ്പോള്‍ കഥാപാത്രത്തിന്റെ അവതരണം തിരിച്ചേല്‍പ്പിച്ചാല്‍ മതിയെന്ന് അയാള്‍ പറഞ്ഞു.
ദുല്‍ഖര്‍ സല്‍മാന്‍.മാതൃഭൂമി സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാസികയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് ദുല്‍ഖര്‍ മുംബൈയിലെ അഭിനയകാലത്തെക്കുറിച്ച് സംസാരിക്കുന്നത്.

അഭിനയം പഠിപ്പിക്കുന്ന ആക്ടിങ് സ്റ്റുഡിയോയാണ് മുംബൈയിലെ ബാരി ജോണ്‍. നാലുമാസത്തോളം അവിടെ കഴിഞ്ഞു. സ്‌കൂള്‍ കോളേജ് സമയം കഴിഞ്ഞാല്‍ നമ്മളില്‍ പലര്‍ക്കും ഇങ്ങനെയൊരു അവസരം ലഭിക്കാന്‍ പ്രയാസമാണ്. സിനിമയെ പ്രണയിക്കുന്ന ഒരുകൂട്ടം ആളുകളുടെ ഒത്തുചേരലുകളായിരുന്നു അവിടത്തെ ക്ലാസുകള്‍. ആള്‍ക്കൂട്ടത്തിന് മുന്നില്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കാം എന്നതായിരുന്നു എറ്റവും വലിയ നേട്ടം. ദുല്‍ഖര്‍ പറയുന്നു.

വിഷ്ണു ഉണ്ണിക്കൃഷ്ണന്‍-ബിബിന്‍ എന്നിവരുടെ രചനയില്‍ ബി സി നൗഫല്‍ സംവിധാനം ചെയ്ത ഒരു യമണ്ടന്‍ പ്രണയകഥയാണ് ദുല്‍ഖര്‍ സല്‍മാന്റേതായി ഒടുവില്‍ പുറത്തുവന്ന സിനിമ. ബാരി ജോണ്‍സിലെ ആക്ടിംഗ് കോഴ്‌സ് പൂര്‍ത്തിയാക്കിയതിന് പിന്നാലെയാണ് ദുല്‍ഖര്‍ നവാഗതനായ ശ്രീനാഥ് രാജേന്ദ്രന്റെ സംവിധാനത്തില്‍ സെക്കന്‍ഡ് ഷോ എന്ന ചിത്രം ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :