ലോകകപ്പില്‍ ധോണിയോ പന്തോ ?; ആശയക്കുഴപ്പമുണ്ടാക്കി ചീഫ് സിലക്ടറുടെ വാക്കുകള്‍

മുംബൈ| Last Modified തിങ്കള്‍, 14 ജനുവരി 2019 (17:26 IST)
ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും യുവതാരം ഋഷഭ് പന്തിനെ സെലക്‍ടര്‍മാര്‍ തഴഞ്ഞത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. മഹേന്ദ്ര സിംഗ് ധോണിയുടെ സ്വാധീനമാണ് യുവ വിക്കറ്റ് കീപ്പറുടെ സ്ഥാനം തെറിക്കാന്‍ കാരണമെന്ന സൂചനകള്‍ പുറത്ത് വന്നിരുന്നു.

വിവാദങ്ങള്‍ കൊഴുത്തതോടെ വിഷയത്തില്‍ ഇടപെടല്‍ നടത്തിയിരിക്കുകയാണ് ചീഫ് സിലക്ടർ എംഎസ് കെ പ്രസാദ്. ഓസ്‌ട്രേലിയയില്‍ ട്വന്റി-20യും, ടെസ്‌റ്റ് മത്സരങ്ങളും കളിച്ചതിന്റെ ക്ഷീണം അകറ്റാനാണ് പന്തിനു വിശ്രമം നല്‍കിയത്. വിശ്രം അനുവദിച്ചത് ലോകകപ്പ് ടീമിലേക്ക് താരത്തെ പരിഗണിക്കില്ലെന്നതിന്റെ സൂചന അല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ലോകകപ്പിന് ഒരുങ്ങുന്ന ടീമിന്റെ മുന്‍ പന്തിയിലാണ് പന്തിന്റെ സ്ഥാനം. മികച്ച ഒരു താരമായി വളരുകയാണ് അവന്‍. സ്വന്തം കഴിവിനെക്കുറിച്ച് അദ്ദേഹത്തിനു തന്നെ ധാരണയുണ്ടോ എന്നു സംശയമാണ്. ഓസ്‌ട്രേലിയ്‌ക്കെതിരായ
ടെസ്‌റ്റ് മത്സരങ്ങളില്‍ പന്തിനെ കളിപ്പിക്കാനുള്ള തീരുമാനം വിജയകരമായിരുന്നുവെന്നും വിമര്‍ശകരോട് പ്രസാദ് പറഞ്ഞു.

ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ പന്ത് ഇടം പിടിക്കുമെന്ന് സെലക്‍ടര്‍മാര്‍ വ്യക്തമാക്കുമ്പോള്‍ ധോണിയുടെ ടീമിലെ സ്ഥാനം ചോദ്യ ചിഹ്നമാകുന്നുണ്ട്. എന്നാല്‍, ലോകകപ്പില്‍ ടീമിന്റെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പര്‍ ധോണിയായിരിക്കുമെന്ന് പ്രസാദ് നേരത്തെ പറഞ്ഞതാണ് ആരാധകരില്‍ ആശയക്കുഴപ്പം ഉണ്ടാക്കുന്നത്.

ലോകകപ്പിനുള്ള ടീമില്‍ ധോണി ഇടം നേടിയാല്‍ ബാറ്റ്‌സ്‌മാന്റെ റോളിലേക്ക് ഒതുങ്ങേണ്ട സ്ഥിതിയാകും പന്തിനു നേരിടേണ്ടിവരുക. അതേസമയം, ബാറ്റിംഗില്‍ മങ്ങിയ ഫോം തുടരുന്ന മഹിയുടെ കാര്യത്തില്‍ സെലക്‍ടര്‍മാര്‍ നിര്‍ണായക തീരുമാനം കൈക്കൊള്ളണമെന്ന ആവശ്യം ശക്തമാണ്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :