ഗംഭീർ മാത്രമല്ല, ഇന്ത്യൻ ടീം പരിശീലകനാകാൻ മറ്റൊരു മുൻ താരവും അഭിമുഖത്തിനെത്തി!

അഭിറാം മനോഹർ| Last Modified ബുധന്‍, 19 ജൂണ്‍ 2024 (12:57 IST)
ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലക സ്ഥാനത്തേക്ക് ഗൗതം ഗംഭീറിന് പുറമെ മറ്റൊരൂ മുന്‍ താരത്തെ കൂടി ഉപദേശക സമിതി അഭിമുഖം നടത്തി. മുന്‍ ഇന്ത്യന്‍ ഓപ്പണറും ഇന്ത്യന്‍ വനിതാ ടീമിന്റെ പരിശീലകനുമായിരുന്ന ഡബ്ല്യു വി രാമനെയാണ് ഇന്നലെ അശോക് മല്‍ഹോത്ര,ജതിന്‍ പരഞ്ജ്‌പെ, സുലക്ഷണ നായിക് എന്നിവരടങ്ങിയ ബിസിസിഐ ഉപദേശക സമിതി അഭിമുഖം നടത്തിയത്.

ഇന്ത്യന്‍ ടീം പരിശീലകസ്ഥാനത്തേക്ക് ഗൗതം ഗംഭീര്‍ മാത്രമാണ് അപേക്ഷ സമര്‍പ്പിച്ചത് എന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. ഗംഭീറുമായുള്ള സൂം അഭിമുഖത്തിന് ശേഷമായിരുന്നു രാമനുമായുള്ള അഭിമുഖം. 40 മിനിറ്റോളം നീണ്ട അഭിമുഖത്തില്‍ ഇന്ത്യന്‍ ടീമിനായുള്ള മാര്‍ഗരേഖ രാമന്‍ അവതരിപ്പിച്ചു. അതിനിടെ മുഖ്യ പരിശീലകനാകുമെന്ന് കരുതപ്പെടുന്ന ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ടീം ഫീല്‍ഡിംഗ് പരിശീലകനായി ഇതിഹാസ താരം ജോണ്ടി റോഡ്‌സിന്റെ സേവനം ലഭിക്കുമോ എന്ന് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിട്ടുണ്ട്.


പരിശീലകനാകണമെങ്കില്‍ താന്‍ ആവശ്യപ്പെടുന്ന സപ്പോര്‍ട്ട് സ്റ്റാഫുകളെ ടീമില്‍ എത്തിക്കണമെന്ന് ഗംഭീര്‍ നേരത്തെ തന്നെ ബിസിസിഐയുമായി ഉപാധി വെച്ചിരുന്നു. ഏകദിന, ടെസ്റ്റ്,ടി20 ടീമുകള്‍ക്ക് 3 വ്യത്യസ്ത ടീമുകളെന്ന ഗംഭീറിന്റെ നിര്‍ദേശവും ബിസിസിഐ തത്വത്തില്‍ അംഗീകരിച്ചിട്ടുണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :