അഭിറാം മനോഹർ|
Last Modified ചൊവ്വ, 11 നവംബര്‍ 2025 (12:14 IST)
ടി20 ക്രിക്കറ്റില്‍ ഇന്ത്യ പിന്തുടരുന്ന ബാറ്റിംഗ് ഓര്‍ഡറിലെ മാറ്റങ്ങള്‍ ഭാവിയിലും തുടരുമെന്ന് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍. ഇന്ത്യന്‍ ടീമില്‍ ഓപ്പണിങ് സഖ്യം തന്നെയാകും സ്ഥിരമായി കളിക്കുകയെന്നും മറ്റെല്ലാവരെയും വ്യത്യസ്തമായ നമ്പറുകളില്‍ പരീക്ഷിക്കുമെന്നും ഗംഭീര്‍ പറഞ്ഞു.
2024ല്‍ ശ്രീലങ്കന്‍ പരമ്പരയില്‍ ഇന്ത്യന്‍ ടീമിന്റെ മുഖ്യപരിശീലകനായത് മുതല്‍ ഞാന്‍ നടപ്പിലാക്കുന്ന ആശയമാണിത്. അതിന് ഇപ്പോഴും മാറ്റം വന്നിട്ടില്ല. ഓപ്പണര്‍മാര്‍ സ്ഥിരമായി ഒരേ സ്ഥാനത്ത് കളിക്കും. മറ്റുള്ളവരുടെയെല്ലാം പൊസിഷനുകളില്‍ മാറ്റമുണ്ടാകും. എല്ലാവര്‍ക്കും ബാറ്റിങ്ങില്‍ പ്രാധാന്യം നല്‍കും. ബിസിസിഐ പങ്കുവെച്ച വീഡിയോയില്‍ ഗംഭീര്‍ പറയുന്നു.
ടി20യില്‍ എത്ര റണ്‍സെടുത്തു എന്നതിലല്ല കാര്യം. മത്സരത്തില്‍ എത്രമാത്രം സ്വാധീനം ചെലുത്താനാവുന്നു എന്നതാണ് വലുത്. ഒരിന്നിങ്ങ്‌സില്‍ ആകെ 120 പന്തുകളാണുള്ളത്. ഓരോ ബോളിലും പരമാവധി സ്വാധീനം ചെലുത്താനാകണം. അതുകൊണ്ടാണ് ബാറ്റിംഗ് ഓര്‍ഡറില്‍ മാറ്റങ്ങള്‍ വരുത്തികൊണ്ടിരിക്കുന്നത്. ബാറ്റിംഗ് ശരാശരി, സ്‌ട്രൈക്ക് റേറ്റ് എന്നിവയെ പറ്റി മാത്രമല്ല ഇന്ത്യന്‍ ടീം ചിന്തിക്കുന്നത്. മത്സരത്തിന്റെ സാഹചര്യമനുസരിച്ച് എത്രമാത്രം ഇമ്പാക്ട് ഉണ്ടാക്കാന്‍ കഴിയുന്നു എന്നതും നിര്‍ണായകമാണ്. ഗംഭീര്‍ വ്യക്തമാക്കി.