മോദി സ്റ്റേഡിയത്തിൽ പ്രേതബാധയൊന്നും ഇല്ലല്ലോ , പോയി കളിച്ചു വിജയിക്കുവെന്ന് ഷാഹിദ് അഫ്രീദി

അഭിറാം മനോഹർ| Last Modified ഞായര്‍, 18 ജൂണ്‍ 2023 (08:59 IST)
ഏഷ്യാകപ്പ് പോരാട്ടം പാകിസ്ഥാനിലും ശ്രീലങ്കയിലുമായി നടക്കുമെന്ന് ഉറപ്പായതോടെ വരാനിരിക്കുന്ന ഏകദിനലോകകപ്പിൽ ഇന്ത്യയിൽ കളിക്കുമെന്ന കാര്യത്തിൽ തീരുമാനമായിരിക്കുകയാണ്. അതിനിടെ പാകിസ്ഥാൻ ക്രിക്കറ്റ് ടീം ആഹമ്മദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ കളിക്കില്ലെന്ന സൂചന നൽകിയിരുന്നു. പാകിസ്ഥാൻ ടീമിന്റെ ഈ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ നായകനായ ഷാഹിദ് അഫ്രീദി.

ഒക്ടോബർ 15 നാണ് ഇന്ത്യ -പാക് മത്സരവേദിയായി മോദി സ്റ്റേഡിയത്തെ തീരുമാനിച്ചിരിക്കുന്നത്. എന്നാൽ മോഡി സ്റ്റേഡിയത്തിൽ തങ്ങൾ കളിക്കില്ലെന്ന
നിലപാടാണ് പാകിസ്ഥാൻ ആദ്യം സ്വീകരിച്ചത്. ഏഷ്യാകപ്പിൽ ഇന്ത്യ കളിക്കണമെന്ന് സമ്മതിച്ചതോടെയാണ് പാകിസ്ഥാൻ ഈ നിലപാടിൽ മായം വരുത്തിയത്. ഇക്കാര്യത്തിൽ ഇപ്പോഴും ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ പാക് നിലപാടിനെ ചോദ്യം ചെയ്തിരിക്കുകയാണ് മുൻ താരമായ ഷാഹിദ് അഫ്രീദി. എന്തടിസ്ഥാനത്തിലാണ് അഹമ്മദാബാദിലെ പിച്ചിൽ കളിക്കാൻ പാകിസ്ഥാൻ വിസമ്മതിക്കുന്നതെന്ന് അഫ്രീദി ചോദിക്കുന്നു. അവിടെ പ്രേതബാധയുണ്ടോ? അവിടെ പോയി കളിച്ചുജയിക്കുകയാണ് പാകിസ്ഥാൻ ചെയ്യേണ്ടത്.ഇത്തരം വെല്ലുവിളികളെ നേരിടാൻ ഏക മാർഗം അതാണ്. പാകിസ്ഥാൻ ഇതിനെ പോസിറ്റീവായി എടുക്കുകയാണ് വേണ്ടത്. തിങ്ങിനിറഞ്ഞ ഇന്ത്യൻ ആരാധകർക്ക് മുന്നിൽ പോയി കളിച്ച് ഇന്ത്യയെ തോൽപ്പിച്ചു കാണിക്കുകയാണ് വേണ്ടത്. അഫ്രീദി വ്യക്തമാക്കി.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :