അഭിറാം മനോഹർ|
Last Modified ബുധന്‍, 8 ഒക്‌ടോബര്‍ 2025 (14:47 IST)
ടി20 ഫോര്‍മാറ്റിലെ കഴിഞ്ഞ വര്‍ഷത്തെ മികച്ച താരത്തിനുള്ള സിയര്‍ പുരസ്‌കാരം സ്വന്തമാക്കിയത് മലയാളി താരം സഞ്ജു സാംസണായിരുന്നു. ഓപ്പണറായി ഒരു കലണ്ടര്‍ വര്‍ഷത്തില്‍ 3 സെഞ്ചുറികള്‍ നേടിയ പ്രകടനമാണ് സഞ്ജുവിനെ പുരസ്‌കാരത്തിനര്‍ഹനാക്കിയത്. ടോപ് ഓര്‍ഡറില്‍ മികച്ച റെക്കോര്‍ഡുണ്ടെങ്കിലും കഴിഞ്ഞ ഏഷ്യാകപ്പില്‍ മിഡില്‍ ഓര്‍ഡറിലാണ് സഞ്ജു കളിച്ചത്. സിയറ്റ് പുരസ്‌കാരം നേടിയ ശേഷം ഇതിനെ പറ്റിയുള്ള ചോദ്യത്തിനോട് സഞ്ജു പ്രതികരിച്ചിരുന്നു.
ഓപ്പണിങ്ങില്‍ നിന്നും മധ്യനിരയിലേക്ക് തന്നെ മാറ്റിയ ടീം മാനേജ്‌മെന്റ് നടപടിയോട് എന്ത് തോന്നുന്നു എന്ന ചോദ്യത്തിനാണ് സഞ്ജു മറുപടി നല്‍കിയത്. രാജ്യത്തിനായി കളിക്കുകയാണ് പ്രധാനമെന്നും ബാറ്റിംഗ് ഓര്‍ഡറില്‍ തനിക്കൊരു പരാതിയുമില്ലെന്നും സഞ്ജു പറയുന്നു. ആവശ്യമെങ്കില്‍ ഇന്ത്യയ്ക്കായി പന്തെറിയാന്‍ വരെ താന്‍ റെഡിയാണെന്നും താരം പറഞ്ഞു.
ഇന്ത്യന്‍ ജേഴ്‌സി ധരിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ക്ക് ഒന്നും വേണ്ടെന്ന് പറയാനാകില്ല. ആ ജേഴ്‌സി ധരിക്കാനും ആ ഡ്രസ്സിങ് റൂമില്‍ തുടരാനും ശരിക്കും കഠിനാദ്ധ്വാനം ചെയ്തിട്ടുണ്ട്. രാജ്യത്തിനായി ജോലി ചെയ്യുന്നതില്‍ ഞാന്‍ വളരെയധികം അഭിമാനിക്കുന്നു. ഇനി ഒന്‍പതാമനായി ഇറങ്ങാനാണ് ടീം പറയുന്നതെങ്കില്‍ അതും ചെയ്യും. ഇടം കയ്യന്‍ സ്പിന്‍ എറിയാന്‍ പറഞ്ഞാലും രാജ്യത്തിന് വേണ്ടി ചെയ്യാന്‍ തയ്യാറാണ് സഞ്ജു പറഞ്ഞു.
അതേസമയം അന്താരാഷ്ട്ര ക്രിക്കറ്റില്‍ താന്‍ 10 വര്‍ഷം തികച്ചെന്നും എന്നാല്‍ 40 മത്സരങ്ങള്‍ മാത്രമെ ഇക്കാലയളവില്‍ രാജ്യത്തിനായി കളിച്ചതെന്നും സഞ്ജു പറഞ്ഞു. സത്യം പറഞ്ഞാല്‍ കണക്കുകള്‍ മുഴുവന്‍ കഥയും പറയുന്നില്ല. പക്ഷേ ഇന്നത്തെ ഞാന്‍ ആരാണെന്നതില്‍ എനിക്ക് അഭിമാനമുണ്ട്. ഞാന്‍ കടന്നുപോയ വെല്ലുവിളികളില്‍ ഞാന്‍ ശരിക്കും അഭിമാനിക്കുന്നു. സഞ്ജു കൂട്ടിച്ചേര്‍ത്തു.