പ്രതീക്ഷിച്ചത് തന്നെ; ഇന്ത്യന്‍ ടീമിന്റെ പരിശീലകനായി രവി ശാസ്‌ത്രി തുടരും

  BCCI , team india , cricket , ravi shastri , coach , രവി ശാസ്‌ത്രി , ടീം ഇന്ത്യ , കോഹ്‌ലി , പരിശീലകന്‍
മുംബൈ| Last Modified വെള്ളി, 16 ഓഗസ്റ്റ് 2019 (18:49 IST)
പ്രതീക്ഷിച്ചതു പോലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യ പരിശീലകനായി രവി ശാസ്‌ത്രി തുടരും. കപില്‍ദേവിന്റെ നേതൃത്വത്തിലുള്ള ക്രിക്കറ്റ് ഉപദേശകസമിതിയാണ് ശാസ്‌ത്രിയെ വീണ്ടു തെരഞ്ഞെടുത്തത്.

2021ലെ ടി20 ലോകകപ്പ് വരെ രണ്ട് വര്‍ഷത്തേക്കാണ് ശാസ്‌ത്രിയുടെ നിയമനം. പരിശീലകനെ തെരഞ്ഞെടുക്കാനുള്ള അഭിമുഖത്തില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയത് ശാസ്‌ത്രി ആണെന്ന് കപില്‍‌ദേവ് വ്യക്തമാക്കി.

ശാസ്‌ത്രിയുടെ കാലാവധിയും വേതനവും ബി സി സി ഐ തീരുമാനിക്കും. പരിശീലകനെ തെരഞ്ഞെടുക്കുന്നതിനായി ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലിയില്‍ നിന്നും അഭിപ്രായം തേടിയില്ലെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലന്‍ഡിന്റെയും ഐപിഎല്‍ ടീമായ പഞ്ചാബിന്റെയും പരിശീലകനായിരുന്ന മൈക്ക് ഹെസന്‍ അഭിമുഖത്തില്‍ രണ്ടാമത് എത്തി. ഐപിഎല്ലിലെ ഹൈദരാബാദ് ടീം മുന്‍ കോച്ചും ഓസ്‌ട്രേലിയന്‍ മുന്‍താരവുമായ ടോം മൂഡി മൂന്നാം സ്ഥാനത്തായിരുന്നു എന്നും കപില്‍ വ്യക്തമാക്കി.

അന്തിമ പട്ടികയിലുണ്ടായിരുന്ന ആറുപേരില്‍ ഫില്‍ സിമണ്‍സ് പിന്‍മാറിയതിനാല്‍ അഞ്ചുപേരാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. വെസ്റ്റിൻഡീസിൽ പര്യടനം നടത്തുന്ന ഇന്ത്യൻ ടീമിനൊപ്പമുള്ള രവി ശാസ്ത്രി, സ്കൈപ്പിലൂടെയാണ് അഭിമുഖത്തിൽ പങ്കെടുത്തത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :