പാകിസ്ഥാ‍ന്‍ കരകയറുന്നു

കറാച്ചി| WEBDUNIA| Last Modified ചൊവ്വ, 24 ഫെബ്രുവരി 2009 (19:17 IST)
അപ്രതീക്ഷിതമായിരുന്നു പാകിസ്ഥാന്‍ ക്യാപ്റ്റന്‍റെ ഇന്നിംഗ്സ്. ജയവര്‍ധനയും സമരവീരയും ഇരട്ട സെഞ്ച്വറികളുമയി വിരട്ടിയപ്പോള്‍ ട്രിപ്പിള്‍ സെഞ്ച്വരിയിലൂടെയാണ് യൂനിസ് മറുപടി പറഞ്ഞത്.

ലങ്കയുയര്‍ത്തിയ 644 റണ്‍സിന്‍റെ വന്‍ മാര്‍ജിനില്‍ പകച്ചുപോയ പാക് താരങ്ങള്‍ക്ക് ഇത് ആത്മവിശ്വാസത്തിന്‍റെയും പോരാട്ടവീര്യത്തിന്‍റെയും ഇന്നിംഗ്സ് കൂടിയായി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ അഞ്ച് വിക്കറ്റുകള്‍ കയ്യിലുള്ള പാകിസ്ഥാന് ലങ്കയുയര്‍ത്തിയ ലക്‍ഷ്യം മറികടക്കാന്‍ 70 റണ്‍സ് മാത്രം മതി.

510 പന്തില്‍ നിന്നാണ് യൂനിസ് 300 കടന്നത്. 27 ഫോറുകളുടെയും നാല് സിക്സുകളുടെയും അകമ്പടിയോടെയായിരുന്നു പാകിസ്ഥാനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റിയ യൂനിസിന്‍റെ ട്രിപ്പിള്‍ സെഞ്ച്വറി. നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ യൂനിസ് 306 റണ്‍സ് എടുത്തിട്ടുണ്ട്. 27 റണ്‍സുമായി കമ്രാന്‍ അക്മലാണ് യൂനിസിനൊപ്പം ക്രീസില്‍.

ഒന്നാമിന്നിംഗ്സില്‍ കൂറ്റന്‍ ലീഡ് നേടാമെന്ന ലങ്കന്‍ മോഹം പൂര്‍‌ണമായി അസ്തമപ്പിച്ചുകൊണ്ടാണ് യൂനിസ് ഖാന്‍ കറാച്ചിയില്‍ നിറഞ്ഞുനിന്നത്. 795 മിനിറ്റുകള്‍ ക്രീസില്‍ നിന്ന യൂനിസ് ഇരട്ട ശതകം നേടിയ ശേഷം പലപ്പോഴും ആക്രമണ ബാറ്റിംഗിലേക്ക് വഴുതിമാറി. മൂന്ന് സിക്സറുകളും നാല് ഫോറുകളുമാണ് മൂന്നാം ശതകം കൂട്ടിച്ചേര്‍ക്കുന്നതിനിടയില്‍ യൂനസ് പറത്തിയത്.

യൂനിസിന്‍റെ ആദ്യ ട്രിപ്പിള്‍ സെഞ്ച്വറിയാ‍ണിത്. 2005 ല്‍ ഇന്ത്യയ്ക്കെതിരെ നേടിയ 267 റണ്‍സായിരുന്നു യൂനിസിന്‍റെ ഇതുവരെയുള്ള ഉയര്‍ന്ന സ്കോര്‍. യൂനിസിന്‍റെ റണ്‍‌വേട്ടയുടെ ബലത്തില്‍ പാകിസ്ഥാന്‍ ഫോളോ‍ഓണ്‍ ഒഴിവാക്കുകയും ചെയ്തു. ട്രിപ്പിള്‍ സെഞ്ച്വറിക്കൊപ്പം ടെസ്റ്റ് ക്രിക്കറ്റില്‍ 5000 റണ്‍സ് എന്ന നേട്ടവും യൂനിസ് കൈവരിച്ചു.

നായകന് ശക്തമായ പിന്തുണ നല്‍കിയ വൈസ് ക്യാപ്റ്റന്‍ മിസ്ബ ഉള്‍ഹക്കിന്‍റെ വിക്കറ്റ് ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് പാകിസ്ഥാന് നഷ്ടപ്പെട്ടു. 42 റണ്‍സെടുത്ത മിസ്ബയെ ഫെര്‍ണാണ്ടോ എല്‍‌ബിയില്‍ കുരുക്കി മടക്കുകയായിരുന്നു. 153 പന്തുകള്‍ നേരിട്ട മിസ്ബ മൂന്ന് ഫോറുകളുടെയും ഒരു സിക്സിന്‍റെയും കരുത്തിലാണ് 42 റണ്‍സ് നേടിയത്.

പിന്നീ‍ടെത്തിയ ഫൈസല്‍ ഇക്ബാലും അര്‍ദ്ധസെഞ്ച്വറിയുമായി ലങ്കയ്ക്ക് വെല്ലുവിളി ഉയര്‍ത്തി. 57 റണ്‍സെടുത്ത ഫൈസലിനെ മഹേല ജയവര്‍ദ്ധന എല്‍‌ബിയിലൂടെ പുറത്താക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :