ചാമ്പ്യന്‍സ്‌ ട്രോഫി കിരീടം ഇന്ത്യക്ക്; ഇംഗ്ലണ്ടിനെ അഞ്ച് റണ്‍സിന് തോല്‍പ്പിച്ചു

ബര്‍മിംഗ്‌ഹാം| WEBDUNIA|
PTI
ഇംഗ്ലണ്ടിനെ അഞ്ചു റണ്ണിനു തോല്‍പ്പിച്ച്‌ ഇന്ത്യ ഐസിസി ചാമ്പ്യന്‍സ്‌ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റ്‌ കിരീടജേതാക്കളായി. മഴ മൂലം 20 ഓവര്‍ വീതമാക്കി ചുരുക്കിയ മത്സരത്തില്‍ ആദ്യം ബാറ്റ്‌ ചെയ്‌ത ഇന്ത്യ ഏഴു വിക്കറ്റ്‌ നഷ്‌ടത്തില്‍ 129 റണ്ണെടുത്തു. മറുപടി ബാറ്റ്‌ ചെയ്‌ത ഇംഗ്ലണ്ടിന്‌ എട്ടു വിക്കറ്റ്‌ നഷ്‌ടത്തില്‍ 124 റണ്ണെടുക്കാനെ കഴിഞ്ഞുള്ളു.

2002 ല്‍ ഇന്ത്യയും ശ്രീലങ്കയും കിരീടം പങ്കിട്ടിരുന്നു.രണ്ടാം തവണയാണ്‌ ഇന്ത്യ ചാമ്പ്യന്‍സ്‌ ട്രോഫി നേടുന്നത്‌. ഐസിസിയുടെ മൂന്ന് ടൂര്‍ണമെന്റുകളും നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന ബഹുമതി എംഎസ് ധോണിക്ക് ലഭിച്ചു. 2007-ലെ ടി 20 ലോകകപ്പും 2011-ലെ ഏകദിന ലോകകപ്പും ധോണിക്ക് കീഴില്‍ ഇന്ത്യ നേടിയിരുന്നു.

അവസാന പന്തുവരെ ആവേശം നിറഞ്ഞുനിന്ന മത്സരത്തിലാണ് ഇന്ത്യയുടെ വിജയം. അവസാന പന്തില്‍ സിക്‌സര്‍ നേടിയാല്‍ ഇംഗ്ലണ്ടിന് മത്സരം വിജയിക്കാനാവുമായിരുന്നു. എന്നാല്‍, സമര്‍ഥമായി പന്തെറിഞ്ഞ അശ്വിന്‍ വിജയം ഇന്ത്യയുടെ വരുതിയില്‍ നിര്‍ത്തി.

വിരാട് കോഹ്ലി (43), ശിഖര്‍ ധവാന്‍ (31), രവീന്ദ്ര ജഡേജ (33 നോട്ടൗട്ട്) എന്നിവരുടെ ബാറ്റിംഗാണ് ഇന്ത്യയെ 129 റണ്‍സില്‍ എത്തിച്ചത്. രോഹിത് (6), കാര്‍ത്തിക് (6), റെയ്‌ന (1), ധോനി (0) എന്നിവര്‍ തീര്‍ത്തും പരാജയപ്പെട്ടു.
ക്യാപ്റ്റന്‍ കുക്കിനെ (2) തുടക്കത്തിലേ മടക്കി ഉമേഷ് യാദവ് ഇന്ത്യയെ മത്സരത്തിലേക്ക് കൊണ്ടുവന്നു.

മികവോടെ ബാറ്റ് ചെയ്ത ജോനാഥന്‍ ട്രോട്ടിനെയും (20) ജോ റൂട്ടിനെയും (7) ഇയാന്‍ ബെല്ലിനെയും (13) തുടരെ നഷ്ടപ്പെടുകയും ചെയ്തതോടെ ഇംഗ്ലണ്ട് പ്രതിരോധത്തിലായി. ട്രോട്ടിനെയും ബെല്ലിനെയും ധോണി സ്റ്റമ്പ് ചെയ്യുകയായിരുന്നു.

മോര്‍ഗനും(33) രവി ബൊപ്പാരയും (30) ചേര്‍ന്ന 64 റണ്‍സിന്റെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ട് മത്സരം ഇംഗ്ലണ്ടിന്റെ വഴിയിലേക്ക് കൊണ്ടുവന്നെങ്കിലും അടുത്തടുത്ത പന്തുകളില്‍ ഇരുവരെയും ഇഷാന്ത് ശര്‍മ മടക്കി . രണ്ടുവിക്കറ്റ് സ്വന്തമാക്കുകയും ഇന്ത്യന്‍ ഇന്നിങ്‌സില്‍ 33 റണ്‍സോടെ നിര്‍ണായക പങ്കുവഹിക്കുകയും ചെയ്ത രവീന്ദ്ര ജഡേജ ഫൈനലിന്റെ താരമായി മാറി.

കൂടുതല്‍ വിക്കറ്റ് നേടിയതിനുള്ള ഗോള്‍ഡന്‍ബോള്‍ പുരസ്‌കാരവും ജഡേജയ്ക്ക് തന്നെ. ടൂര്‍ണമെന്റില്‍ രണ്ട് സെഞ്ച്വറിയും ഒരു അര്‍ധസെഞ്ച്വറിയുമടക്കം 363 റണ്‍സെടുത്ത ശിഖര്‍ ധവാന് 'ഗോള്‍ഡന്‍ ബാറ്റ്' ലഭിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :