ഗെയിലിനെ പിടിക്കാന്‍ ധോണി

ചെന്നൈ| WEBDUNIA|
PTI
ഇന്ന് രാത്രി എട്ടുമണിവരെ എം എസ് ധോണിയുടെ നെഞ്ചില്‍ പെരുമ്പറ മുഴക്കമായിരിക്കും. എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് ക്രിക്കറ്റ് പ്രവാചകര്‍ക്കുപോലും പറയാനാകാത്ത അവസ്ഥ. ഇന്ന് ഗെയില്‍ കൊടുങ്കാറ്റിന്‍റെ സ്വഭാവം എന്തായിരിക്കും? അത് എവിടേക്ക് വീശിയടിക്കും? ഐ പി എല്‍ ഫൈനലില്‍ ചെന്നൈ - ബാംഗ്ലൂര്‍ പോരാട്ടം നടക്കുമ്പോള്‍ ധോണിക്കും കപ്പിനും ഇടയില്‍ മഹാമേരുവിനെപ്പോലെ ഒരേ ഒരാള്‍ നില്‍ക്കുന്നു - ക്രിസ് ഗെയില്‍.

രണ്ടാം പ്ലേ ഓഫ് മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സിനെ 43 റണ്‍സിന് കടപുഴക്കി ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സ് ഫൈനലിലേക്ക് മുന്നേറിയപ്പോള്‍ മുന്നില്‍ നിന്ന് നയിച്ചത് ഗെയിലാണ്. വെറും 47 പന്തുകളില്‍ നിന്ന് 89 റണ്‍സ്. ബൌളിംഗിലും ഗെയില്‍ മിന്നി - മൂന്നോവറില്‍ വിട്ടുകൊടുത്തത് വെറും 11 റണ്‍സ്.

ഈ അത്ഭുതമനുഷ്യനെ ഒതുക്കാനായാല്‍ വിജയം സുനിശ്ചിതമാണെന്ന് ചെന്നൈ ക്യാപ്ടന്‍ കണക്കുകൂട്ടുന്നു. അതിനുവേണ്ടിയുള്ള കുരുക്കുകളൊക്കെ ധോണി പ്ലാന്‍ ചെയ്യുന്നുണ്ട്. എന്നാല്‍ അതൊക്കെ വിജയിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഗെയിലാണ്. ചെന്നൈയിലെ കൊടും ചൂടില്‍ ‘ഗെയിലടിച്ചു’ വാടാതിരിക്കാനുള്ള പോരാട്ടമാണ് ചെന്നൈക്ക് ഇന്നത്തെ മത്സരം.

അനായാസം വിജയിക്കുകയും ആരോടും പരാജയപ്പെടുകയും ചെയ്യുന്ന ടീമാണ് ചെന്നൈ. ബാംഗ്ലൂരും അങ്ങനെ തന്നെ. ധോണിയുടെ ചങ്കുറപ്പും റെയ്‌നയുടെ ആത്മവിശ്വാസവും ചെന്നൈക്ക് ഗുണമാകുമോ? അതോ ഗെയിലിന്‍റെ ചിറകിലേറി ബാംഗ്ലൂര്‍ ഐ പി എല്‍ കപ്പ് സ്വന്തമാക്കുമോ? കാത്തിരിക്കാം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :